Sunday, August 16, 2009

ഇരുപതാം താള്‍ " മഴയുടെ കൂടെ ജോണി മാപ്പിളയും ..."

ഒടുവില്‍ പപ്പെട്ടനെയും,വിക്ടര്‍ ജോര്‍ജിനെയും, മുരളിയെയും കൊണ്ട് പോയ മഴയുടെ കൂടെ ജോണി മാപ്പിളയും യാത്രയായി . ഒന്നരാടമുള്ള അച്ഛനുമായുള്ള ഫോണ്‍ സംഭാഷണങ്ങളില്‍ അന്നത്തേതില്‍ ജോണി മാപ്പിള മാത്രം നിറഞ്ഞു നിന്നു . അച്ഛന്‍റെ വ്യസനം വാക്കുകളില്‍ സുവ്യക്തം .

ഓര്‍മ വയ്ക്കുമ്പോള്‍ ഉള്ള ജോണി മാപ്പിള , കാള തേക്കിന് " മൂര്യേയ്‌ ആഹ് ..." എന്ന് ആട്ടാറുള്ള ജോണി മാപ്പിളയാണോ അതോ വയ്യാത്ത എന്റെയച്ചനെ കോരിയെടുത്ത് "മാഷോന്നും പേടിക്കണ്ട , ഒക്കെ ശരിയാകും " എന്ന് പറഞ്ഞ് കാറില്‍ കയറ്റുന്ന ജോണി മാപ്പിളയാണോ എന്ന് ചോദിച്ചാല്‍ വ്യക്തമല്ല . പൊതുവേ മറ്റുള്ളവരുമായി കൂട്ടുകൂടാനോ , മറ്റുള്ള വീട്ടുകളില്‍ പോയി എന്തെങ്കിലും കഴിക്കാനോ അനുവാദമില്ലാത്ത ഞങ്ങള്‍ കുട്ടികള്‍ക്ക് ജോണി മാപ്പിളയുടെ വീട്ടില്‍ പോകാനും ,കഴിക്കാനും അനുവാദം ഉണ്ടായിരുന്നു .

എന്‍റെ ഓര്‍മയില്‍ അദ്ദേഹത്തിന്‍റെ ഒരേയൊരു ദുശ്ശീലം പൊടി വലിയായിരുന്നു ( ഇതൊക്കെ ഒരു ദുശീലമാണോ അല്ലെ ?) . മുണ്ടിന്‍റെ കോന്തലയില്‍ തിരുകി വച്ചിട്ടുണ്ടാകും ബ്രൌണ്‍ നിറമുള്ള പൊടി ഡെപ്പി . അദേഹത്തിന്റെ പൊടി വലി ഉദ്ദേശം പതിനഞ്ചു നിമിഷങ്ങള്‍ നീണ്ടു നില്‍ക്കുന്ന നിരവധി ഘട്ടങ്ങള്‍ നിറഞ്ഞതാണെന്ന് കണ്ടെത്തിയത് അച്ഛനോ അതോ ഞാനോ ?. ആ ഘട്ടങ്ങള്‍ ഒന്നൊന്നായി കുട്ടിയായ ഞാന്‍ ഒരിക്കല്‍ അദ്ദേഹത്തിന്‍റെ മുന്‍പില്‍ അഭിനയിച്ച് കാണിച്ചപ്പോള്‍, ചിരിച്ചു കൊണ്ട് അദ്ദേഹമെന്നെ കോരി എടുത്തതും , കൂട്ടത്തില്‍ പൊടി വലിക്കാന്‍ ശ്രമിച്ച അച്ഛന്‍, ചുമച്ചു ശാസം കിട്ടാതെയായപ്പോള്‍ , എന്ത് ചെയ്യണം എന്നറിയാതെ വിഷമിച്ച് നിന്ന അദ്ദേഹത്തിന്‍റെ രൂപവും ... അങ്ങനെ അങ്ങനെ ഒരു പിടി ഓര്‍മ്മകള്‍ ...

പിന്നെടെന്നോ ഞങ്ങള്‍ താമസം മാറ്റിയ നാളുകളില്‍ കേട്ടു അദ്ദേഹം ശരീരം തളര്‍ന്ന് കിടപ്പായെന്ന് . അദ്ദേഹം കിടപ്പായെന്ന് വിശ്വസിക്കാന്‍ പോലും പ്രയാസം . എപ്പോഴും ഊര്‍ജസ്വലനായിരുന്ന അദ്ദേഹം കിടപ്പിലായെന്നു പറയുമ്പോള്‍ ....

ഇപ്പോള്‍ ഒരു കുഴപ്പവും ഇല്ലെടോ ... താന്‍ ലീവില്‍ വരുമ്പോള്‍ ഇവിടെ വരണം എന്ന് രണ്ടാഴ്ചകള്‍ക്ക് മുന്‍പ് അദ്ദേഹം പറഞ്ഞപ്പോള്‍ പോലും ഞാനോര്‍ത്തില്ല . എല്ലാം ഇത്ര പെട്ടെന്ന് ... ഇനിയൊരിക്കലും തറവാട്ടിലെ പൂമുഘത്തെ തിണ്ണയില്‍ മാഷേ ... എന്ന് വിളിച്ചു , പണ്ട് ഞാനഭിനയിച്ചു കാണിച്ച താളത്തില്‍ പൊടി ഡെപ്പി തുറക്കാന്‍ അദ്ദേഹം ഉണ്ടാകില്ല എന്നോര്‍ക്കുമ്പോള്‍ ... ഇവരൊക്കെ എനിക്കിത്ര പ്രിയപ്പെട്ടവരായിരുന്നെന്ന് തിരിച്ചറിയുന്നത്‌ ഇവരുടെ വേര്പാടുകളില്‍ ആണല്ലോ എന്ന കുറ്റ ബോധം മാത്രം ബാക്കിയാകുന്നു ...

4 comments:

വിനോദ് said...

ഇനിയൊരിക്കലും തറവാട്ടിലെ പൂമുഘത്തെ തിണ്ണയില്‍ മാഷേ ... എന്ന് വിളിച്ചു , പണ്ട് ഞാനഭിനയിച്ചു കാണിച്ച താളത്തില്‍ പോടി ഡെപ്പി തുറക്കാന്‍ അദ്ദേഹം ഉണ്ടാകില്ല എന്നോര്‍ക്കുമ്പോള്‍ ... ഇവരൊക്കെ എനിക്കിത്ര പ്രിയപ്പെട്ടവരായിരുന്നെന്ന് തിരിച്ചറിയുന്നത്‌ ഇവരുടെ വേര്പാടുകളില്‍ ആണല്ലോ എന്ന കുറ്റ ബോധം മാത്രം ബാകിയാകുന്നു ....

bijuneYYan said...

നമ്മുടെ ജോണിന്റെയും ജോബിയുടെയും ഒക്കെ .....???

വിനോദ് said...

അതെ ...

കൃഷ്ണഭദ്ര said...

ജീവിതത്തില്‍ പലപ്പൊഴും നിസ്സാരമെന്നു കരുതുന്ന സന്ദര്‍ഭങ്ങള്‍ നല്ല ഭാഷയില്‍ എഴുതുന്ന വിനോദിന്റെ ഓര്‍മ്മകള്‍ വായിച്ചപ്പോളാണു ഞാന്‍ ശ്രദ്ധിച്ചത് എന്ടെ കണ്ണുനിറഞ്ഞിരിക്കുന്നു.