Saturday, December 13, 2008

പതിനഞ്ചാം താള്‍ ... "പിങ്ക് സ്ലിപ് .... "

കാര്‍ത്തിക് പരമാവധി പറഞ്ഞു നോക്കി . തന്നെ അയക്കരുതെന്ന്‌ . പക്ഷെ കമ്പനിക്കും ക്ലൈന്റിനും ഒരേ നിര്‍ബന്ധം , കാര്‍ത്തിക് തന്നെ വേണമെന്നു ... ഐ . ടി ഭാഷയില്‍ പറഞ്ഞാല്‍ അയാള്‍ ടീമിലെ ഒരു ക്രിടിക്കല്‍ റിസോര്‍സ് ആണ് . ഒരു മാനേജറില്‍ ഉപരി സുഹൃത്ത് കൂടി ആയ ആനന്ദ് കൂടി പറഞ്ഞപ്പോള്‍ പിന്നെ മനസ്സില്ലാ മനസ്സോടെ അയാള്‍ സമ്മതം മൂളി ...

"നാല് മാസത്തെ കാര്യമല്ലേ കാര്‍ത്തിക് .. അത് കഴിഞ്ഞാല്‍ തിരിച്ചു വരാമല്ലോ . താന്‍ തന്നെ പോകണം .. എന്നാലേ ശരിയാകൂ ..." ആനന്ദ് പറഞ്ഞു ...

"പക്ഷെ ആനന്ദ് എന്‍റെ വിവാഹ നിശ്ചയം അടുത്തടുത്ത്‌ വരികയാണ് . ഞാനെല്ലാം മുന്പേ പറഞ്ഞതല്ലേ .. അതിനിടയില്‍ ഇങ്ങനെ ഒരു ട്രിപ്പ്‌ ... " കാര്‍ത്തികിന് ആധിയേറി ...

"ഞാനല്ലെടോ പറയുന്നത് .. ധൈര്യമായി പോകണം ... ഏറിയാല്‍ നാലും മാസം .. അതില്‍ക്കൂടുതല്‍ വേണ്ടേ വേണ്ട ..." ... ആനന്ദ് കാര്‍ത്തിക്കിനെ സമാധാനിപ്പിച്ചു ..

ആനന്ദ് പറഞ്ഞാല്‍ പിന്നെ മറു വാക്കില്ല കാര്‍ത്തിക്കിന് ... എന്നിരുന്നാലും ഇപ്പ്രാവശ്യം ...

യു. എസ് യാത്ര പുതിയതല്ല കാര്‍ത്തിക്കിന് ... കഴിഞ്ഞ അഞ്ചു വര്‍ഷ കാലയളവില്‍ പല പല പ്രോജക്ടുകള്‍ക്ക് വേണ്ടി പല വട്ടം അയാള്‍ പോയി വന്നിട്ടുണ്ട് ... പണ്ടൊക്കെ ഒരു ത്രില്ലായിരുന്നു യു.എസ് യാത്ര . പിന്നെടെന്നോ അതൊരു മടുപ്പുളവാക്കുന്നതായി മാറി ... പക്ഷെ ഇപ്പോള്‍ ആനന്ദ് കൂടി നിര്‍ബന്ധിച്ചപ്പോള്‍ പിന്നെ എന്ത് ചെയ്യും ...

ഊഷ്മള സ്വീകരണം ....

പല സാരമായ പ്രശ്നങ്ങള്‍ക്കും നിമിഷ നേരങ്ങള്‍ കൊണ്ടു ഉത്തരം നല്കിയ കാര്‍ത്തിക്കിനെ നേരില്‍ കണ്ടപ്പോളുണ്ടായ ആനന്ദവും , അല്‍ഭുതവും നിറഞ്ഞ മുഖങ്ങള്‍ ആയിരുന്നു അയാള്‍ക്ക്‌ ചുറ്റിലും . ദിവസം കേള്‍ക്കുന്ന ശബ്ദത്തിനു ഉടമയായവരെ നേരിട്ടു കാണുമ്പോള്‍ ഉണ്ടായ അത്ഭുതം കാര്‍ത്തിക്കിനും ...

"എവിടെ ടോണി സ്ട്യുവെര്ട് ... " കാര്‍ത്തിക് കൂടി നിന്നവരോട് അന്വേഷിച്ചു ...
തന്നോടു എല്ലാം തുറന്നു സംസാരിക്കുന്ന , സാരമായ എല്ലാ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതില്‍ കാര്‍ത്തികിന്റെ സഹായിയാണ് ടോണി .നേരിട്ടു കണ്ടിട്ടില്ലെന്കിലും രണ്ടു പേരും അടുത്ത സുഹൃത്തുക്കളാണ് ... കാര്‍ത്തിക് വരുന്ന ഷിഫ്ട് തന്നെ തനിക്കും വേണമെന്നു ടോണി വാശി പിടിക്കാറുണ്ട് എന്ന് കേട്ടിട്ടുണ്ട് ...

ടോണി അന്ന് ലീവ് ആണെന്ന് പിനീടാരോ പറഞ്ഞു കേട്ടു ...

ടീം മീറ്റിംഗില്‍ പലപ്പോളായി അയാളുടെ പേര്‍ ഉയര്‍ന്നു വരുന്നുണ്ടായിരുന്നു . പിന്നീടുള്ള ആഴ്ചകളില്‍ തുടങ്ങാന്‍ പോകുന്ന മൈഗ്രശേഷന് കാര്‍ത്തിക് ആണ് നേതൃത്വം കൊടുക്കേണ്ടത് ...

പിറ്റേന്നു ടീം മീറ്റിങ്ങ് കഴിഞ്ഞു ക്യുബിക്കിളില്‍ വന്നിരുന്നപ്പോള്‍ ആണ് അയാള്‍ ആ വെല്‍ക്കം കാര്‍ഡ് കണ്ടത് ... അതിലെ കുറിപ്പ് ഇപ്രകാരം ആയിരുന്നു ...

"ഇവിടെ വന്നു എന്നറിഞ്ഞു .... സ്വാഗതം ... നമുക്കു നേരില്‍ കാണാം .... "

സസ്നേഹം "ടോണി ..."

ഇന്ത്യയില്‍ നിന്നുള്ള കൂടുകാരോട് സംസാരിച്ചു ഫോണ്‍ താഴെ വച്ചപ്പോഴാണ് പുറകില്‍ നിന്നു ആരോ തന്നെ വിളിച്ചതായി തോന്നിയത് ... തിരിഞ്ഞു നോക്കുമ്പോള്‍ ഉയരം കുറഞ്ഞു ... കണ്ണട വച്ച് കുറെയൊക്കെ കഷണ്ടിയായ ... ഒരാള്‍ ...സംശയിച്ചു നിന്ന കാര്‍ത്തിക്കിനെ അയാള്‍ സ്വയം പരിചയപ്പെടുത്തി . "കാര്‍ത്തിക് ... അല്ലെ ... ? "
" ഞാന്‍ ടോണി .. ടോണി സ്ട്യുവെര്ട് ..."

പക്ഷെ ടോണി ... നിങ്ങള്‍ പാടെ മാറിയിരിക്കുന്നു ... പണ്ടയച്ചു തന്ന ഫോട്ടോയില്‍ കണ്ട ആളെ അല്ല ... , എന്തെങ്കിലും അസുഖമോ മറ്റോ ... ? " കാര്‍ത്തിക് ചോദിച്ചു ...

"അതൊക്കെ പോട്ടെ കാര്‍ത്തിക് ... എങ്ങനെയുണ്ട് ഹൂസ്ടന്‍ ... ഇഷ്ടപ്പെട്ടോ ? " .. ഭക്ഷണവും താമസവും എല്ലാം ... ?"

"എല്ലാം നന്നായിരിക്കുന്നു .... " കാര്‍ത്തിക് മറുപടി പറഞ്ഞു ...

" ടോണിയുടെ ഫാമിലി ... എല്ലാവരും സുഖമായി ഇരിക്കുന്നോ ... ?"

" സുഖമായിരിക്കുന്നു എല്ലാവരും ... " . അത് പറയുമ്പോള്‍ എന്തോ ടോണിയുടെ മുഖം മ്ലാനമായിരുന്നു ..." കാര്‍ത്തിക് ശ്രദ്ധിച്ചു ...

"അപ്പോള്‍ ശരി കാര്‍ത്തിക് ... നമുക്കിനിയും കാണാം ... ഇനിയിപ്പോള്‍ ഫോണിന്‍റെ സഹായമില്ലാതെ തന്നെ ... " ടോണി ചിരിച്ചു ... ഒപ്പം കാര്‍ത്തിക്കും ...

പിന്നീടാരോ പറയുന്നതു കേട്ടു ... ടോണിയെക്കുറിച്ച് ... ടോണിയും ഭാര്യയും രണ്ടു കുട്ടികളും അടങ്ങുന്ന ആ ചെറു സന്തുഷ്ട കുടുംബത്തോട് ഈശ്വരന് എന്ത് തോന്നി എന്നറിയില്ല . മരണം ഒരു കാര്‍ അപകടത്തിന്‍റെ രൂപത്തില്‍ ഭാര്യയേയും ഒരു മകനെയും കവര്ന്നെടുത്തപ്പോള്‍ ടോണി തകര്ന്നുപോയി ...

ശരിയാണ് മുന്‍പെന്നോ കുറച്ചു ദിവസം ടോണി ലീവില്‍ ആയിരുന്നു . അതിനെന്തോ കാരണവും അന്ന് പറഞ്ഞിരുന്നു ... പക്ഷെ അത് ഇതിനാലായിരുന്നെന്നു തിരിച്ചറിഞ്ഞത് ഇപ്പോള്‍ .

" സുഹൃത്തേ ... ... ഞാനൊന്നും അറിഞ്ഞിരുന്നില്ല ... കാര്‍ത്തിക് മനസ്സില്‍ പറഞ്ഞു ...

പിന്നീടുള്ള ദിവസങ്ങള്‍ തിരക്കുള്ളതായിരുന്നു . ദിവസവും പതിനാറു മണിക്കൂറോളം ഓഫീസില്‍ . രണ്ടാഴ്ച്ചകളോളം നീണ്ടു നിന്ന ജോലി ഭംഗിയായി തീര്‍ന്നപ്പോള്‍ അഭിനന്ദനങ്ങളുടെ ശരവര്‍ഷം . അന്ന് മീറ്റിംഗില്‍ അഭിനന്ദിച്ചവരുടെ കൂട്ടത്തില്‍ ടോണിയും ഉണ്ടായിരുന്നു ...

മീറ്റിങ്ങിനു ശേഷം പുറത്തു കടന്നപ്പോഴാണ് ആനന്ദ് വിളിച്ചത് ...

"കാര്‍ത്തിക് നമുക്കൊരു കാപ്പി കഴിക്കാം ... എനിക്ക് തന്നോടു കുറച്ചു സംസാരിക്കാനുണ്ട് ..."

കാപ്പി കുടിച്ചു കൊണ്ടിരുന്നപ്പോള്‍ മുഖവുരയോടെ ആനന്ദ് തുടങ്ങി .

"കാര്‍ത്തിക് തനിക്ക് ഞാന്‍ പറയാന്‍ പോകുന്ന കാര്യം ഒരു പക്ഷെ തനിക്കിഷ്ടമാകില്ലെന്നറിയാം .. എന്നാലും എനിക്ക് വേറെ വഴിയില്ല . ഈ അവസരത്തില്‍ ഒരാറ് മാസം കൂടി താന്‍ ഇവിടെ നില്‍ക്കണം എന്നാണ് ക്ലൈന്റ് ആവശ്യപ്പെടുന്നത് ... എനിക്കറിയാം തന്‍റെ വിവാഹ നിശ്ചയം അങ്ങനെ ... എല്ലാം .... പക്ഷെ ... നമുക്കവരെ പിണക്കാന്‍ കഴിയില്ല ..." . " ഒരാറ് മാസം എങ്ങിനെയെങ്കിലും .. പ്ലീസ് .... "

കാര്‍ത്തിക്കിന് ഉറക്കെ ചീത്ത വിളിക്കാനാണ് തോന്നിയത് . ഇതെല്ലാം ആദ്യമേ പറഞ്ഞതാണ് ...എന്നിട്ടിപ്പോള്‍ ... അയാള്‍ പരമാവധി പറഞ്ഞു നോക്കി ... ഒടുവില്‍ ആനന്ദിന്‍റെ നിര്‍ബന്ധത്തിനു വഴങ്ങി അയാള്‍ സമ്മതിച്ചു .

"പക്ഷെ ആറ് മാസം ... അതില്‍ കൂടുതല്‍ നില്‍ക്കാന്‍ പറഞ്ഞാല്‍ പിന്നെ ഞാന്‍ ജോലി രാജി വച്ച് എന്‍റെ പാട്ടിനു പോകും ... ആദ്യമേ പറയാം ... " . കാര്‍ത്തിക് ഓര്‍മ്മിപ്പിച്ചു ...

"ഇല്ലെടോ ആറ് മാസം അതില്ക്കൊടുതല്‍ ഇല്ല ... എനിക്ക് വളരെ വിഷമമുണ്ട് ... പക്ഷെ ... വേറെ ഒരു വഴിയും ഇല്ലെടോ .... " അല്ലെങ്കിലും നമ്മളൊക്കെ മറ്റാര്‍ക്കൊക്കെയോ വേണ്ടി ജീവിക്കുകയാനെടോ ... എന്ത് ചെയ്യാം ... " ആനന്ദ് ദീര്‍ഖ നിശ്വാസത്തോടെ പറഞ്ഞു ...

ഈ വേദാന്തം ഒന്നും കാര്‍ത്തിക്കിന്റെ തലയില്‍ കയറിയില്ല ... ഒടുവില്‍ , കാര്‍ത്തിക് ശരിയെന്നു പറഞ്ഞപ്പോള്‍ ആണ് ആനന്ദിന്‍റെ ശ്വാസം നേരെ വീണത്‌ ... അയാള്‍ കാര്‍ത്തിക്കിന് നന്ദി പറഞ്ഞു ...

" ഹൈ കാര്‍ത്തിക് ... അപ്പോള്‍ എല്ലാം ഭംഗിയായി കഴിഞ്ഞു അല്ലെ ?. ഇനി എന്നാണു തിരിക്കുന്നത് " ... അന്ന് വൈകിട്ട് കാപ്പി കഴിക്കാന്‍ കാന്റീനില്‍ ഇരിക്കുമ്പോള്‍ ടോണി ചോദിച്ചു ...

" ഇല്ല ടോണി ... ഇനിയും ഒരാറ് മാസം കൂടി ഇവിടെ നില്‍ക്കാനാണ് കമ്പനി പറയുന്നതു . എന്ത് ചെയ്യാം ... വേറെ ഒരു രക്ഷയും ഇല്ല .. നിന്നെ പറ്റൂ ... "

ഇതു കേട്ടപ്പോള്‍ ടോണിയുടെ മുഖം ഒന്നു വിളറിയതായി കാര്‍ത്തിക് ശ്രദ്ധിച്ചു ...

"അപ്പോള്‍ ശരി കാര്‍ത്തിക് .. എന്തായാലും സന്തോഷം കുറച്ചു കാലം കൂടെ താങ്കളെ ഇവിടെ കാണാമല്ലോ ... " യാത്ര പറഞ്ഞു ടോണി നടന്നു നീങ്ങി ...

വാരാന്ത്യം മുഴുവന്‍ ഉറങ്ങിയും , സിനിമ കണ്ടും തീര്‍ത്തു . പ്രോജക്റ്റ് തീര്‍ന്നതിനാല്‍ ഒരു ശൂന്യത ... അലസമായ ദിവസങ്ങള്‍ ... കാര്യമായ പണിയൊന്നും ഇല്ല . കാര്‍ത്തിക്കിന് വല്ലാതെ മടുപ്പ് തോന്നി ...

ഒരിക്കല്‍ കാര്‍ത്തിക് വരുമ്പോള്‍ ഒരു കുറിപ്പ് ...

" സുഹൃത്തേ നന്ദി ... ഞാന്‍ പോവുകയാണ് ... എന്നെങ്കിലും കാണാം ... "

സസ്നേഹം ടോണി ...

കാര്‍ത്തിക്കിന് ഒന്നു മനസ്സിലായില്ല ...ടോണിയെ കാണാനായി അയാള്‍ ഇരിക്കുന്നിടത്ത് പോയപ്പോള്‍ അവിടം ശൂന്യമായിരുന്നു. പിന്നീടുള്ള ദിവസങ്ങളിലും ടോണിയെ കണ്ടില്ല ...

പിന്നീടെന്നോ ടോണിയുടെ അടുത്ത സീറ്റില്‍ ഇരിക്കുന്ന ഒരു സ്ത്രീയാണ് കാര്യം പറഞ്ഞത് ... കഴിഞ്ഞ മാസം പിങ്ക് സ്ലിപ് കിട്ടിയവരുടെ കൂട്ടത്തില്‍ ടോണിയും ഉണ്ടായിരുന്നു ... അവസാനം വരെ ടോണി ലിസ്റ്റില്‍ ഇല്ലായിരുന്നു ... പക്ഷെ ഇന്ത്യയില്‍ നിന്നുള്ള മറ്റാരോ അയാള്‍ക്ക് പകരക്കാരനായി വന്നെന്നും ഒരു പക്ഷെ അതായിരിക്കാം ടോണിയെ പറഞ്ഞയക്കാന്‍ കാരണമെന്നും അവര്‍ പറഞ്ഞു നിര്‍ത്തി .


കാര്‍ത്തിക് ഒന്നും മിണ്ടിയില്ല ... അയാള്‍ നടന്നു ... ഒന്നു കൂടി ടോണിയുടെ സീറ്റിലേക്ക് നോക്കി . ഇല്ല അവിടെ ശൂന്യം ... അയാള്‍ വരില്ല ... അതിന് കാരണക്കാരന്‍ ... താനാണോ ? ...

പിറ്റേന്നുള്ള അവാര്‍ഡ് ദാന ചടങ്ങില്‍ പ്രത്യേക നേട്ടത്തിനുള്ള കമ്പനി അവാര്‍ഡ് വാങ്ങുമ്പോള്‍ അയാള്‍ക്കെന്തോ സന്തോഷമൊന്നും തോന്നിയില്ല . മനസ്സില്‍ മുഴുവനും ടോണിയുടെ മുഖമായിരുന്നു ....

ടോണി മാപ്പ് .. ഞാന്‍ അറിഞ്ഞില്ല ... ഒന്നും ...

Wednesday, November 12, 2008

പതിന്നാലാം താള്‍ " അനിതയുടെ ... താളുകള്‍ "

ഒന്നാം ചരമ വാര്‍ഷികം
അനിത
ജനനം 15-09-1980 മരണം 10-3-2007
സന്തപ്ത കുടുംബങ്ങങ്ങള്‍ ...

ഫോട്ടോയില്‍ കാണുന്ന പെണ്‍കുട്ടിയെ അയാള്‍ക്ക്‌ നേരിട്ടു പരിച്ചയമില്ലെന്കിലും അയാള്‍ക്കറിയാം അവരെ . ആ ഫോട്ടോ അയാള്‍ ആദ്യമായി കാണുന്നത് മൂന്നു വര്‍ഷങ്ങള്‍ക്കു മുന്പ് ഒരു മാട്രിമോണി സൈറ്റില്‍ . അവസാനമായി കഴിഞ്ഞ വര്‍ഷം ഇതേ ദിവസം ഇതേ പത്രത്തില്‍ ... ചരമക്കോളത്തില്‍ ... ആത്മഹത്യ ചെയ്തു എന്ന വാര്‍ത്തയോടു കൂടി ...

മാട്രിമോണി സൈറ്റിലെ ആ പ്രൊഫൈല്‍ അയാള്‍ ഇപ്പോളും ഓര്‍ക്കുന്നു . അന്നയാള്‍ ഓഫീസിനടുത്തുള്ള ഒരു ഫ്ലാറ്റില്‍ കൂട്ടുകാരോടൊത്ത് താമസിക്കുന്ന കാലം . ഒരു രസത്തിനു വേണ്ടി രെജിസ്ടര്‍ ചെയ്ത മാട്രിമോണി സൈറ്റില്‍ നിന്നും അപ്രതീക്ഷിതമായാണ് അയാള്‍ക്ക്‌ ഒരു മെയില്‍ കിട്ടിയത് ... " എനിക്ക് നിങ്ങളുടെ പ്രൊഫൈലില്‍ താത്പര്യം ഉണ്ട് , തിരിച്ചു താത്പര്യം ഉണ്ടെങ്കില്‍ ഈ മെയില്‍ ഐ. ഡിയില്‍ മറുപടി അയക്കുക " . ഇതായിരുന്നു മെയിലിന്‍റെ ഉള്ളടക്കം .

കൂട്ടുകാരുടെ നിര്‍ബന്ധം സഹിക്കാന്‍ വയ്യാതെ അയാള്‍ ആ പെണ്‍കുട്ടിയുടെ പ്രൊഫൈല്‍ തുറന്നു നോക്കി . കാണാന്‍ അത്ര ആകര്‍ഷകമാല്ലാതിരുന്ന ഒരു ഫോട്ടോ ഉണ്ടായിരുന്നു അതില്‍ ...

ആ റിക്വസ്റ്റ് റിജക്റ്റ് ചെയ്യാന്‍ അത് മാത്രമായിരുന്നില്ല കാരണം . അച്ഛനും അമ്മയും ഇന്റര്‍ കാസ്റ്റ് മാര്യേജ് ചെയ്തവര്‍ , ചൊവ്വാദോഷം , പതിവിലും കവിഞ്ഞ തടി ( അല്പം തടി കൂടുതല്‍ എന്ന് പ്രൊഫൈലില്‍ എഴുതിയിരിയ്ക്കുന്നു ) , പരിമിതമായ വിദ്യാഭ്യാസം എന്നീ കാരണങ്ങളാല്‍ ആകണം അയാള്‍ക്ക്‌ മുന്പേ മറ്റു പലര്ക്കും അവരെ ഇഷ്ടപ്പെടാതെ പോയത് ...

ഭംഗി ഒരു പ്രശ്നമല്ലെങ്കിലും തനി യാഥാസ്ഥികര്‍ ആയ കുടുംബാംഗങ്ങള്‍ അംഗീകരിയ്ക്കുന്ന കാര്യങ്ങള്‍ അല്ല മറ്റൊന്നും . എന്നിരുന്നാലും തന്നെക്കുറിച്ച് ആ കുട്ടി എഴുതിയിരുന്ന കാര്യങ്ങള്‍ അയാളെ വല്ലാതെ സ്പര്‍ശിച്ചു ... സാധാരണ പെണ്‍കുട്ടികള്‍ എഴുതാറുള്ള സ്വയ വര്‍ണനകള്‍ അയാള്‍ക്കറിയാം . പക്ഷെ എന്തോ അതില്‍ നിന്നും വ്യത്യസ്തമായിരുന്നു അത് .

എന്നെക്കുറിച്ചു കൂടുതലറിയാന്‍ എന്‍റെ ബ്ലോഗ് വായിയ്ക്കുക ... ബ്ലോഗിന്‍റെ പേര് താഴെ കൊടുക്കുന്നു ...
" അനിതയുടെ താളുകള്‍ "
ഇങ്ങനെ അവസാനിയ്ക്കുന്നു ആ പ്രൊഫൈല്‍ .

പിന്നെടെന്നോ ആണെന്ന് തോന്നുന്നു അയാള്‍ ആ ബ്ലോഗ് വായിയ്ക്കാന്‍ ഇടയായത് . കൃത്യമായി ഓര്‍ക്കുന്നില്ല . ഒരു പക്ഷെ അയാള്‍ ആദ്യമായി വായിച്ചിട്ടുള്ള ബ്ലോഗും അനിതയുടെ തന്നെ . കഥകളും , കവിതകളും , നിരൂപണങ്ങളും , യാത്രാ വിവരണങ്ങളും ആയി ഒരുപാടു പോസ്റ്റുകള്‍ ഒരു വര്‍ഷത്തിനിടയ്ക്ക് . പക്ഷെ ആ കഥകളിലും കവിതകളിലും അയാള്‍ ഒന്നു ശ്രദ്ധിച്ചു . നൈരാശ്യം , ഒറ്റപ്പെടല്‍ ഇതൊക്കെയായിരുന്നു എല്ലാത്തിന്‍റെയും ഇതി വൃത്തം . എന്തേ എല്ലാത്തിലും നൈരാശ്യം കലര്‍ന്നിരിക്കുന്നെതെന്നു ഒരിക്കല്‍ അയാള്‍ ഒരു കമന്റായി എഴുതി . മറുപടി , ഒരു ചിരിക്കുന്ന മുഖം ... പിന്നെപ്പിന്നെ അയാള്‍ അവ വായിക്കുക എന്നല്ലാതെ ഒന്നും കമന്റായി എഴുതാതെയായി .

പിന്നീട് കുറെ മാസങ്ങളോളം അനിതയുടെ ബ്ലോഗില്‍ പുതുതായി ഒന്നും പോസ്റ്റു ചെയ്തു കണ്ടില്ല . അങ്ങനെയിരിക്കെ ഒരു ദിവസം " ദീര്‍ഘ യാത്ര " എന്ന പേരില്‍ ഒരു കവിത പോസ്റ്റ് ചെയ്തു കണ്ടു . പതിവു തെറ്റിച്ചു അയാള്‍ അന്നതിനൊരു കമന്റെഴുതി ...

"നന്നായിരിക്കുന്നു .. പക്ഷെ എങ്ങോട്ടാണ് യാത്ര ... " . ഒരു പക്ഷെ അനിത അയാള്‍ക്ക്‌ ആദ്യമായും അവസാനമായും അയച്ച മറുപടിയും അതായിരുന്നു ... അതിപ്രകാരമായിരുന്നു ...

" എങ്ങോട്ടെന്നു അറിയാത്ത ഒരു ദീര്‍ഘ യാത്ര ... " .

പക്ഷെ അത് എങ്ങോട്ടാണെന്ന് അയാള്‍ക്ക്‌ പിടി കിട്ടിയത് പിറ്റേ ദിവസത്തെ ചരമക്കോളത്തില്‍ നിന്നും ...

അന്നയാള്‍ വൈകിയിട്ടു അനിതയുടെ ബ്ലോഗില്‍ അവസാനത്തെ പോസ്റ്റില്‍ കമന്റായി അയാള്‍ എഴുതി .

" അറിഞ്ഞില്ല ഞാന്‍ ... അറിഞ്ഞിരുന്നെന്കില്‍ ... " . അയാള്‍ കാത്തിരുന്നു ... മറുപടിക്കായി ... വരില്ലെന്ന് അറിയാമെന്കിലും ...

Friday, November 7, 2008

പതിമൂന്നാം താള്‍ ..." ഒരു ശരാശരി മലയാളിയുടെ ഹര്‍ത്താല്‍ ദിന പദ്ധതികള്‍ ... ഒരവലോകനം "

" മുകുന്ദന്‍ സാറ് അറിഞ്ഞില്ലേ ... നാളെ ഹര്‍ത്താലാണ് " . ചായ ഗ്ലാസ് മേശപ്പുറത്തു വച്ചു കൊണ്ടു പ്യൂണ്‍ ദിവാകരന്‍ പറഞ്ഞു തീര്‍ന്നതും ചുറ്റിലും ഇരുന്നവരുടെ ശ്രദ്ധ അയാളിലായി ...

" അതെ സാറേ ... ഞാന്‍ ചായ കുടിയ്ക്കാന്‍ പോയപ്പോളാണ് വിവരം അറിയുന്നത് ... തെക്കെവിടെയോ ഒരു രാഷ്ട്രീയ സംഘര്‍ഷം ... ഒന്നോ രണ്ടോ പേരു ആശുപത്രിയില്‍ ആണെന്നാണ്‌ കേട്ടത് " . ദിവാകരന്‍ പറഞ്ഞു നിര്‍ത്തിയതും ഹെഡ് ക്ലാര്‍ക്ക് നന്ദ കുമാര്‍ സാറ് മുതല്‍ തൂപ്പുകാരി ലീല വരെയുള്ളവര്‍ മേശയ്ക്കു ചുറ്റും കൂടിയിരുന്നു ...

"എടോ ഈ ചായ തനിയ്ക്കിരിയ്ക്കട്ടെ ... ഏതായാലും ഒരു സന്തോഷ വാര്‍ത്ത അറിയിച്ചതല്ലേ ... " . ചിരിച്ചു കൊണ്ടു ദിവാകരന്‍ ചായയുമായി പുറത്തേയ്ക്ക് പോകുമ്പോള്‍ അയാള്‍ നാളത്തേക്ക് ഉള്ള പദ്ധതികള്‍ ആലോചിക്കുകയായിരുന്നു .

എന്തൊക്കെയായാലും ഹര്‍ത്താലുകളെ ജനവിരുധമായി കാണുന്നവരുടെ കൂട്ടത്തില്‍ അയാളില്ല . തിരക്ക് പിടിച്ച ഓഫീസ് ജീവിതത്തിന്നിടയില്‍ ഒന്നു റിലാക്സ് ചെയ്യാനുള്ള ഒരു സന്ദര്‍ഭമാണ് അയാളെ സംബന്ധിച്ച് എടുത്തോളാം ഹര്‍ത്താല്‍ ദിനം . ഇതൊക്കെയുണ്ടോ ഹര്‍ത്താല്‍ വിരുധര്‍ക്ക് പറഞ്ഞാല്‍ മനസ്സിലാകുന്നു... അവര്‍ക്ക് പ്രസംഗിച്ചാല്‍ പോരെ. യാഥാര്‍ത്ഥ്യം ആരറിവൂ ...

" നാളെ വെള്ളി . ഏതായാലും ശനിയാഴ്ചയ്ക്കു ഒരു ലീവ് പറഞ്ഞേക്കാം ... കുറെ കാലമായി കൂട്ടുകാരുമായി ഒന്നു കൂടിയിട്ട് .ശനിയാഴ്ച ഭാര്യയേയും കുട്ടികളെയും കൊണ്ടു ഒരു സിനിമ കാണല്‍ ... ". അയാള്‍ മനസ്സില്‍ കണക്കു കൂട്ടി ... അല്ലെന്കിലും പദ്ധതികള്‍ക്കണോ പഞ്ഞം ... എന്തുകൊണ്ട് ഒരു ഹര്‍ത്താല്‍ വാരം തന്നെ സംഘടിപ്പിച്ചു കൂടാ എന്നൊക്കെ അയാള്‍ ആലോചിയ്ക്കാറുണ്ട് ...

" അപ്പളേ .. ജയിംസേ .. താന്‍ അറിഞ്ഞില്ലേ നാളത്തെ ഹര്‍ത്താലിന്റെ കാര്യം ... നമുക്കൊന്ന് കൂടാം മനോജിന്‍റെ വീട്ടില്‍ ... അയ്യാളുടെ ഭാര്യ നാട്ടിലായതിനാല്‍ പിന്നെ പ്രശ്നങ്ങളില്ല ... താന്‍ അവിടെ വന്നാല്‍ മതി . ഞാന്‍ വേണുവിനേം കൂട്ടി അവിടെ വരാം ... അപ്പോള്‍ എല്ലാം പറഞ്ഞ പോലെ . നാളെ കൃത്യം പത്തു മണിയ്ക്ക് ".

ഫോണ്‍ താഴെ വയ്ക്കുമ്പോള്‍ അക്കൌന്ടന്റ്റ് മത്തായി വിളിച്ചുപറഞ്ഞു ... " അപ്പളേ മുകുന്ദന്‍ സാറേ ... ന്നാല്‍ ഞാനും കൂടാം നാളെ " ...ചിരിച്ചു കൊണ്ടു ശരി എന്ന് പറയുമ്പോള്‍ അയാള്‍ മനസ്സില്‍ പറഞ്ഞു ... " ഓസിനു കിട്ടുന്ന ഒരു ചാന്‍സും കളയരുതേ ... "

അല്ലെങ്കിലും ഈ വിധ കാര്യങ്ങളില്‍ എല്ലാവരും കിറു കൃത്യമാണ് ... ഓഫീസില്‍ അല്പം നേരെത്തെ എത്താന്‍ പറഞ്ഞാല്‍ അല്പം കൂടി വൈകി വരുന്നവര് കൂടെ ഈ വിധ സന്ദര്‍ഭങ്ങളില്‍ വളരെ നേരത്തെ എത്തുന്നത്‌ കാണാം ... അയാള്‍ ഓര്‍ത്തു ...

ഓഫീസ് വിട്ടു ബസ്സ് സ്റൊപിലെയ്ക്ക് നടക്കുമ്പോള്‍ കണ്ടു ബീവരജ് ഷോപ്പിനു മുന്നിലെ തിരക്ക് ... വരി വളഞ്ഞു മൂന്നു ചുറ്റായി കഴിഞ്ഞിരുന്നു ... എല്ല്ലാവരും നാളേക്കുള്ള തയ്യാറെടുപ്പാണ് ...പച്ചക്കറി കടകളിലും , പല വ്യഞ്ജന കടകളിലും പതിവില്ലാത്ത തിരക്കുണ്ടായിരുന്നു ...

ബസ്സില്‍ പതിവിലും തിരക്കുണ്ടായിരുന്നു ... ഒരു വിധം തിക്കിത്തിരക്കി ഉള്ളില്‍ കയറിപ്പറ്റി ..." എന്‍റെ മാഷേ നിങ്ങളൊന്നു ക്ഷമിക്ക് ... രണ്ടു മിനിട്ട് വൈകിയാല്‍ എന്താ മാനം ഇടിഞ്ഞു വീഴുമോ ... പത്താളെ എക്സ്ട്രാ കിട്ടിയാല്‍ ഞങ്ങടെ കാര്യം രക്ഷപ്പെട്ടു ... നാളത്തെ ഒരു ഫുള്‍ ഡേ ഓട്ടം പോക്കാ ... " . സമയമായിട്ടും വണ്ടി വിടാത്തതില്‍ കയര്‍ത്ത ഒരു യാത്രക്കാരനോട് കണ്ടക്ടര്‍ ചൂടാകുന്നതാണ് ... അയാള്‍ അമര്‍ത്തി ചിരിച്ചു ...

" എന്താ സുക്വോ ... ഇപ്രാവശ്യം വലിയ കല്ലുകള്‍ ഒന്നും കിട്ട്യേല്ലേ ... " ... പലചരക്ക് കടക്കാരന്‍ ദേവസ്യേട്ടന്റെ ചോദ്യം കെട്ട് ... സുകു ചിരിച്ചു ... "എന്ത് പറയാനാ ദേവസ്യെട്ടാ .. വന്നു വന്നു രാഷ്ട്രീയക്കാര്‍ക്കും ജീവിക്കാന്‍ വയ്യാതായി ... ഒരു കല്ല്‌ ചോദിച്ചാല്‍ എന്താ ഒരു ഗമ എല്ലാര്‍ക്കും ... അപ്പോള്‍ പിന്നെ കഴിഞ്ഞ ഹര്‍ത്താലിന്റെ ബാക്കി കുറച്ചു പൊടിക്കല്ലുകളും മരമുട്ടികളും വച്ചു അഡ്ജസ്റ്റ് ചെയ്യാം എന്ന് വച്ചു ..." ഹര്‍ത്താല്‍ ആഹ്വാനം ചെയ്ത രാഷ്ട്രീയ പാര്‍ട്ടിയുടെ അംഗം ആണ് സുകു ...

വീട്ടില്‍ എത്തുമ്പോഴേയ്ക്കും ഇരുട്ടിയിരുന്നു . അയാളുടെ ഏഴാം ക്ലാസുകാരന്‍ മകന്‍ പിറ്റേന്ന് ക്രികറ്റ് കളിയ്ക്കാനുള്ള സ്ടംബുകള്‍ ചെത്തിമിനുക്കുകയായിരുന്നു ... എല്ലാവരും വെല്‍ പ്ലാന്‍ഡ് ആണ് ... അയാള്‍ ചിരിച്ചു ...

" മാര്‍ക്കറ്റ് വഴി വന്നപ്പോള്‍ നല്ല കരിമീന്‍ കണ്ടു ... കാശ് ഇത്തിരി കൂടുതലാനെന്കിലും ഒരു കിലോ വാങ്ങി ... ഏതായാലും നാളെ മുടക്കല്ലേ ... കറി വെയ്ക്കാം " ഷര്‍ട്ടും പാന്റും അയയില്‍ തൂക്കുമ്പോള്‍ ഭാര്യ പറയുന്നതു കേട്ടു "... അതെന്തായാലും നന്നായി ... അയാള്‍ പറഞ്ഞു ...

" സത്യം പറഞ്ഞാല്‍ ഹര്‍ത്താല്‍ ഒരു തരത്തില്‍ നല്ലതാണ് ... കുട്ടികള്‍ക്ക് സ്കൂളില്‍ പോകേണ്ടെന്നുള്ള സന്തോഷം , ജോലിക്കാര്‍ക്ക് ഒരവധി കിട്ടിയതിന്റെ സന്തോഷം , കച്ചവടക്കാര്‍ക്ക് ഇരട്ടി കച്ചവടം ( കാര്യം ഒരു ദിവസത്തെ കച്ചവടം പോകുമെന്കിലും ) , ബസ്സുകാര്‍ എക്സ്ട്രാ ഓട്ടം നടത്തി അടുത്ത ദിവസത്തെ നഷ്ടം നികത്തുന്നു ... അവര്ക്കും ഒരു ദിവസം വിശ്രമം .. പിന്നെ ആര്‍ക്കാണ് ഇവിടെ നഷ്ടം ... ?... മറ്റു കച്ചവട സംരംഭങ്ങളൊന്നും ഇല്ലാത്ത ഇന്നാട്ടില്‍ ആര്‍ക്കു നഷ്ടം ... " അയാള്‍ ചിരിച്ചു ...


വാര്‍ത്തകളില്‍ പ്രത്യേകിച്ച് വിശേഷങ്ങളൊന്നും ഉണ്ടായിരുന്നില്ല ... ആഗോള സാമ്പത്തിക മാന്ദ്യവും , ആണു കരാറും , നാണയ പെരുപ്പവും എല്ലാം സ്ഥിരം പല്ലവികള്‍ . പക്ഷെ ഒടുവില്‍ കിട്ടിയ അറിയിപ്പ് കേട്ടു അയാള്‍ മാത്രമല്ല , എല്ലാവരും ഒന്നു നടുങ്ങി ... അതിപ്രകാരമായിരുന്നു ...

"പ്രസിഡന്റിന്റെ കേരള സന്ദര്‍ശനം കണക്കിലെടുത്ത് കൊണ്ടു നാളെ നടത്താന്‍ ഉദ്ദേശിച്ച ഹര്‍ത്താല്‍ മറ്റൊരു ദിവസത്തേക്ക് മാറ്റി വച്ചിരിക്കുന്നു ... "

" അല്ലെങ്കിലും ഇവന്മാരെ വിശ്വസിച്ച നമ്മളെ വേണം തല്ലാന്‍ ... ഇലയിട്ടു അവസാനം ചോറില്ലെന്നു പറഞ്ഞാല്‍ . ഫോണിന്റെ അങ്ങേ തലക്കല്‍ ജയിംസ് ... ദേഷ്യം കൊണ്ടു അലറുകയായിരുന്നു ... ".

നാളെ കാണാമെന്നു പറഞ്ഞു ഫോണ്‍ താഴെ വച്ചു വീടിനു പുറത്തിറങ്ങിയപ്പോള്‍ മുറ്റത്ത്‌ കിടക്കുന്ന ക്രികറ്റ് സ്ടംബുകളെ നോക്കി വിഷണ്ണനായി ഇരിക്കുന്നുണ്ടായിരുന്നു .. ഒരു കൊച്ചു ഹര്‍ത്താല്‍ ആരാധകന്‍ ...

Monday, November 3, 2008

പന്ത്രണ്ടാം താള്‍ .. " കാത്തിരുപ്പ് ..."

" അല്ലാ ... ഗോപി മാഷ്‌ ഇന്നു നേരത്തെ ആണല്ലോ . ഇന്നെന്താ വിശേഷിച്ചു ... ?" ." ആ ... ഇന്നാ അയ്മ്മദെ പെങ്ങളും കുട്ട്യോളും ബോംബെന്ന് വരണത് ... കൂട്ടിക്കൊണ്ടു വരാന്‍ തൃശൂര് വരെ പൂവ്വാണ് ..." ചായക്കടക്കാരന്‍ അയമ്മദിന്റെ സ്ഥിരം കുശലപ്രശ്നം ആണ് . ഒന്നുകില്‍ എന്താ നേരത്തെ എന്ന് ചോദിയ്ക്കും അല്ലെങ്കില്‍ എന്താ വൈകിയതെന്ന് ... ആര്‍ക്കും ചേതമില്ലാത്ത ചോദ്യമല്ലേ ... മാഷും ആസ്വദിയ്ക്കാറുണ്ട് ആ ചോദ്യം ...മറുപടി പറഞ്ഞു തിരിഞ്ഞതും തൃശൂര്‍ ബസ്സ് വന്നു നിന്നതും ഒരുമിച്ചായിരുന്നു ...

സ്‌റ്റേഷനില്‍ പതിവിലധികം തിരക്കുണ്ടായിരുന്നു ... വണ്ടി വരാന്‍ ഇനിയും രണ്ടു മണിക്കൂറുണ്ട്‌ . പ്ലാട്ഫോരം ടിക്കറ്റും അത് വരെ സമയം കളയാന്‍ ഒരു വാരികയും വാങ്ങി മാഷ്‌ പ്ലട്ട്ഫോര്‍മിന്റെ ഒരൊഴിഞ്ഞ കോണില്‍ ഒരു ബെന്ചിലിരുന്നു ...

അനിയത്തിയുടെ ഭര്‍ത്താവിനു ബോംബെയില്‍ കച്ചവടം ആണ് . തിരക്കുള്ള സമയം ആയതിനാല്‍ അദ്ദേഹത്തിന് വരാന്‍ പറ്റില്ല . അതിനാലാണ് പെങ്ങളും കുട്ട്യോളും ഒറ്റയ്ക്ക് വരുന്നതു . തൃശൂര് വരെ ഒറ്റയ്ക്ക് വന്നതല്ലേ ഇനി വീട് വരെ വരാനും അവര്‍ക്കറിയാം , എന്തിനാ അവിടെപ്പോയി കാത്തു കേട്ടിക്കെടക്കുന്നതെന്ന് ഭാര്യ ചോദിയ്ക്കും ... പക്ഷെ മാഷ്‌ മറുപടി പറയും ... തൃശൂര് ഞാന്‍ കാത്തു നില്‍ക്കുന്നുണ്ടാകും എന്നുള്ളതാണ് അവളുടെ ധൈര്യം ... കാര്യം അഞ്ചു പത്തു വര്‍ഷം ബോംബെല് കഴിഞാതാണ് , രണ്ടു കുട്ടികളുടെ അമ്മയാണ് എന്നൊക്കെ പറഞ്ഞാലും മാഷ്ക്ക് അവള്‍ എന്നും കുഞ്ഞനുജത്തി തന്നെയാണ് . ഇതൊക്കെ ഭാര്യയ്ക്കുണ്ടോ പറഞ്ഞാല്‍ മനസ്സിലാകുന്നു ...

"മണി ഇപ്പൊ എത്രയായീ ". ഒരു വൃദ്ധനാണ് ... കാഴ്ചയില്‍ ഒരു എഴുപത്തിയഞ്ച് വയസ്സോളം പ്രായം തോന്നിയ്ക്കും ... വെള്ള മുണ്ടും ഷര്‍ട്ടും വേഷം ... " മണി പതിനൊന്നര ... ആകുന്നു " മാഷ്‌ മറുപടി പറഞ്ഞു ..." മകന്‍റെ മകന്‍ വരുന്നുണ്ട് ഇന്നു ... ഡല്‍ഹിയില്‍ നിന്നു ... അയാളേം കാത്തു നിക്കുകയാണ് .വണ്ടി ലേറ്റ് ആണ് എന്ന് കേട്ടു . എന്തായാലും അത് വരെ സംസാരിചിരിയ്ക്കാന്‍ ഒരാളെ കിട്ടിയല്ലോ ". വൃദ്ധന്‍ ബെന്ചില്‍ ഇരിയ്ക്കാന്‍ നേരത്ത് പറഞ്ഞു . " . " ഞാന്‍ വന്നത് മുഷിവായോ " , വൃദ്ധന്‍ കൂട്ടത്തില്‍ ചോദിച്ചു ... " ഓ .. ഇല്ല ... സന്തോഷമേ ഉള്ളൂ "... " ഞാന്‍ ഗോപി ... ഇവിടെ അടുത്ത് സ്കൂളില്‍ മാഷാണ് ... പെങ്ങളും കുട്ടികളും വരുന്നുണ്ട് ... ബോംബെന്ന് ... അവരേം കാത്തു നില്‍ക്കുകയാണ്‌ "... മാഷ്‌ സ്വയം പരിചയപ്പെടുത്തി ...

" ഞാന്‍ അവനോടു പറഞ്ഞതാണ് . ഇനി ഇവിടെ വന്നു താമസിയ്ക്കാന്‍ ... പത്തിരുപത്തഞ്ചു വര്‍ഷമായില്ലേ അവിടെ . ഇനി നാട്ടില്‍ വന്നു താമസിചൂടെ എന്ന് . എന്ത് പറഞ്ഞാലും അവന്‍ പറയും .. കൊട്ട്യോള്ടെ പഠിപ്പ് ബുദ്ധിമുട്ടാവില്ലേ അച്ഛാ എന്ന് . എന്നും അവന് ഓരോരോ കാരണങ്ങളാണ് . കുട്ട്യോളുടെ പഠിപ്പും , അവന്റെയും അവന്റെ ഭാര്യയുടെ ജോലിയും .. അങ്ങനെ ഒരായിരം കാരണങ്ങള്‍ .... അവസാനം നീ വന്നില്ലെന്കിലും മോനെയെന്കിലും ഒന്നു അയയ്ക്കാന്‍ പറഞ്ഞു ... അവസാനം അതവന്‍ കേട്ടു ... " അത് പറഞ്ഞു തീര്‍ക്കുമ്പോള്‍ ആ കണ്ണുകളെ തിളക്കം മാഷ്‌ ശ്രദ്ധിച്ചു ... " എല്ലാ വീടുകളിലും ഇതൊക്കെ തന്നയാണ് അവസ്ഥ ... ഒരു വയസ്സായ അച്ഛനും അമ്മയും വീട്ടില്‍ .. മക്കള്‍ എല്ലാവരും പുറം നാടുകളില്‍ . അല്ലാ ... അവരെയും കുറ്റം പറയാന്‍ പറ്റില്ല ... ഇവിടെ ജോലിയെന്തെന്കിലും കിട്ട്യാലല്ലേ ഇവിടെ നില്‍ക്കാന്‍ പറ്റുള്ളൂ ... " മാഷ്‌ അത് പറഞ്ഞപ്പോള്‍ വൃദ്ധന്‍ അത് ശരിയാണെന്ന രീതിയില്‍ തലയാട്ടുന്നുണ്ടായിരുന്നു . "എന്തായാലും സന്തോഷമായല്ലോ ... ഇപ്പോള്‍ പേരക്കുട്ടി വരുന്നുണ്ടല്ലോ ... " ... മാഷ്‌ അത് പറഞ്ഞപ്പോള്‍ വൃദ്ധന്‍ ചിരിച്ചു ...

വണ്ടി വരാന്‍ ഇനിയും അര മണിക്കൂറുണ്ട്‌ . ഒരു ചായ കുടിച്ചു കളയാം എന്ന് കരുതി മാഷ്‌ എഴുന്നേറ്റു . ചായ കുടിച്ചു വൃദ്ധനായി ഒരു ചായയും വാങ്ങി മാഷ്‌ തിരിച്ചു ബെന്ചില്‍ വന്നിരുന്നു . വൃദ്ധനിരുന്ന സ്ഥലം ശൂന്യം ... മാഷ്‌ ചുറ്റും നോക്കി . ഇല്ല അയാള്‍ ചുറ്റും എവിടെയും ഇല്ല ... " മാഷ്‌ ആരെയാ തിരയുന്നത് ? ". പുറകു വശത്തുള്ള ചായക്കടക്കാരന്‍ ചോദിച്ചു . "ഇവിടെ ... ഇവിടെ ഇരുന്നിരുന്ന ഒരു വൃദ്ധനെ .... ". " ഓ ... നല്ല കാര്യായീ ... മാഷ്ക്ക് വല്ല ഭ്രാന്തും ഉണ്ടോ ... അങ്ങേര്‍ക്കു നോസ്സാണ് ... എല്ലാ വെള്ളിയാഴ്ചയും ഇവിടെ വരും ... ചോദിച്ചാല്‍ പറയും മകന്‍റെ മകന്‍ വരുന്നൂ എന്ന് ... ആദ്യം ഞങ്ങളും വിശ്വസിച്ചു ... പിന്നീടാ കാര്യം പിടി കിട്ടീത് ... അങ്ങേരുടെ മകനും , കുടുംബവും കഴിഞ്ഞ ഡിസംബറില്‍ നാട്ടിലേക്ക് വരുന്നേരം ഡെല്‍ഹീല് വച്ചു വാഹനാപകടത്തില്‍ മരിച്ചു ... ആ ഷോക്കില്‍ നിന്നു മോചിതനായിട്ടില്ല ഇദ്ദേഹം ഇനിയും . ഇപ്പൊ എല്ലാവര്ക്കും ഇതറിയാം ... എങ്കിലും ഞങ്ങളും അഭിനയിയ്ക്കും . വണ്ടി ലേറ്റ് ആണ് ... വണ്ടി ക്യാന്‍സല്‍ ചെയ്തു എന്നൊക്കെ പറഞ്ഞു "...
ചായക്കടക്കാരന്‍ ഇതു പറഞ്ഞു നിര്‍ത്തിയതും ബോംബെയില്‍ നിന്നുള്ള നേത്രാവതി എക്സ്പ്രസ്സ് വന്നു നിന്നതും ഒരുമിച്ചായിരുന്നു ...

Saturday, November 1, 2008

പതിനൊന്നാം താള്‍ ... " ഒരു ട്രെയിന്‍ യാത്രയുടെ ഓര്‍മയ്ക്ക് ..."

അടുത്ത പ്രൊജെക്ടിനു വേണ്ടിയുള്ള കാത്തിരുപ്പ് ശ്രീ ഹരിയില്‍ വല്ലാത്ത ഒരു മടുപ്പുളവാക്കി തുടങ്ങിയിരിയ്ക്കുന്നു ... ഇനി എത്ര ദിവസം ഈ ഇരുപ്പ് ഇരിക്കേണ്ടി വരും എന്ന് ദൈവത്തിനു മാത്രം അറിയാം . തന്‍റെ ഇഷ്ടപ്പെട്ട ബ്ലോഗര്‍മാരുടെ ഒട്ടു മിക്ക പുതിയ പോസ്റ്റുകളെല്ലാം അയാള്‍ ഇതിനകം പലാവര്‍ത്തി വായിച്ചു കഴിഞ്ഞിരുന്നു . എഴുതാനാണെങ്കില്‍ ഒന്നും പുതുതായി തോന്നുന്നുമില്ല . അലസമായി പഴയ മെയിലുകളില്‍ക്കൂടി കണ്ണോടിക്കുമ്പോള്‍ ആണ് രണ്ടു വര്‍ഷങ്ങള്‍ക്കു മുന്പുള്ള ആ മെയിലില്‍ അയ്യാളുടെ കണ്ണുകള്‍ ഉടക്കിയത് . "സസ്നേഹം അശ്വതി .." എന്ന പേരിലുള്ള ആ മെയിലിനു അയാള്‍ ഒരു ഫ്ലാഗ് സെറ്റ് ചെയ്തിരിയ്ക്കുന്നു ... പെട്ടെന്ന് തിരിച്ചറിയാന്‍ ...

ചെന്നൈ മെയിലിന്‍റെ എസ് വണ്‍ കോച്ച് പതിവിലും വിരുദ്ധമായി വളരെ അകലെയാണ് ഇപ്രാവശ്യം നിര്‍ത്തിയത് . റെയില്‍വേ മന്ത്രി മുതല്‍ അങ്ങ് അറ്റത്തുള്ള തൂപ്പുകാരനെ വരെ മനസ്സില്‍ ചീത്ത വിളിച്ചു കൊണ്ടു അയാള്‍ എസ് വണ്‍ കൊച്ചിന് അടുത്തേക്ക് അയാള്‍ ഓടി . യാത്രയാക്കാന്‍ കൂടെ ആരും ഇല്ലാത്തതിനാല്‍ ആരോടും യാത്ര പറയേണ്ടല്ലോ . അതയാള്‍ മനപ്പൂര്‍വം ഒഴിവാക്കുന്നതാണ് .അയാളെ സംബന്ധിച്ച് എടുത്തോളാം ഒരു വല്ലാത്ത വേദനയാണ് അത് . പണ്ടു കുട്ടിക്കാലത്ത് ഗള്‍ഫിലുള്ള അമ്മാവന്‍ ലീവില്‍ വന്ന് തിരിച്ചു പോകുമ്പോള്‍ അദ്ദേഹം വിതുമ്പുന്നത് കണ്ടു ശ്രീ ഹരി ആലോചിക്കാറുണ്ട് . ഇത്രയും നല്ല സ്ഥലത്തേയ്ക്ക് പോകുന്ന അമ്മാവനെന്തിനാ ഇങ്ങനെ കരയുന്നതെന്ന് . അത്ര തന്നെ ദൂരത്തല്ല എങ്കിലും ഇന്നയാള്‍ അതിന്‍റെ കാരണം മനസ്സിലാക്കുന്നു ...


കമ്പാര്ട്മെന്ട് പതിവില്‍ അധികം നിറഞ്ഞിരുന്നു . തിക്കിത്തിരക്കി ഒരു വിധം അയാള്‍ തന്‍റെ സീറ്റ് കണ്ടു പിടിച്ചു . പക്ഷെ അതിലൊരു മധ്യ വയസ്കയായ ഒരു സ്ത്രീ ഇരുന്നിരുന്നു . ഇതു സാധാരണ പതിവുള്ളതാണ് . തിരക്കുള്ള സമയമായതിനാല്‍ ആരെങ്കിലുമൊക്കെ കാണും സീറ്റില്‍ , പറഞ്ഞാല്‍ ഒരു ചെറു ക്ഷമാപണത്തോടെ അവര്‍ സീറ്റ് ഒഴിഞ്ഞു തരികയോ അതല്ലെന്കില്‍ ഒതുങ്ങിയിരിക്കുകയോ ചെയ്യും . " ഇതെന്‍റെ സീറ്റ് ആണ് ... ബുധിമുട്ടില്ലെന്കില്‍ ഒരല്പം നീങ്ങിയിരിയ്ക്കാമോ ".അയാള്‍ ആ സ്ത്രീയോടു ചോദിച്ചു. പെട്ടന്നായിരുന്നു മറു വശത്തിരുന്ന മധ്യ വയസ്കന്‍ അയാള്‍ക്ക്‌ നേരെ ചീറി അടുത്തത് . "എടൊ .. ഞങ്ങള്‍ ഈ സീറ്റ് വിഴുങ്ങുകയൊന്നും ഇല്ല . ഒന്നുമില്ലെന്കിലുമ്മ് വയസ്സായ സ്ത്രീ അല്ലെ അവര്‍ ?. തനിയ്ക്കൊന്നും മനസ്സാക്ഷിയില്ലേ ?... " . ഇതില്‍പ്പരം വിനീതനാകുന്നതെങ്ങിനെ ?. ഇല്ല തന്‍റെ ഭാഗത്ത് തെറ്റൊന്നും ഇല്ല . സീറ്റില്‍ ഇരിയ്ക്കുന്ന സ്ത്രീ ദയനീയമായി അയാളെ നോക്കി . ശ്രീ ഹരിയ്ക്ക് കാര്യം പിടി കിട്ടി . സ്ത്രീ മധ്യ വയസ്കന്റെ ഭാര്യയാണ് . താന്‍ കയറി ചൂടാകുനതിനു മുന്പ് അയാള്‍ നടത്തിയ ഒരു "നയത്തിലുള്ള ഒരു ആക്രമണം " ആണ് ഇപ്പോള്‍ കണ്ട കയര്‍ക്കല്‍ ...

"ഏട്ടന്‍ ഇങ്ങോട്ടിരുന്നോളൂ ... ഇതാ ഇവിടെ സ്ഥലമുണ്ട് ". നോക്കിയപ്പോള്‍ സൈഡ് സീറ്റില്‍ ഉള്ള ഒരു പയ്യനാണ് .അവന്‍ തിങ്ങി ഞെരുങ്ങി സ്ഥലമുണ്ടാക്കി ശ്രീ ഹരിയെ അങ്ങോട്ട് ക്ഷണിച്ചു . മധ്യ വയസ്കന്‍ കണ്ട ഭാവമില്ല . അയാള്‍ പുറത്തേക്ക് നോക്കിയിരുപ്പാണ് . " ഒരൊറ്റ രാത്രിയുടെ കാര്യമല്ലേ ... മാത്രമല്ല ആ സ്ത്രീ ആണെന്കില്‍ അമ്മയുടെ പ്രായവും ഉണ്ട് . പോട്ടെ സാരമില്ല . എത്ര നൈറ്റ് ഷിഫ്റ്റുകള്‍ ചെയ്തിരിയ്ക്കുന്നു . ഇതൊക്കെ ഒരു വലിയ പ്രശ്നമാണോ ... ?... " .അയാള്‍ ചിന്തിച്ചു . മാത്രമല്ല ... " എന്ഗര്‍ മാനേജ്മെന്റ്" എന്ന ഒരു സിനിമ കണ്ടു എങ്ങിനെ പ്രക്ഷുബ്ധമായ അവസരങ്ങളെ നേരിടാം എന്ന് മനസ്സിലാക്കാന്‍ തുടങ്ങിയിരിയ്ക്കുന്നു അയാള്‍ .

ബാഗ് മുകളില്‍ വച്ചു , സൈഡ് സീറ്റില്‍ ഉള്ള സീറ്റില്‍ ഇരിപ്പ് ഉറപ്പിയ്ക്കുമ്പോള്‍ എല്ലാവരും ദയനീയമായി അയാളെ നോക്കുന്നുണ്ടായിരുന്നു . പതുക്കെ എല്ലാ കണ്ണുകളും പിന്‍ വലിഞ്ഞു തുടങ്ങിയതോടെ ശ്രീ ഹരി ഒരു ചെറു മന്ദഹാസത്തോടെ ആ പയ്യന് നന്ദി പറഞ്ഞു കൊണ്ടു സ്വയം പരിചയപ്പെടുത്തി . ചെന്നയില്‍ വിഷ്വല്‍ കമ്മ്യൂനിക്കേഷന്‍ ഫസ്റ്റ് ഇയര്‍ വിദ്യാര്‍ഥി എന്നവനും പരിചയപ്പെടുത്തി . " ഏട്ടന്‍ അമര്ന്നിരുന്നോളൂ ... എനിയ്ക്ക് ബുദ്ധിമുട്ടില്ല ... " . അവനെ ബുധിമുട്ടിയ്കാതിരിയ്ക്കാന്‍ വേണ്ടി പരിശ്രമിയ്ക്കുകയായിരുന്നു ശ്രീ ഹരി ...

ഓണം വെക്കേഷന്‍ കഴിഞ്ഞു മടങ്ങുന്ന കുട്ടികളും , കുടുംബങ്ങളും ആയിരുന്നു വണ്ടി മുഴുവനും ... പെട്ടന്നാണ് ഒരു ബാഗും മാറോടു അടക്കിപ്പിടിച്ചിരുന്ന ഒരു പെണ്‍ കുട്ടിയെ അയാള്‍ കണ്ടത് . ഈ ബഹളങ്ങളൊന്നും അവള്‍ അറിഞ്ഞിട്ടില്ലെന്ന പോലെയാണ് അവളുടെ ഇരിപ്പ് . പുറത്തേയ്ക്ക് കണ്ണും നട്ടുകൊണ്ട് . ഏതായാലും നന്നായി ... ആ വയസ്സനോട്‌ കയര്‍ക്കാതിരുന്നത് ... അയാള്‍ ചിന്തിച്ചു .

ഭക്ഷണപ്പൊതി അഴിയ്ക്കാന്‍ തുങ്ങിയപ്പോള്‍ അയാള്‍ ഒരു ഒവ്പചാരികതയ്ക്കുവേണ്ടി ആ പെണ്‍കുട്ടിയോട് ചോദിച്ചു ." കഴിയ്ക്കുന്നില്ലേ ... ?". " ഇല്ല ഞാന്‍ കഴിച്ചു " . ചിരിച്ചു കൊണ്ടുള്ള അവളുടെ മറുപടി പെട്ടെന്നായിരുന്നു . ശ്രീ ഹരി സ്വയം പരിചയപ്പെടുത്തിയപ്പോള്‍ ആ പെണ്‍കുട്ടിയും സ്വയം പരിചയപ്പെടുത്തി . പേര്‌ അശ്വതി .. ചെന്നയില്‍ ഒരു സോഫ്റ്റ്‌വെയര്‍ കമ്പനിയില്‍ ജോലി ചെയ്യുന്നു . നാട് തൃശ്ശൂര് ... കഴിയ്ക്കുന്നതിനിടയില്‍ അവര്‍ ഒരുപാടു സംസാരിച്ചു . അപ്പോഴത്തെ അയ് . ടി മാന്ദ്യവും , ശമ്പള വര്‍ധനയും എങ്ങിനെ ഒരു പാടു കാര്യങ്ങള്‍ ...

" വിസിറ്റിങ്ങ് കാര്‍ഡ് ഉണ്ടെങ്കില്‍ തരൂ ... ഞാന്‍ എപ്പോഴെങ്ങിലും വിളിക്കാം ". ഇറങ്ങാന്‍ നേരത്ത് ശ്രീ ഹരി ഇതു പറഞ്ഞപ്പോള്‍ അവള്‍ മന്ദഹസിച്ചു കൊണ്ടു പറഞ്ഞു ." വിസിറ്റിംഗ് കാര്‍ഡില്ല . എന്‍റെ സെല്‍ നമ്പര്‍ തരാം ". ഒരു മിസ്സ്ഡ് കോളില്‍ കൂടെ തന്‍റെ നമ്പര്‍ അവള്‍ക്കും കൊടുത്തിട്ട് അയാള്‍ നടന്നു ...

ചെന്നയില്‍ കാല് കുത്തിയാല്‍ പിന്നെ തിരക്കാണ് . രാത്രിയെന്നോ പകലെന്നോ ഇല്ലാതെ ഉള്ള വര്‍ക്ക് . പ്രോജക്ടിന്റെ ഒരു ക്രിട്ടിക്കല്‍ റിസോര്‍സ് ആണ് ശ്രീ ഹരി . പലപ്പോഴും ഊണും ഉറക്കവും എല്ലാം ഓഫീസില്‍ തന്നെ . അങ്ങനെയിരിക്കെയാണ് ഒരിയ്ക്കല്‍ ഉറങ്ങി എഴുന്നേറ്റപ്പോള്‍ ഒരു മിസ്ഡ് കോള്‍ കണ്ടത് . "അശ്വതി ... ട്രെയിന്‍ " എന്ന പേരില്‍ സ്റ്റോര്‍ ചെയ്ത നമ്പറില്‍ നിന്ന് . തിരിച്ചു വിളിച്ചപ്പോള്‍ അവള്‍ പറഞ്ഞു ... "ഞാന്‍ കരുതി മറന്നിട്ടുണ്ടാകും എന്ന് ... എന്തായാലും തിരിച്ചറിഞ്ഞു തിരികെ വിളിച്ചല്ലോ ... സന്തോഷം ...".

അയാളെ സംബന്ധിച്ചെടുത്തോളം ആദ്യത്തെ അനുഭവമാണ് . ഒരു പെണ്‍ കുട്ടി അതും ട്രെയിനില്‍ വച്ചുള്ള മാത്രം പരിചയത്തില്‍ ഫോണ്‍ ചെയ്യുന്നു . പിന്നീടുള്ള പല സംസാരത്തില്‍ നിന്നും അയാള്‍ ഒരു കാര്യം തിരിച്ചറിഞ്ഞു . എവിടെയൊക്കെയോ അവരുടെ വേവ് ലെങ്ങ്തുകള്‍ മാച്ച് ചെയ്യുന്നു എന്ന് . ഒഴിവു സമയങ്ങളില്‍ , വാരാന്ത്യങ്ങളില്‍ അവര്‍ ഒരു പാടു സംസാരിച്ചു , ഫോണിലൂടെ .

അപ്പോള്‍ " അടുത്ത ഞായറാഴ്ച ... പബ്ലിക് ലൈബ്രറിയ്ക്കു മുനിപില്‍ വച്ചു .. കൃത്യം പത്തെ കാലിനു ... ഞാന്‍ അവിടെ കാത്തു നില്‍ക്കാം ". അവള്‍ പറഞ്ഞു തീരുമ്പോള്‍ അയാള്‍ പ്രാര്‍ത്ഥിച്ചു . "സൈറ്റില്‍ പ്രശ്നങ്ങളൊന്നും ഉണ്ടാകല്ലേ എന്ന് ". ഉണ്ടായാല്‍ കഴിഞ്ഞു എല്ലാം ... പത്തര കഴിഞ്ഞപ്പോള്‍ അയാള്‍ ഓടുകയായിരുന്നു . അയാളവിടെ എത്തുമ്പോള്‍ സ്ഥാലം ശൂന്യം . " ഒരു പക്ഷെ ട്രാഫിക് ജാമില്‍ പെട്ട് പോയിട്ടുണ്ടാകും ". അയാള്‍ കരുതി . പതിനോന്നായിട്ടും കാണാതായപ്പോള്‍ ഒന്നു ഫോണ്‍ ചെയ്തു കളയാമെന്നു കരുതി അവളെ വിളിച്ചു . മൂന്നു വട്ടവും ഡയല്‍ ചെയ്തപ്പോള്‍ കിട്ടിയ ഉത്തരം . നമ്പര്‍ നിലവിലില്ലെന്ന് ... പതിനൊന്നര വരെ കാത്തു നിന്ന് അയാള്‍ ഒരിക്കല്‍ കൂടി ദില്‍ ചെയ്തു . ഇല്ല മാറ്റമില്ല . അതെ ഉത്തരം ...നമ്പര്‍ നിലവിലില്ല .

ഒരു പക്ഷെ എന്തെങ്കിലും തിരക്കില്‍ പെട്ട് പോയിട്ടുണ്ടാകും . അല്ലെങ്കില്‍ അവിചാരിതമായി നാട്ടിലെങ്ങാനും ... പിന്നീടുള്ള അയാളുടെ മെയിലുകള്‍ക്ക് ഒന്നും ഒരു മറുപടിയും ഉണ്ടായില്ല . എങ്കിലും വാരാന്ത്യങ്ങളില്‍ വെറുതെ അയാള്‍ ആ നമ്പരില്‍ ഡയല്‍ ചെയ്തു നോക്കും . എന്തെങ്കിലും മാറ്റം ഉണ്ടോ എന്നറിയാന്‍ .ഇല്ല ഒരു മാറ്റവും ഇല്ല ... പോട്ടെ ... എവിടെ നിന്നോ വന്ന് ... എങ്ങോട്ടോ പോയി ... അയാള്‍ സ്വയം ആശ്വസിച്ചു ... പക്ഷെ തിരക്കുകള്‍ക്കിടയിലും അയാള്‍ വെറുതെ ആഗ്രഹിയ്ക്കുമായിരുന്നു . വീണ്ടും അതെ നമ്പറില്‍ നിന്നും കോള്‍ വരുമെന്ന് ...

വര്‍ഷങ്ങള്‍ രണ്ടു കഴിഞ്ഞിരിയ്ക്കുന്നു ... ആ മെയിലില്‍ ഡിലീറ്റ് ചെയ്തു മെയില്‍ ബോക്സ് ക്ലോസ് ചെയ്തു അയാള്‍ പുറത്തേയ്ക്ക് നോക്കിയിരുന്നു ... പെട്ടന്നയാള്‍ക്ക് തോന്നി . എന്ത് കൊണ്ടു ഈ സംഭവം തന്നെ തന്‍റെ ബ്ലോഗില്‍ എഴുതിക്കൂടാ ... ടൈപ് ചെയ്തു പബ്ലിഷ് ചെയ്യുമ്പോള്‍ അയാള്‍ ഓര്‍ത്തു .. വേണോ ഇതെന്ന് ... പേരുകള്‍ വ്യാജം എന്ന അടിക്കുറിപ്പോടെ അയാള്‍ അത് പബ്ലിഷ് ചെയ്തു ... " ചെന്നൈ മെയില്‍ ..." എന്ന പേരില്‍ ...

ആഴ്ചകള്‍ രണ്ടു കഴിഞ്ഞു ... വെറുതെ തന്‍റെ ബ്ലോഗുകളില്‍ വായനക്കാര്‍ എഴുതിയ കമന്റ് കളിലൂടെ പോകുമ്പോള്‍. ചെന്നൈ മെയില്‍ എന്ന പോസ്റ്റിനു താഴെ ഡല്‍ഹിയില്‍ നിന്നും നിന്നും ഒരു അശ്വതി നായരുടെ ഒരു കമന്റ് ... അതിപ്രകാരമായിരുന്നു ...

"ഒന്നും മനപ്പൂര്‍വമല്ലായിരുന്നു ... സാഹചര്യങ്ങള്‍ ... ക്ഷമിയ്ക്കുക ... എന്നെങ്കിലും കണ്ടു മുട്ടാം എന്ന പ്രതീക്ഷയോടെ ... നിര്‍ത്തുന്നു ...

നോട്ട് : - തികച്ചും സാങ്കല്പികമാണ് ഇതിലെ കഥാപാത്രങ്ങള്‍ ...

Thursday, October 30, 2008

പത്താം താള്‍ ... " തുടയ്ക്ക് തുമ്പ പൂവേ ഈ കണ്ണീര് ... "

ലീവില്‍ പോകുമ്പോള്‍ ചെയ്യാറുള്ള കാര്യങ്ങളില്‍ ഒന്നാണിത് . ഏട്ടന്‍റെ മേശ തുറന്നു നോക്കുക എന്നത് . ഏട്ടന്‍റെ പഴയ ഒരു ജോഡി ചെരുപ്പ്,പേന,കുറെ പി.എസ്.സി റാങ്ക് ഫയലുകള്‍ , കുറെ നോട്ട് പുസ്തകങ്ങള്‍ എന്നിവയല്ലാതെ ഒന്നും അതിനകത്തില്ല എന്ന് വ്യക്തമായി അറിയാം എന്നിരുന്നാലും അത് തുറക്കുമ്പോള്‍ വര്‍ഷങ്ങള്‍ക്കു മുന്‍പിലേക്ക് പോകും ഞാന്‍ അറിയാതെ .അവിടെ ഏട്ടന്‍റെ സാമീപ്യമുണ്ട് ...

ഒന്‍പതു വയസ്സ് താഴെയുള്ള കുഞ്ഞനുജാനായിരുന്നത് കൊണ്ടോ എന്തോ എന്നറിയില്ല ഏട്ടനെന്നെ വല്ലാതെ സ്നേഹിച്ചിരുന്നു . എന്നെ പേരിനോടൊപ്പം "കുട്ടാ' എന്ന് ചേര്‍ത്ത് വിളിച്ചിരുന്നത് ഏട്ടന്‍ മാത്രം . നടക്കാന്‍ വയ്യാത്ത അച്ഛന്‍റെ സ്ഥാനത്ത് നിന്നു വീട്ടിലെ എല്ലാ കാര്യങ്ങള്‍ക്കും മുന്‍ പന്തിയില്‍ ഉണ്ടായിരുന്നു ഏട്ടന്‍ . ഒരു കൊച്ചു ഗൃഹനാഥന്റെ സ്ഥാനം ഏറ്റെടുത്ത് . അത് കൊണ്ടു തന്നെ " എനിക്ക് തന്നെപ്പോലെ കളിച്ച് നടക്കാന്‍ പറ്റിയിട്ടില്ലെടോ , ഞാന്‍ ചെറുപ്പത്തിലെ വയസ്സനായി " എന്ന് ഏട്ടന്‍ പകുതി കളിയായും പകുതി കാര്യമായും പറയാറുള്ളത് ഞാന്‍ ഇന്നും ഓര്‍ക്കുന്നു .

ഏട്ടന്‍ പഠിക്കാന്‍ അത്ര മിടുക്കനായിരുന്നില്ല . പത്താം ക്ലാസ്സില്‍ ചുരുങ്ങിയ മാര്‍ക്ക് വാങ്ങി ജയിച്ചപ്പോള്‍ , അതിന് ശേഷം കോളേജില്‍ അഡ്മിഷന്‍ കിട്ടാന്‍ വേണ്ടി ഓടി നടന്നപ്പോള്‍ ഏട്ടന്‍ ഒരുപാടു വിഷമിച്ചിരുന്നതായി ഞാന്‍ ഓര്‍ക്കുന്നു . വര്‍ഷങ്ങള്‍ക്കു ശേഷം അതെ കടമ്പ നല്ലൊരു മാര്‍ക്ക് വാങ്ങി ഞാന്‍ കടന്നപ്പോള്‍ കുഞ്ഞനുജന്റെ വിജയത്തില്‍ എന്നെക്കാലേറെ സന്തോഷിച്ചത്‌ ആ മനുഷ്യനായിരുന്നു ...

ഏട്ടനെന്തിനും ഉത്സാഹമായിരുന്നു . തന്‍റെ ബുദ്ധിമുട്ടുകള്‍ മറ്റുള്ളവരെ അറിയിക്കാതിരിക്കുന്നതില്‍ ഒരു പ്രത്യേക ശ്രദ്ധ വച്ചിരുന്നു അദ്ദേഹമെന്നും . ആരെയും ഒന്നും അറിയിക്കാതെ എപ്പോളും ഒരു ചിരിച്ച മുഖത്തോടെ നേരിടുന്ന ഏട്ടന്‍റെ മനോധൈര്യം ഇന്നും എനിക്കന്യം .

ഈശ്വരന്റെ കണക്കു കൂട്ടലുകള്‍ക്ക് തെറ്റ് പറ്റാറുണ്ടോ ?. ഉണ്ടാവില്ല . വലിയ പ്രോജക്ടുകള്‍ കിട്ടുമ്പോള്‍ നല്ല കഴിവുള്ളവരെ കമ്പനി അതിലേക്കു മാറ്റുന്ന പോലെ ഈശ്വരനും ചെയ്തു കാണും ... അത് ശരിയാണോ ?... ആണോ ? ... അത് വരെ കൈ പിടിച്ചു നടന്ന്‌, ഇനി താന്‍ തന്നെ നടന്നാല്‍ മതി എന്നും പറഞ്ഞ്‌ എവിടെയോ മറഞ്ഞു ഏട്ടന്‍. ഒരു പാടു നല്ല കുറെ ഓര്‍മ്മകള്‍ മാത്രം ബാക്കി വച്ചു കൊണ്ട് ...

നോട്ട് : - ഈ ശീര്‍ഷകം എനിക്കിഷ്ടപ്പെട്ട ഒരു മോഹന്‍ലാല്‍ സംഭാഷണത്തില്‍ നിന്നും കടമെടുത്തതാണ് ....

Wednesday, October 29, 2008

ഒന്‍പതാം താള്‍ ... " വെളിച്ചപ്പാട് മാമ "

ക്ലാസ്സിലെ എല്ലാ കണ്ണുകളും കൃഷ്ണന്‍ കുട്ടിയുടെ നേര്‍ക്കാണ് ... നാരായണന്‍ കുട്ടി മാഷ് ഒരു നിമിഷം അന്ധാളിച്ചു നിന്നു പോയി ... അല്ലെങ്കില്‍ പിന്നെ എങ്ങിനെ അന്ധാളിക്കാതിരിക്കും ? . ക്ലാസിലെ എല്ലാവരും വലുതാകുമ്പോള്‍ ആരായിത്തീരണം എന്നുള്ള ചോദ്യത്തിന് മാഷും , ഡോക്ടറും , എന്‍ജിനീയറും എന്നൊക്കെ മറുപടി പറയുമ്പോള്‍ ഒരു വിദ്വാന്‍ മാത്രം പറയുന്നു വെളിച്ചപ്പാട് ആയി തീരണം എന്ന് . ഈ വിദ്വാന്മാരെല്ലാം ആഗ്രഹിച്ചത്‌ ആയിട്ടല്ല , എങ്കിലും പറയുമ്പോള്‍ മാഷെന്നും , ഡോക്ടര്‍ എന്നും ഒക്കെയാണ് സാധാരണയായി കേള്‍ക്കാറുള്ളത് ... പക്ഷെ ഈ വിദ്വാന്‍ മാത്രം എന്തെ വെളിച്ചപ്പാടാകാന്‍ ഇഷ്ടപ്പെടുന്നത് ...

കൃഷ്ണന്‍ കുട്ടിയുടെ കാഴ്ചപ്പാടില്‍ വെളിച്ചപ്പാട് സ്ഥാനം മാഷന്മാര്‍ക്കും , എന്ജിനീയര്‍മാര്‍ക്കും എല്ലാം ഉപരിയായിരുന്നു .കാരണമുണ്ട് . തറവാട്ടിലെ എല്ലാവരും മുഖത്ത് നോക്കാന്‍ പോലും ഭയപ്പെടുന്ന വലിയ മാമ , മുത്തശ്ശി , കുഞ്ഞി മാമ തുടങ്ങിയവര്‍ തൊഴുതു വണങ്ങി നില്ക്കുന്നത് ഒരേ ഒരാളുടെ മുന്‍പില്‍ മാത്രം ... വെളിച്ചപ്പാടിന്‍റെ ...തറവാട്ടില്‍ ഉള്ളവര് മാത്രമോ , നാടു മുഴുവന്‍ ബഹുമാനിക്കുന്ന ആളല്ലേ വെളിച്ചപ്പാട് ... എന്‍ജിനീയറും , മാഷും , ഡോക്ടറും എന്നല്ല ഏത് തുക്കിടി സായ്‌വ് പോലും വെളിച്ചപ്പാടിനു മുന്‍പില്‍ തൊഴുതു നില്ക്കും .. അപ്പോള്‍പ്പിന്നെ വെളിച്ചപ്പാട് ആവുക തന്നെയല്ലേ ഏറ്റവും നല്ലത് .ഇതാണ് കൃഷ്ണന്‍ കുട്ടിയുടെ ലോജിക് .

എന്താ ക്ടാവേ ... ഹും ... അസമയത്ത് എന്‍റെ ഭൂത ഗണങ്ങളെ കണ്ടു ഭയന്നോ ?... അസമയത്തുള്ള യാത്ര ഒന്നും വേണ്ടാ .. എപ്പളും എന്‍റെ കണ്ണ് ഉണ്ടായീന്ന് വരില്യ ... എല്ലാം ഒന്നു സൂക്ഷിച്ചും കണ്ടും ചെയ്‌താല്‍ മതി ... ഭയപ്പെടന്ടാ ... എല്ലാം ഞാന്‍ കാത്തു കൊള്ളാം ... വെളിച്ചപ്പാട് മാമയുടെ മുന്‍പില്‍ വലിയമ്മാമ , മുത്തശ്ശി തുടങ്ങിയവരെല്ലാം തൊഴു കയ്യുകളോടെ നില്‍ക്കുകയാണ്‌ . ഇപ്പോള്‍ ദേവിയുടെ പ്രതി രൂപമാണ് വെളിച്ചപ്പാട് മാമ . എല്ലാവരും പഞ്ച പുച്ഛം അടക്കി നില്ക്കുന്നു . അപ്പോള്‍ പിന്നെ കൃഷ്ണന്‍ കുട്ടി ആഗ്രഹിച്ചതില്‍ എന്താണ് തെറ്റ് .

വര്‍ഷങ്ങള്‍ക്കു ശേഷം വെളിച്ചപ്പാട് മാമയെ അമ്പലത്തില്‍ വച്ചു കണ്ടപ്പോള്‍ കൃഷ്ണന്‍ കുട്ടി ചോദിച്ചു . "വെളിച്ചപ്പാട് മാമേ ... ശരിക്കും ദേവി മേലെ കയറിയിട്ട് തന്നെയാണോ കലി വരുന്നതു " . വെളിച്ചപ്പാട് മാമ മന്ദഹസിച്ചു കൊണ്ടു പറഞ്ഞു ... "എന്‍റെ കുട്ട്യേ ... അതൊരു പൊത്യാ ... അതഴിക്കണ്ടാ ... അതവിടെ ഇരുന്നോട്ടെ " ...

വര്‍ഷങ്ങള്‍ക്കു ശേഷം കൃഷ്ണന്‍ കുട്ടി വടക്കേ ഇന്ത്യയിലെ ഒരുയര്‍ന്ന ഉദ്യോഗത്തില്‍ നിന്നും പിരിഞ്ഞു നാട്ടില്‍ വന്നു സ്ഥിരതാമാസമാക്കിയപ്പോള്‍ ഒരിക്കല്‍ വീട്ടില്‍ വന്നിരുന്നു . സഹപാഠികള്‍ ആയ അച്ഛനും കൃഷ്ണന്‍ കുട്ടിയും പഴയ കഥകള്‍ പറഞ്ഞിരിക്കുമ്പോള്‍ കേട്ടതാണിത്‌ . അവരുടെ അനുവാദത്തോടെ ... ഞാനിവിടെ എഴുതുന്നു ...


നോട്ട് :- പേരുകള്‍ വ്യാജമാണ് . ക്ഷമിക്കുക ...

Monday, October 27, 2008

എട്ടാം താള്‍ ... " ഫസിലിക്ക ..."

പെട്ടി ട്രെയിനില്‍ കയറ്റി വയ്ക്കുമ്പോള്‍ ഫസിലിക്കയുടെ കൈകള്‍ വിറക്കുന്നുണ്ടായിരുന്നു . ഞാനത് കാര്യമാക്കിയില്ല . അദ്ദേഹം ഒന്നും മിണ്ടുന്നുണ്ടായിരുന്നില്ല . പെട്ടികളെല്ലാം കയറ്റി ഏട്ടനേയും കൂട്ടി ഞാന്‍ പ്ലാട്ഫോമില്‍ ഇറങ്ങി ...

ഫസീലിക്ക തിരിഞ്ഞു നില്‍ക്കുകയായിരുന്നു ... ഒന്നും മിണ്ടാതെ . " ഫസിലിക്കാ ... " . ഞാന്‍ വിളിച്ചു ... " അപ്പോള്‍ എല്ലാം പറഞ്ഞ പോലെ ..." ഇനി നമുക്കു അവിടെ വച്ചു കാണാം ..." .. എന്‍റെ സ്വതസിദ്ധമായ ശൈലിയില്‍ ഞാന്‍ യാത്ര പറഞ്ഞു ... സന്തോഷം കൊണ്ടു വീര്‍പ്പു മുട്ടുകയായിരുന്നു ഞാന്‍ . നാലര വര്‍ഷങ്ങള്‍ക്കു ശേഷം നാടിനടുത്തേക്ക് ട്രാന്‍സ്ഫര്‍ . മുംബൈ നഗരത്തിന്‍റെ തിരക്കുകളില്‍ നിന്നും രക്ഷപ്പെടല്‍ ... അവിടെ ജീവിക്കുന്നവുടെ ഒരു സ്വപ്നമാണ് എന്നും ആ തിരക്കുകളില്‍ നിന്നുമുള്ള ഒരു രക്ഷപ്പെടല്‍ . തികച്ചും ശാന്തമായ ഒരിടത്തേക്ക് ഉള്ള ഒരു ട്രാന്‍സ്ഫര്‍ .

പക്ഷെ എന്‍റെ സന്തോഷം ഒരു ഞൊടിയിടയില്‍ ഓടിയൊളിച്ചു . ഫസിലിക്ക തേങ്ങുകയായിരുന്നു ... ഒരു കുഞ്ഞിനെപ്പോലെ ... " താന്‍ വണ്ടിയില്‍ കയറി ഇരിക്കെടോ ... " എന്നെ വിളിക്കെണ്ടാ ... എനിക്ക് തന്നെ കാണുകയും വേണ്ടാ ... പൊയ്ക്കോ " ... ഒറക്കെ വിളിച്ചു പറഞ്ഞു ഫസിലിക്ക സ്റ്റേഷന് പുറത്തേക്ക് ഓടുകയായിരുന്നു ... അപ്പോള്‍ മാത്രമാണ് ഞാന്‍ ആദ്യമായി മനസ്സിലാക്കിയത് കഴിഞ്ഞ ഒരു വര്‍ഷത്തെ സൌഹൃദത്തില്‍ അദ്ദേഹം എന്നെ ഒരു സുഹൃത്തിനുപരി ഒരു അനിയനെപ്പോലെ സ്നേഹിച്ചിരുന്നു എന്ന് ...

ട്രെയിന്‍ പതുക്കെ സ്റ്റേഷന്‍ വിട്ടു പോകുകയായിരുന്നു ... സ്റ്റേഷന്റെ ഗേറ്റിനു അടുത്തുള്ള ബഞ്ചില്‍ ഫസിലിക്ക ഇരിക്കുന്നുണ്ടായിരുന്നു ... എങ്ങോട്ടോ ദൃഷ്ടി പായിച്ചുകൊണ്ട് ...

ആ യാത്ര എന്തോ എനിക്ക് ആസ്വദിക്കാനായില്ല . ഫസിലിക്കയുടെ വിതുമ്പുന്ന മുഖമായിരുന്നു മനസ്സില്‍ ...

Sunday, October 26, 2008

ഏഴാം താള്‍ ... മുത്തശ്ശി ... ഒരോര്‍മ്മക്കുറിപ്പ്‌ ...

എനിക്കോര്‍മ വയ്ക്കുമ്പോഴുള്ള മുത്തശ്ശിയെ കുറിച്ചുള്ള വിവരണങ്ങളില്‍ കൂടിയേ എനിക്ക് അവരെ അറിയൂ . എഴുപതുകളുടെ അവസാന പാദങ്ങളില്‍ , മുത്തശ്ശിയുടെ മൂന്നാം തലമുറയിലെ അവസാന കണ്ണികളില്‍ ഒരാളായി ഞാന്‍ ജനിക്കുന്നതിനു മുന്പേ മുത്തശ്ശി ഞങ്ങളെ വിട്ടു പോയിരുന്നു . അവസാന ഘട്ടങ്ങളില്‍ മുത്തശ്ശി പാടെ അന്ധയായിക്കഴിഞ്ഞിരുന്നു എന്നും കൂന്നു തുടങ്ങിയിരുന്നു എന്നും കേട്ടിട്ടുണ്ട് . എന്നിരുന്നാലും തന്‍റെ നോട്ടമെത്തിയില്ലെങ്കില്‍ ഒന്നും ശരിയാകില്ല എന്ന പിടിവാശിയോടെ എന്തിനും ഏതിനും മുത്തശ്ശി മുന്നില്‍ തന്നെയുണ്ടായിരുന്നു .

മുത്തശ്ശിക്ക് ആറ് മക്കളാണ് ... രണ്ടാമത്തെ മകളാണ് എന്‍റെ അമ്മമ്മ . ഈ ആറ് പേരുടേയും ഒത്തുകൂടല്‍ ഒരു രസമായിരുന്നു . മുത്തശ്ശി അവസാനം വരെ ഞങ്ങളുടെ കൂടെ തറവാട്ടില്‍ തന്നെയായിരുന്നു താമസിച്ചിരുന്നത് .

പെണ്‍ സന്തതി വാഴില്ലെന്ന് പ്രശ്നത്തില്‍ കണ്ടതിനെ തുടര്‍ന്ന് തലമുറ നിലനിര്‍ത്താന്‍ മുത്തശ്ശിയെ ഒന്നര വയസ്സുള്ളപ്പോള്‍ ദത്തെടുത്തു കൊണ്ടു വരികയായിരുന്നു . പൂവന്‍ പഴത്തിന്റെ നിറമായിരുന്നു എന്‍റെ അമ്മക്ക് എന്ന് അവരുടെ മകളായ എന്‍റെ അമ്മമ്മ അഭിമാന പൂര്‍വ്വം പറയുന്നതു ഞാന്‍ കേട്ടിട്ടുണ്ട് . നിങ്ങള്‍ക്കൊന്നും അതിന്‍റെ നാലിലൊന്ന് നിറം കിട്ടിയിട്ടില്ലെന്ന് അമ്മമ്മ പറയുമ്പോള്‍ അങ്ങനെയൊരു മുത്തശ്ശിയുടെ മൂന്നാം പരമ്പരയിലെ ഒരു കണ്ണിയാകാന്‍ കഴിഞ്ഞതിന്‍റെ സന്തോഷതോടൊപ്പം അതിന് കാരണമാകിയ മുത്തശ്ശിയെ കാണാന്‍ കഴിയാത്തതിന്റെ വിഷമവും എനിക്കുണ്ടായിരുന്നു . താന്‍ അങ്ങനെ വലിഞ്ഞു കയറി വന്നവളൊന്നും അല്ല . ഒരു കുട്ടിച്ചാക്കു നിറയെ പണ്ടവും ആയിട്ടാണ് താന്‍ വന്നതെന്ന് മുത്തശ്ശി ദേഷ്യം പിടിപ്പിക്കുമ്പോള്‍ പറയാറുണ്ടെന്ന് എന്‍റെ അമ്മ ഒരു ചെറു ചിരിയോടെ പറയാറുണ്ട് .

നേരിട്ടു കണ്ടിട്ടില്ലെന്കിലും പലരില്‍ നിന്നും കേട്ടിട്ടുള്ള വിവരങ്ങളാണ് മുകളില്‍ എഴുതിയിരിക്കുന്നത് . അവരെ കുറിച്ചുള്ള ആദ്യത്തെ ലേഖനമായിരിക്കണം ഇത് . എന്താണ് ഇപ്പോള്‍ ഇതെഴുതാനുള്ള കാരണം എന്ന് ചോദിച്ചാല്‍ അറിഞ്ഞു കൂടാ . ഒരു പക്ഷെ മുത്തശ്ശി വിചാരിച്ചു കാണും ഈ മൂന്നാം തല മുറക്കാരന്‍ ഇതെഴുതനം എന്ന് . അതങ്ങിനെ തന്നെയാകട്ടെ . .. മുത്തശ്ശിയുടെ ഇഷ്ടം പോലെ ...

Wednesday, October 22, 2008

ആറാം താള്‍ " പ്രൊജക്റ്റ്‌ മഹാമഹം "

ഒരു ചെറിയ മുന്നറിയിപ്പ് :- ഇതില്‍ ഒരല്പം ഇലക്ട്രിക്കല്‍ എഞ്ചിനീയറിംഗ് ടെക്നോളജി കടന്നു വരും . താത്പര്യമില്ലതവരും , ഈ മേഖലയില്‍ അവഗാഹം ഇല്ലാത്തവരും സദയം ക്ഷമിക്കുക ...

ആശയങ്ങള്‍ കടല്‍ പോലെ വന്നിരുന്ന കാലമായിരുന്നു ഡിപ്ലോമ പഠന കാലം . പുതിയ പുതിയ ആശയങ്ങളും , അവയെക്കുറിച്ചുള്ള കൂലം കഷമായ ചര്‍ച്ചകളാലും മുഖരിതമായിരുന്നു ഞങ്ങളുടെ ക്ലാസും കാമ്പുസും . ഒരു എഡിസണോ ഫാരെടെയോ ഉയര്‍ന്നു വരും എന്ന് പലരും കണക്കു കൂട്ടി . എന്തോ വന്നില്ല . ആ കണക്കിനായിരുന്നു ആശയങ്ങളുടെ പ്രവാഹം ... എന്തൊക്കെ ബഹളമായിരുന്നു ...

പഠിച്ച ശാസ്ത്രം എത്ര കണ്ടു തിരു മണ്ടയില്‍ പ്രവേശിച്ചിട്ടുണ്ട് എന്ന് തെളിയിക്കാനുള്ള അവസരമാണ് പ്രൊജക്റ്റ്‌ . പഠിക്കുന്ന വിഷയവുമായി ബന്ധമുള്ള ഒരു വിഷയത്തെ ആസ്പദമാക്കി , അതുപോയോഗിച്ചു ഒരു യന്ത്രമോ അല്ലെങ്കില്‍ ഒരു പ്രബന്ധമോ രചിക്കാം .

മുഖ്യ അധ്യാപകന്‍റെ അധ്യക്ഷതയില്‍ ക്ലാസ്സിനെ പല സംഘങ്ങലാക്കി തിരിച്ചു . ഇനി പരസ്പരം ചര്‍ച്ച ചെയ്തു ഒരു വിഷയത്തെ ആസ്പദമാക്കി പ്രൊജക്റ്റ്‌ ചെയ്യാം എന്ന് അദ്ദേഹം നയം വ്യക്തമാക്കി . ഞങ്ങള്‍ അഞ്ചു പേരും ഒരു പെണ്‍ കുട്ടിയും . കാര്യമായി വലിയ ഗന്ധം ഒന്നും ഞങ്ങള്‍ക്കാര്‍ക്കും ഇല്ല. പക്ഷെ ഞങ്ങളുടെ ഭാവം കണ്ടിരുന്നെന്കില്‍ ഐന്‍സ്റ്റീന്‍ വരെ എഴുന്നേറ്റു നിന്നു ബഹുമാനിക്കുമായിരുന്നു ... ഞങ്ങളിത് തകര്‍ത്തു തരിപ്പണം ആക്കിക്കളയും എന്ന ഭാവം ... കൂട്ടത്തില്‍ ഓംസ് തിയറി തെറ്റില്ലാതെ അറിയാമെന്ന ഒറ്റ കാരണത്താല്‍ അവര്‍ എന്നെ ടീം ലീഡര്‍ ആക്കി . ഈ അബദ്ധം അവര്‍ക്കെങ്ങിനെ പറ്റി എന്ന് ഇന്നും ഒരു പിടിയും കിട്ടാത്ത കാര്യം ... അത് പോട്ടെ ...

കൂലം കഷമായ , തല പൊളിക്കും ( " Brain stroming " ) വിധത്തിലുള്ള ചര്‍ച്ചക്കൊടുവില്‍ ആശയം വന്നു ... വിഷയം "Brush less generator " .വന്നത് ഈ തിരു മണ്ടയില്‍ തന്നെ എന്ന് സമ്മതിക്കുന്നു . കൂട്ടത്തിലുള്ള മഹാന്‍മാര്‍ എല്ലാം തലകുത്തിനിന്നു ആലോചന തുടങ്ങി . പാവം പാഞ്ചാലി ( ഒരേ ഒരു പെണ്‍ തരി --- സംഘത്തിലെ ) പറഞ്ഞു ... ഞാന്‍ നോട്ട്സ് ഉണ്ടാക്കാം . നിങ്ങള്‍ പ്രൊജക്റ്റ്‌ ചെയ്തു കൊള്ളൂ എന്ന് . സന്തോഷം ... ഞങ്ങളുടെ അഞ്ചംഗ സംഘത്തെ പഞ്ച പാണ്ടവരെന്നു വിളിച്ച കൂട്ടുകാരെ ഞങ്ങള്‍ സഹതാപത്തോടെ നോക്കി . മഹാ സമാധിയില്‍ നിന്നു എഴുന്നേറ്റ യോഗി , ലൌകിക സുഖ ദുഖങ്ങളില്‍ മുഴുകി നടക്കുന്ന സാധാരണക്കാരെ നോക്കുന്ന സഹതാപത്തോടെ ...

പ്രൊജക്റ്റ്‌ ഒരു വന്‍ വിജയമാക്കി അതേതു കമ്പനിക്ക്‌ വിക്കണം എന്ന്ന ചര്‍ച്ച വരെ നടന്നു . എന്‍റെ ഭഗവാനെ , ഇവിടെ എങ്ങിനെ തുടങ്ങണം എന്ത് ചെയ്യണം എന്ന ഒരു ധാരണയും ഇല്ലാ . അപ്പോഴേക്കും ആശയം എത്ര ലക്ഷത്തിനു വിക്കണം ... ഭഗവാനേ അവിടുന്ന് തന്നെ തുണ ... ഞാനല്ലേ സംഘത്തലവന്‍ . അവര്‍ക്കെന്തും ആകാമല്ലോ ...

മറ്റു സംഘങ്ങള്‍ എല്ലാം വര്‍ക്കു തുടങ്ങി . പഞ്ച പാണ്ടവരും പാഞ്ചാലിയും ബ്ലിങ്ങസ്യ എന്ന അവസ്ഥയിലാണ് . പാഞ്ചാലി പാവം അപകടം മണത്തു നോട്ട്സ് എഴുതിത്തുടങ്ങി . അത്രയെങ്കിലും ആയെന്നു പറയാമല്ലോ . പ്രായം കൊണ്ടു സംഘത്തിലെ സഹദേവന്‍ ആണെങ്കിലും , യുധിഷിര സ്ഥാനമായിരുന്നു എനിക്ക് .

ഒരു വൈകുന്നേരം നകുലന്‍ കാര്യം ഉണര്‍ത്തിച്ചു . " ജ്യെഷ്ട്ടാ കാര്യം ഈ പോക്കു പോയാല്‍ കുളമാകും . അതുകൊണ്ട് ബുദ്ധിപരമായി ചിന്തിച്ചപ്പോള്‍ ഈ ഉള്ളവന്‍റെ തലയില്‍ ഒരു ആശയം വരുന്നു ... ഞാന്‍ ഉണര്തിക്കട്ടെ ? ." എന്‍റെ മൌനം സമ്മതം ആയി എടുത്തു നകുലന്‍ കാര്യം പറഞ്ഞു . പ്രസ്തുത പ്രോജക്ടില്‍ ഉണ്ടാക്കേണ്ട മെഷീന്‍ കാശ് കൊടുത്തു കോയമ്പത്തൂരില്‍ നിന്നു വാങ്ങുക എന്നായിരുന്നു നകുലാഭിപ്രായം ... സത്യത്തിനും ധര്‍മ്മത്തിനും നിരക്കാത്ത ഈ അഭിപ്രായത്തെ യുധിഷിരനായ ഞാന്‍ തള്ളി എങ്കിലും പാഞ്ചാലിയടക്കമുള്ള സംഘത്തിന്‍റെ സമ്മര്‍ദ്ദത്തിനു വിധേയമായി ഈ പാവം യുധിഷിരനും സമ്മതിച്ചു ...

അങ്ങിനെ കോയമ്പത്തൂരില്‍ നിന്നും യന്ത്രം ( generator ) കൊണ്ടു വന്നു ... ഇനി ഇതെങ്ങിനെ പ്രവര്‍ത്തിക്കുന്നു എന്നറിയണ്ടേ ... അതറിയില്ലെങ്കില്‍ വൈവാ വോസി എന്ന കടമ്പയില്‍ എല്ലാം തകരും ... അതിന് വേണ്ടി യന്ത്രം അഴിച്ചു പണിഞ്ഞു പഠിക്കാന്‍ തീരുമാനമായി .

എല്ലാം വരച്ചെടുത്തു കുറിച്ചു വച്ച് ജനരേടര്‍ അഴിച്ചു ... ഏതോ മുജ്ജന്മ സുകൃതത്താല്‍ അതൊക്കെ മനസ്സിലായി . തിരിച്ചു നട്ടും ബൊള്ടും മുറുക്കുമ്പോഴും ആധിയായിരുന്നു . എന്‍റെ ഭഗവാനെ ഇതെങ്ങാനും പണി മുടക്കുമോ എന്ന് . സകല ദൈവങ്ങളെയും വിളിച്ചു വിളിച്ചു അത് സ്റ്റാര്‍ട്ട് ആക്കി . ദൈവമേ ശതകോടി പ്രണാമം ...

നോട്ട് : - നര്‍മത്തിന് വേണ്ടിയാണ് ഇതിലെ പലര്‍ക്കും ഒരു വിഡ്ഢി പരിവേഷം നല്‍കിയിരിക്കുന്നത് . ക്ലാസ്സില്‍ നല്ല മാര്‍ക്കോടെ ആണ് ഞങ്ങളെല്ലാം പാസ് ആയതും. സത്യത്തില്‍ നല്ലൊരു ധാരണയോടെ തന്നെയാണ് ഞങ്ങള്‍ പ്രൊജക്റ്റ്‌ ചെയ്തത് . ഇതിനെക്കുറിച്ച്‌ ഞങ്ങള്‍ നല്ലൊരു പഠനം തന്നെ നടത്തിയിട്ടാണ് തുടങ്ങിയത് . നല്ലൊരു റിപ്പോര്‍ട്ടും ഞങ്ങള്‍ ഉണ്ടാക്കി . പ്രൊജക്റ്റ്‌ കണ്ട പലരും ഇതു വ്യാവസ്സായികാടിസ്ഥാനത്തില്‍ എന്ത് കൊണ്ടു നിര്‍മ്മിച്ചു കൂടാ എന്ന് ചോദിച്ചതായി തുറന്നു പറയട്ടെ ... ചുരുക്കത്തില്‍ ആ പ്രൊജക്റ്റ്‌ വര്‍ക്ക് നേടിത്തന്ന വിവരം ഞങ്ങള്‍ക്കെവര്‍ക്കും പിന്നീട് പലപ്പോഴും സഹായകമായിരുന്നു ...

ഒപ്പം പ്രൊജക്റ്റ്‌ കാശ് കൊടുത്തു പുറമെ നിന്നു വാങ്ങുന്നത് ഒഴിവാക്കുക എന്‍റെ കൊച്ചു കൂട്ടുകാരെ എന്ന് സ്നേഹപൂര്‍വ്വം അഭ്യര്‍ത്ഥിച്ചു കൊണ്ടു " പ്രൊജക്റ്റ്‌ മഹാമഹം " ഇവിടെ നിര്‍ത്തുന്നു ...

അഞ്ചാം താള്‍ ... " കണ്ണീര്‍ മഴയത്ത് "

ലോകത്തിലെ എല്ലാ സംഭവങ്ങളും നല്ലതിന് വേണ്ടിയാണ് എന്ന് പറഞ്ഞാല്‍ നിങ്ങള്‍ അതിനെ അനുകൂലിക്കുമോ അതോ എതിര്‍ക്കുമോ ? ... ഒരു പക്ഷെ അതല്പം ആശ്വാസം ഏകുന്നു എങ്കില്‍ അതങ്ങിനെ വിശ്വസിക്കാം അല്ലേ ? ... കുറച്ചല്പം സംശയിച്ചു ആണെന്കിലും വിശ്വസിക്കാന്‍ ഞാനങ്ങിനെ ശ്രമിക്കാറുണ്ട് .

ജീവിതത്തില്‍ എല്ലാം നമുക്കു നന്നായിത്തന്നെ സംഭവിക്കണം എന്ന് വാശി പിടിക്കുന്നതില്‍ എന്തര്‍ത്ഥം ?. ഒരു പക്ഷെ ഒരു ചെറിയ ദുഖം വലിയൊരു സുഖത്തിനു വേണ്ടിയായാലോ . അത് നല്ലതല്ലേ ? . പക്ഷെ അത് തിരിച്ചറിയാനാണ് ബുദ്ധിമുട്ട് . പലരും അദ്ദ്യമേ തളര്‍ന്നു പോകാറാണ് പതിവ് . സത്യം പറയാമല്ലോ ഈ ഞാനും . പിന്നീട് ആലോചിക്കും ... ഛേ മോശം വെറുതെ വിഷമിച്ചു . വേണ്ടായിരുന്നു ... അടുത്ത തവണ ... ഹാ കാണാം .. ഈ ഞാനുണ്ടല്ലോ ... എന്ത് മല മറിഞ്ഞാലും ശരി ... ദെ ... ഈ ചിരിച്ചുള്ള മുഖം .. അതങ്ങിനെതന്നെ ഇരിക്കും ... കളി നമ്മളോടോ ... എന്ന് ...

എവിടെ... വീണ്ടും തഥൈവ . ഇതെന്ടെ കാര്യം ... നിങ്ങളുടെയോ ?... പക്ഷെ ഞാന്‍ ജീവിതത്തില്‍ കണ്ടു മുട്ടിയ അപൂര്‍വ്വം ചിലരുണ്ട് കേട്ടോ . എന്‍റെ ഒരു അടുത്ത സുഹൃത്ത് . അദ്ദേഹം വല്ലാതെ സന്തോഷിച്ചു കണ്ടാല്‍ ഉറപ്പിച്ചോളൂ എന്തോ പ്രശ്നത്തിലാണ് ആള്‍ എന്ന് . എനിക്കിതേ വരെ അങ്ങിനെയാകാന്‍ പറ്റിയിട്ടില്ലാ എന്ന് തുറന്നു സമ്മതിക്കട്ടെ ...

വല്ലാതെ ബോറടിക്കുന്നെന്കില്‍ വായിക്കണ്ട കേട്ടോ ...

Sunday, October 19, 2008

നാലാം താള്‍ ... ഇരട്ടി മധുരം

വാരന്ത്യങ്ങലിലാണ് പണി കുറയുന്നത്‌ . അപ്പോളാണ് എഴുതാനും സമയം കിട്ടുന്നത് . ഈയിടെയായി ഞാന്‍ യാത്ര ചെയ്യുമ്പോള്‍ ഓര്‍മ വരുന്നതും , പുതുതായി തോന്നുന്ന ആശയങ്ങളും കടലാസ്സില്‍ എഴുതി സൂക്ഷിക്കാന്‍ തുടങ്ങിയിരിക്കുന്നു . ഈയിടെയായി പുതു തലമുറ കടലാസും പേനയും കയ്യിലെടുക്കുന്നതുതന്നെ അപൂര്‍വ്വം . പിന്നെയാണ് മലയാളത്തില്‍ ആശയങ്ങള്‍ കുറിക്കുന്നത്.. . ഈ ശീലം ഇപ്പോളും കാത്തു സൂക്ഷിക്കുന്നവര്‍ ക്ഷമിക്കുക . ഞങ്ങളെപ്പോലെയുള്ള കുറച്ചു മടിയന്മാരെ കുറിച്ചു ആണ് ഈ പ്രസ്താവന . അതെന്തെന്കിലും ആകട്ടെ ... നമുക്കു കാര്യത്തിലേക്ക് വരാം ...

ഞാന്‍ പ്രീ - ഡിഗ്രി പരീക്ഷ എഴുതിയിരിക്കുന്ന കാലം . പുതുതായി പണികഴിച്ച വീടിന്റെ ഗൃഹപ്രവേശം , അവിടെക്കുള്ള മാറ്റം എന്നീ കാര്യങ്ങള്‍ ഈ കാലയളവില്‍ കഴിഞ്ഞുപോയി ... അവസാനം പരീക്ഷാ ഫലം വരുന്ന ദിവസം വന്നു . നല്ലൊരു മാര്‍ക്കോടെ പത്താം ക്ലാസ്സ് പാസ്സായെന്കിലും പ്രീ ഡിഗ്രി ക്ലാസ്സുകളില്‍ എനിക്കാ പ്രകടനം കാഴ്ച വെക്കാന്‍ കഴിഞ്ഞില്ല . മലയാളം മീഡിയത്തില്‍ നിന്നും ഇംഗ്ലീഷിലേക്കു വന്നതിന്റെ ഒരു ഹാങ്ങ്‌ ഓവര്‍ അപ്പോളും ഉണ്ടായിരുന്നു . അതിനാല്‍ തന്നെ പരീക്ഷാ ഫലത്തെക്കുറിച്ച് എനിക്കുണ്ടായിരുന്ന ആകാംക്ഷ പറയാതെ അറിയാമല്ലോ . ഒപ്പം എന്റെ റിസള്‍ട്ട് പ്രതീക്ഷാപൂര്‍വ്വം കാത്തിരിക്കുന്ന അച്ഛനമ്മമാര്‍ , ബന്ധുക്കള്‍ , കൂട്ടുകാര്‍, അധ്യാപകര്‍ . ഈ വസ്തുതകളെല്ലാം തന്നെ എന്റെ ഉള്ളില്‍ തീ കോരി നിറച്ചു .

എന്തിന് പറയുന്നു ആ ദിവസം വന്നെത്തി . പന്ത്രണ്ടു വര്ഷം മുന്പ് ഇന്‍റര്‍നെറ്റ് സംവിധാനമൊന്നും അത്ര പ്രയോഗത്തില്‍ വന്നിട്ടില്ല . ഇന്നിപ്പോള്‍ തലേ ദിവസം തന്നെ റിസള്‍ട്ട് അറിയാം . അന്നൊക്കെ പത്രം തന്നെ രക്ഷ . അതിന് വേണ്ടി പത്രമാപ്പീസുകളില്‍ കത്ത് കിടക്കുന്നവരും വിരളമല്ല . പുലര്‍ച്ചെ വരുന്ന പത്രക്കെട്ടുകളെ കാത്തിരിക്കുന്നവരും ഇലാതില്ല . എന്തായാലും ഞാന്‍ ധൈര്യം സംഭരിച്ച് വരുന്നതു വരട്ടെ എന്ന് കരുതി കാത്തിരുന്നു . ഏഴ് മണിയോടെ പത്രക്കാരന്‍ കടന്നു വന്നു . ഒരൊറ്റ ചാട്ടത്തില്‍ ഞാന്‍ പത്രം ചാടിപ്പിടിച്ച് നമ്പര്‍ പറത്തല്‍ തുടങ്ങി . "ഭഗവാനേ" എന്റെ നമ്പര്‍ ഉണ്ടായിരിക്കേണ്ട ഇടം ശൂന്യം . മറ്റു പ്രമുഖ പത്രങ്ങളിലും അതെ അവസ്ഥ .

എന്നാലും എന്നോടീ ചതി വേണ്ടായിരുന്നു ഭഗവാനേ . ഞാനാകെ വിഷണ്ണനായി മൂകനായി ഇരുന്നു . എന്റെ അവസ്ഥ കണ്ടു വന്നവരെല്ലാം ആശ്വസിപ്പിച്ചു . ഇനിയെത്ര ചാന്‍സ് ഉണ്ടെടോ വിഷമിക്കാതെ എന്നെല്ലാം . എന്തൊക്കെയായാലും പോയത് പോയില്ലേ . ആശ്വാസ വചനങ്ങള്‍ ധാരധാരയായെത്തി . ഞാന്‍ ഒരു വിധം പൂര്‍വ അവസ്ഥിയിലെതി . എങ്കിലും പരാജയ വിഷമം ഉള്ളില്‍ കിടന്നു നീറി . മാര്‍ക്ക് ഷീറ്റ് വാങ്ങാന്‍ ഞാന്‍ കോളേജില്‍ പോയില്ല . വിജയികളുടെ ഇടയില്‍ ഈ പരാജിതനെന്തു കാര്യം . എല്ലാവരും പോയി കുറെ ദിവസം കഴിഞ്ഞു കിട്ടിയാല്‍ ഒരു മുണ്ടും തലയിലിട്ടു ആരും കാണാതെ പോയി മാര്‍ക്ക് ഷീറ്റ് വാങ്ങി വരാനായിരുന്നു പ്ലാന്‍ .

അങ്ങനെ ഞാന്‍ ഏട്ടനേയും കൂടെക്കൂട്ടി കോളേജില്‍ എത്തി . നേരെ ഓഫീസില്‍ പോയി . അറിയുന്നവരാരും ഇല്ലെന്നു ഉറപ്പു വരുത്തി ഞാന്‍ ഉള്ളില്‍ കടന്നു . സബ്ദം താഴ്ത്തി ഞാന്‍ അവിടെയിരുന്ന സ്ത്രീയോട് പറഞ്ഞു . പേരു വിനോദ് പ്രീ - ഡിഗ്രി സര്‍ട്ടിഫിക്കറ്റ് . അവര്‍ ജയിച്ചവരുടെ കൂട്ടത്തില്‍ എന്റെ മാര്‍ക്ക് ഷീറ്റ് ടാപ്പുനത് കണ്ടു ഞാന്‍ ഗദ്ഗദത്തോടെ പറഞ്ഞു . ക്ഷമിക്കണം ഞാന്‍ തോറ്റതാണ് . അവര്‍ ദഹിപ്പിക്കുന്ന ഒരു നോട്ടം നോക്കി , കെട്ട് മാറ്റി വച്ചു തോറ്റവരുടെ കൂട്ടത്തില്‍ എന്റെ മാര്‍ക്ക് ഷീറ്റ് പരാതി . അത്ഭുതം അതവിടെയില്ല .ഉറപ്പു വരുത്താനായി അവര്‍ ജയിച്ചവരുടെ മാര്‍ക്ക് ശീട്ടുകളുടെ കൂട്ടത്തില്‍ എന്റെ മാര്‍ക്ക് ഷീറ്റ് പരാതി . അത്ഭുതം .... അതവിടെയിരിക്കുന്നു ...

അവരും സന്തോഷ ആധിക്യത്തില്‍ പറഞ്ഞു . ആര് പറഞ്ഞെടോ താന്‍ തോറ്റെന്നു . ഒന്നാം ക്ലാസ് മാര്‍ക്കും വാങ്ങി , എന്നിട്ട് പറയുന്നു തോറ്റെന്നു .... ആരാടോ താന്‍ തോറ്റെന്നു പറഞ്ഞതു ?... പത്രങ്ങള്‍ .... ഞാന്‍ പകുതി കരച്ചിലിലൂടെയും പകുതി ചിരിയിലൂടെയും പറഞ്ഞു . മാര്‍ക്ക് ഷീറ്റും വാങ്ങി ഞാന്‍ ഒരോട്ടമായിരുന്നു . പുറത്തു കാത്തു നില്ക്കുന്ന ഏട്ടന്‍റെ അടുത്തേക്ക് ...

വിവരം അറിഞ്ഞു എല്ലാവരും വിളിച്ചു അഭിനന്ദിച്ചു ... എന്തായാലും ആ ജയത്തിനു ഒരു ഇരട്ടി മധുരമുണ്ടായിരുന്നു ...

Saturday, October 18, 2008

മൂന്നാം താള്‍ .... ഒരു ഡി.ഇ.ഓ സന്ദര്‍ശനത്തിന്‍റെ ഓര്‍മ്മയ്ക്ക്‌ ...

കൃത്യമായിപ്പറഞ്ഞാല്‍ പന്ത്രണ്ടു വര്‍ഷങ്ങള്‍ക്കു മുന്പ് ആണത് . ഞാനന്ന് ഒന്‍പതാം ക്ലാസ്സില്‍ പഠിക്കുന്നു . സംസ്കൃതം രണ്ടാം ഭാഷയായി തിരഞ്ഞെടുത്തു രഘുവംശവും , കുമാരസംഭവവും മറ്റും പഠിക്കുന്ന കാലം . പഠിക്കുന്നു എന്നല്ലാതെ കാര്യമായ അവഗാഹം ഒന്നും എനിക്കില്ലായിരുന്നു എന്ന് തുറന്നു സമ്മതിക്കട്ടെ . എങ്കിലും സംസ്കൃതം പഠിച്ചത് നന്നായി എന്ന് പിന്നീട് പലപ്പോളും എനിക്ക് തോന്നിയിട്ടുണ്ട് . അതവിടെ നില്‍ക്കട്ടെ ...

അധ്യാപകരെപ്പോലെ വിദ്യാര്‍ത്ഥികള്‍ക്കും ഒരു പോലെ ഭയാശങ്കകള്‍ ഉണര്‍ത്തുന്ന ഒരു കാര്യമാണ് ഡി.ഇ. ഓ യുടെ പരിശോധനാ സന്ദര്‍ശനം . ചോദ്യം ചോദിച്ചു വെള്ളം കുടിപ്പിക്കുമോ എന്ന് കുട്ടികള്‍ക്കും , ഈ വിഡ്ഢി കൂസ്മാണ്ഡം എന്ത് വങ്കത്തം ആണോ വിളിച്ചു പറയുക അതോടൊപ്പം അവരുടെ നിലവാരത്തെക്കുറിച്ച് എന്താവോ വിചാരിക്കുക എന്ന് അധ്യാപകര്‍ക്കും ഒരു പോലെ വ്യാകുലത ഉണര്‍ത്തുന്ന ഒന്നായിരുന്നു ഡി.ഇ.ഓ സന്ദര്‍ശനം .

ക്ലാസ്സില്‍ ഒന്നമാനെന്നു മാര്‍ക്കുകളില് തെളിയിച്ചുട്ടള്ളതിനാല്‍‍ ഒന്നാം സ്ഥാനം അലങ്കരിക്കാന്‍ ഭാഗ്യ സിദ്ധിച്ചിട്ടുള്ള ഈയുള്ളവനെപ്പിടിച്ചു ഡി.ഇ.ഓ കാണാന്‍ ഇടയുള്ള ഒരിടത്ത് ഇരുത്തി . ആദ്യത്തെ ചോദ്യ്വര്‍ഷം ഈ ഉള്ളവന്റെ നേര്‍ക്ക്‌ . അവര്‍ക്കുണ്ടോ അറിയുന്നു പരമാര്‍ത്ഥം . എന്തുമാകട്ടെ എന്ന് ഞാനും കരുതി . ഒന്നും അറിയാത്തവന് എന്ത് ഭയക്കാന്‍ .


കൃത്യ സമയത്തു ഡി.ഇ.ഓ വന്നു . ഭാഗ്യവശാലോ നിര്‍ഭാഗ്യവശാലോ അതൊരു സംസ്കൃതം ക്ലാസ് ആയിരുന്നു . ഡി.ഇ.ഓ വന്നു പതിവു കണക്കെടുപ്പ് നടത്തി . ക്ലാസ് ടീച്ചറോട് എന്തൊക്കെയോ ചോദിച്ചു . സാധാരണ സംസ്കൃതം ക്ലാസ്സുകളില്‍ ഡി. ഇ .ഓ മാര്‍ ഒന്നും ചോദിക്കാറില്ല . ഇനി ഉണ്ടോ എന്നെനിക്കറിയില്ല . എന്തോ അന്ന് അവര്‍ ഒരു ചോദ്യം , ബലിയാടുണ്ടല്ലോ കണ്‍ വെട്ടത്തു ഞാന്‍ .... കുട്ടി സംസ്കൃതത്തില്‍ "എന്‍റെ പേരെന്താണെന്ന് ചോദിക്കണം " ... ഉള്ളില്‍ നിനും ഉയര്‍ന്നു വന്ന ആന്തല്‍ മുഖത്ത് കാണാതെ ഞാന്‍ ഒളിപ്പിച്ചു . പറയാതിരുന്നാല്‍ ഡി.ഇ.ഓ , ടീച്ചര്‍ എന്നിവര്‍ എന്ത് കരുതും , അതും ക്ലാസ്സിലെ ഒന്നാം സ്ഥാനക്കാരന്‍ . ഭഗവാനെ ഗുരുവായൂരപ്പാ എന്നും വിളിച്ചു ഒരു കാച്ചു കാച്ചി . " ത്വം കിം ഭവസി ? ". ഡി .ഇ ഓ യുടെ മുഖത്ത് സംതൃപ്തിയുടെ പുഞ്ചിരി . ഓ ... ഇവന്‍ ആള് കൊള്ളാമല്ലോ എന്ന് ... ക്ലാസ്സിലാകെ ഒരു ദീര്‍ഖ നിശ്വാസം . സച്ചിന്‍റെ ഒരു ക്യാച്ച് മറു ടീം കാരന്‍ കൈവിടുമ്പോള്‍ ഗ്യാലറിയില്‍ നിന്നുയരുന്ന നെടു നിശ്വാസം പോലെ . ഓ .... ഇവന്‍ മാനം രക്ഷിച്ചു എന്ന് ടീച്ചറും ധരിച്ചു കാണും . പക്ഷെ ഞാന്‍ പറഞ്ഞതെന്താണെന്ന് ടീച്ചര്‍ കേട്ടില്ലായിരുന്നു .

യാത്ര പറഞ്ഞു ഡി.ഇ.ഓ കടന്നു പോയി . പോയ വശം ടീച്ചര്‍ അടുത്ത് വന്നു ടീച്ചര്‍ അഭിനന്ദിച്ചു . കൊള്ളാം നന്നായി . ആകട്ടെ എന്താടോ താന്‍ ഉത്തരം പറഞ്ഞതു . തെല്ലഭിമാനത്തോടെ ഞാന്‍ പറഞ്ഞു "ത്വം കിം ഭവസി" . ഇതി കര്തവ്യതാ മൂഢന്‍ ആയി ടീച്ചര്‍ കസേരയിലെക്കിരുന്നു ... കളഞ്ഞില്ലെടോ താന്‍ . ഭാഗ്യം അവര്ക്കു സംസ്കൃതം അറിയാതിരുന്നത്‌ ... ഒന്നും മനസ്സിലാകാതെ നിന്ന ഞാന്‍ , ഞാന്‍ പറഞ്ഞ ഉത്തരത്തിന്റെ യഥാര്ത്ഥ അര്ത്ഥം കെട്ട് ചിരിക്കണോ , കരയണോ എന്നറിയാതെ നില്‍കുമ്പോള്‍ പുറകില്‍ നിന്നും കൂട്ടുകാരുടെ ചിരിയുയര്‍ന്നു ... അതിന്റെ യഥാര്ത്ഥ അര്‍ഥം ഇതായിരുന്നു . " നിങ്ങള്‍ എന്ത് സാധനമാണ് എന്ന് " . പോരെ പൂരം ... പറയേണ്ടിയിരുന്നത് .. "തവ നാമധേയം കിം " എന്നായിരുന്നു .

ഇന്നും സംസ്കൃതം അറിയാവുന്നവരോട് സംസ്കൃതത്തില്‍ പേരു ചോദിക്കുമ്പോള്‍ ഞാന്‍ ഈ സംഭവം ഓര്‍ക്കും . പിന്നെ ഞാനൊരു മഹാ വിഡ്ഢി ആണെന്നുന്നും ആരും കരുതണ്ട . മൂന്ന് വര്ഷം കൊണ്ടു സംസ്കൃതം നന്നായി പഠിച്ചു ആ വര്ഷത്തെ ജില്ലാ തലത്തില്‍ സംസ്കൃത കഥാ രചനയില്‍ ഒന്നാം സ്ഥാനം നേടിയെടുത്തതിനു ശേഷമാണ് ഞാന്‍ അടങ്ങിയുള്ളൂ എന്ന് പറഞ്ഞാല്‍ അതിശയോക്തിയാകില്ലെന്നു കരുതുന്നു .



രണ്ടാം താള്‍ ... ഇതും കടന്നു പോകും


ഇതിന് കടപ്പാട് മുന്‍ പ്രസിഡണ്ട്‌ ശ്രീ അബ്ദുല്‍ കലാം അവര്കളിലൂടെ " Light From many lamps" എന്ന പുസ്തകത്തിന് .


കുറെ വര്‍ഷങ്ങള്‍ക്കു മുന്പേ നടന്ന ഒരു സംഭവമാണ് . മധ്യ പൌരസ്ത്യ ദേശത്ത് എവിടെയോ നടന്ന ഒരു സംഭവം . അവിടെ മഹാനായൊരു രാജാവുണ്ടായിരുന്നു . നല്ലൊരു രാജ്യ തന്ത്രജ്ഞനും , കലാരസികനും അതോടൊപ്പം വിശാലമനസ്കനും ആയിരുന്നു അദ്ദേഹം .അതുകൊണ്ട് തന്നെ നല്ലൊരു പണ്ഡിത വൃന്ദവും അദേഹത്തിന്റെ സഭയിലുണ്ടായിരുന്നു .പരാജയങ്ങളും,ദുരന്തങ്ങളും , വിജയങ്ങളും മാറി മറഞ്ഞു വന്നിരുന്നു അദ്ദേഹത്തിന്റെ ജീവിതത്തില്‍ . അതിനാല്‍ത്തന്നെ ദുഖവും സന്തോഷവും അദ്ദേഹത്തെ മാറി മാറി പിടികൂടിയിരുന്നു . ഇതെല്ലാം ജീവിതത്തിന്റെ ഭാഗമാണെന്നും ഇതിലൊന്നും അകമഴിഞ്ഞ് ദുഖിക്കുകയോ മനം മറന്നു സന്തോഷിക്കുകയോ വേണ്ടെന്നു അദ്ദേഹത്തിന് അറിയാമായിരുന്നെന്കിലും , അറിയാതെ അതിന്റെ പിടിയില്‍പ്പെട്ടു പോയിരുന്നു അദ്ദേഹം . ഇതിന് ഒരറുതി വരുത്താന്‍ തീരുമാനിച്ചു അദ്ദേഹം . തന്‍റെ സഭാപണ്ടിതമാരെയെല്ലാം വിളിച്ചു അദ്ദേഹം കാര്യം പറഞ്ഞു . മാന്യരേ , നിങ്ങളെല്ലാവരും കൂടിയാലോചിച്ച് ഒരു വാക്യം ഉണ്ടാക്കണം . ആ വാക്ക്യം എന്നെ മതിമറന്നു സന്തോഷിക്കുന്നതില്‍ നിന്നും അത് പോലെ അകമഴിഞ്ഞ് ദുഖിക്കുന്നതില്‍ നിന്നും പിന്തിരിപ്പിക്കണം . എല്ലാവരും രാപ്പകല്‍ ഭേദമന്യേ കൂടിയോലോചന തുടങ്ങി . ഇംഗ്ലീഷ് ഭാഷയില്‍ പറഞ്ഞാല്‍ "Brain stroming" .അവസാനം അവോരൊരു വാക്യം നിര്‍മ്മിച്ച് രാജാവിനു കൊടുത്തു .രാജാവ് ആ വാക്യം സന്തോഷപൂര്‍വ്വം ഒരു സ്വര്‍ണ വലയത്തില്‍ ആലേഖനം ചെയ്തു സഭാ ഗൃഹ മധ്യത്തില്‍ തൂക്കിയിട്ടു . അതിലെഴുതിയിരുന്നത് ഇപ്രകാരമായിരുന്നു ...

"ഇതും കടന്നു പോകും " --- "This too shall pass away " ....

പിന്നീടുള്ള കാലം വിഷമാധിക്യത്തിലും സന്തോഷാധിക്യത്തിലും ഒരു പോലെ സ്ഥിത ചിത്തനായിരിക്കാന്‍ അത് അദ്ദേഹത്തെ സഹായിച്ചിരുന്നു .

ഇതു തന്നെയല്ലേ ഭഗവദ് ഗീതയില്‍ പറഞ്ഞിട്ടുള്ളതും ...

" Dukheshu anudvigna-manah sukhesu vigata-sprhah

veeta-raaga-bhaya-krodhah sthita-dhir munir uchyate "

ആരുടെ മനസ്സാണോ വിഷമ ഘട്ടങ്ങളില്‍ അനിയന്ത്രിതമായി ദുഃഖ സാഗരത്തില്‍ ആണ്ടുപോകാത്തത് അതുപോലെ സന്തോഷ ഘട്ടങ്ങളില്‍ മതി മറന്ന്‌ ആനന്ദിക്കതിരിക്കുന്നതു , അദ്ദേഹത്തെ മനസ്സുറച്ച മുനി എന്ന് വിളിക്കാം --- ഭവദ്‌ ഗീത


Friday, October 17, 2008

ഒന്നാം താള്‍ ... കടപ്പാട് ഗൂഗിള്‍ ഇന്‍ഡിക് തര്‍ജമാ സഹായിക്ക്

ഈ പോസ്റ്റ് മുന്പേ ചെയ്തതായിരുന്നു .അപ്രതീക്ഷിതമായി എന്‍റെ കമ്പ്യൂട്ടര്‍ പണിമുടക്കിയതിനാല്‍ അത് വരെ ടൈപ്പ് ചെയ്തതെല്ലാം പൊയ്പ്പോയി .എല്ലാം നല്ലതിനെന്ന് വിശ്വസിക്കുന്ന പ്രകൃതക്കാരനാണ് ഞാന്‍ .ഒരു പക്ഷെ കുറെക്കൂടെ നല്ലരീതിയില്‍ പ്രസിധീകരിക്കാപ്പെടാനായിരിക്കും ഇതിന് യോഗം എന്ന് ഞാന്‍ കരുതി .എന്‍റെ ഭാഷാ പരിചയം അച്ഛന്‍ പറഞ്ഞു തന്നിട്ടുള്ള സഞ്ജയന്‍ കൃതികളിലും , പുരാണ കഥകളിലും , കുറെ നല്ല കവിതകളിലും പിന്നെ ഞാന്‍ വായിച്ചിട്ടുള്ള ഗൃഹാതുരത ഉണര്‍ത്തുന്ന ഒരുപാടു നോവലുകളിലും ആയി ഒതുങ്ങുന്നു .വരും ലേഘനങ്ങളില്‍ കാണാനിടയുള്ള തെറ്റുകള്‍ക്കുള്ള ഒരു മുന്‍‌കൂര്‍ ജ്യാമ്യമല്ലേ ഇതെന്ന് ചോദിച്ചാല്‍ മടിയില്ലാതെ ഉത്തരം "അതെ" .സദയം ക്ഷമിക്കുക ....

പുതു തലമുറയ്ക്ക് പൊതുവെ സംഭവിക്കാറുള്ള ഇംഗ്ലീഷ് ഭാഷാഭ്രമം എനിക്കും സംഭവിച്ചു എന്ന് തുറന്നു സമ്മതിക്കട്ടെ .പുതുവാക്കുകള്‍ പഠിക്കാനും അത് പ്രയോഗിക്കാനും ഞാന്‍ ശ്രദ്ധിച്ചു .അതിന് മറ്റൊരു ഉദ്ദേശവും ഇല്ലായിരുന്നു . ഒപ്പം മലയാളത്തെയും ഞാന്‍ സ്നേഹിച്ചു , ബഹുമാനിച്ചു ...

ഈ താളുകള്‍ക്ക് പുറകിലുള്ള വലിയൊരു പ്രചോദനം എന്‍റെ കൂട്ടുകാരനാണ് .ആളൊരു തമിഴനാണ് .പക്ഷെ അദ്ദേഹത്തിന് തമിഴിനോടുള്ള സ്നേഹവും ബഹുമാനവും എന്നെ വല്ലാതെ സ്പര്‍ശിച്ചു .എന്നെ ഈയൊരു " സാഹസിത്തിനു " പ്രചോദിപ്പിച്ചത്‌ അദ്ദേഹം തന്നെ .

Sunday, September 28, 2008

എന്നെപ്പറ്റി രണ്ടു വാക്ക്

ഞാന്‍ വിനോദ് ... ഒരു പാടു അനുഭവ സമ്പത്ത് ഉണ്ടെന്നു ഞാന്‍ സ്വയമേ വിസ്വ്സിക്കുന്നെന്ടെന്കിലും അതില്ലെന്നു മറ്റുള്ളവരെപ്പോലെ എനിക്കും അറിയാവുന്ന സത്യം . ഒരു കൂട്ടുകുടുംബത്തില്‍ ജനിച്ചു വളര്ന്നു അതിന്റെ നല്ല വശങ്ങളും അല്ലാത്തതും അറിയാന്‍ കഴിഞ്ഞത് ജീവിതത്തില്‍ വലിയൊരു നേട്ടമായി ഞാന്‍ കരുതുന്നു .പഴമയോടുള്ള ഒരു വല്ലാത്ത അടുപ്പം ഇന്നും ഞാന്‍ ഭദ്രമായി കാത്തു സൂക്ഷിക്കുന്നു . അത് കൊണ്ടു തന്നെ എം ടിയും , സേതുവും , നന്തനാരും , മാധവിക്കുട്ടിയും എന്നും എന്റെ ഇഷ്ട്ടപ്പെട്ട എഴുത്തുകാര്‍ തന്നെ . ജീവിതത്തില്‍ കാത്തു സൂക്ഷിക്കേണ്ട മൂല്യങ്ങളെ കുറിച്ചു എന്നെപ്പടിപ്പിച്ച അച്ഛനോടും അധ്യാപകരോടും എന്റെ കുറെ നല്ല പുസ്തകങ്ങളോടും പൂര്‍ണമായും കൂറ് പുലര്‍ത്താന്‍ കഴിഞ്ഞിട്ടുണ്ടോ എന്ന് ചോദിച്ചാല്‍ ഇല്ല എന്ന് തന്നെയാണ് ഉത്തരം . ക്ഷമിക്കുക എന്നേ പറയാനുള്ളൂ ...

അവനവനെ പൂര്‍ണമായും മനസ്സിലാക്കാന്‍ ഇനിയും കഴിയാത്ത് ആ വൃന്ദത്തില്‍ ഞാനും ഒരംഗമാണ് എന്ന് തുറന്നു സമ്മതിക്കട്ടെ . വലിയൊരു ഒരു കൂട്ടത്തില്‍ ഞാന്‍ ഒറ്റപ്പെട്ടു പോകാറുണ്ട് എന്നുള്ളത് ഒരു സത്യം . പക്ഷെ ഈശ്വരകൃപയാല്‍ ഞാനെവിടെപ്പോയാലും എനിക്ക് പറ്റിയ കൂട്ടുകാരെ കണ്ടുമുട്ടാനും അവരുമായി നല്ല ചങ്ങാത്തം ഉണ്ടാക്കാനും സാധിച്ചിട്ടുണ്ട് , പലപ്പോഴും ഞാന്‍ ഒറ്റപ്പെട്ടു പോയിട്ടുന്ടെന്കിലും ശരി . യാത്രാ വിവരണങ്ങളും , പഴമ കോരി നിറച്ചിട്ടുള്ള കഥകളും , നോവലുകളും , കുറ്റാന്വേഷണ കഥകളും , വേദാന്ത പുസ്തകങ്ങളും എന്റെ ഇഷ്ട വയനോപാധികള്‍ ...

ഏകദേശം എന്നെപ്പറ്റി ഒരു രൂപരേഖ ഉണ്ടായിക്കാണും എന്ന് കരുതട്ടെ ... വരും താളുകളില്‍ എന്ത് എഴുതണം എന്ന് വ്യക്തം ആയ ധാരണ ഇല്ലെങ്കിലും മോശമാകാതിരിക്കാന്‍ ശ്രമിക്കാം ... നിര്‍ത്തട്ടെ