Sunday, July 5, 2009

പതിനെട്ടാം താള്‍ ..." ഒരു ഞായറാഴ്ച കടന്നു പോകുമ്പോള്‍ ..."

ഒരു ഞായറാഴ്ച കൂടെ കടന്നു പോകുന്നു ...

സാധാരണ ഞായറാഴ്ചകളില്‍ നേരം വെളുക്കുന്നത്‌ പതിനൊന്ന് മണിയോടെയാണ് . അതിരാവിലെ ' പതിനൊന്ന് ' മണിക്കെഴുന്നേറ്റു കുളിയും മറ്റും കഴിച്ച് ... എന്ന് കൂടുകാരോട് പറയുമ്പോള്‍ അനൂപിന് അഭിമാനം തോന്നാറുണ്ട് തന്നെപ്പറ്റി ... മറ്റു സുഹൃത്തുക്കള്‍ക്ക് നേരം പുലരുന്നത്‌ പന്ത്രണ്ടു മണിയോടെയാണ് ... അങ്ങനെ ഒരു മണിക്കൂര്‍ വ്യത്യാസത്തില്‍ കുളിയെല്ലാം കഴിച്ച് ജി മെയില്‍ , യാഹൂ , എന്നല്ല ലോകത്തുള്ള മെയില്‍ സൈറ്റുകളില്‍ എല്ലാം വീണ്ടും വീണ്ടും എനിക്ക് കത്തുണ്ടോ , എനിക്ക് കത്തുണ്ടോ 'പോസ്റ്റ്‌ മേനോനേ ...' എന്ന് ചോദിച്ചു അവസാനം , ശല്യം ' ഇവനുടെ ടോര്‍ച്ചര്‍ താന്ഗ മുടിയലെടാ ' എന്ന് സഹികെട്ട് യാഹുവും , ജി മെയിലും ഓരോ സ്പാം മെയിലുകള്‍ കൊടുത്തു സമാധാനിപ്പിച്ചു , നമ്മുടെ കഥാനായകന്‍ ഒരു ഷേക്ക്‌ സ്പിയര്‍ നാടകം വായിച്ചു ആസ്വദിക്കും പോലെ അവയെല്ലാം വായിച്ചു ഇരിക്കുമ്പോളാണ് ഒരു മണിക്കൂര്‍ പുറകു ടൈം സോണില്‍ ജീവിക്കുന്നവരുടെ സൂര്യന്‍ ഉദിക്കുന്നത് ...

ചുരുക്കത്തില്‍ പ്രഭാതോഥാനം , പ്രാതസ്നാനം , പ്രാര്‍ഥനാ , പ്രാണായാമം എന്നിവ ഇത്ര കൃത്യമായി ചെയ്യുന്നവര്‍ ഇന്നുമുണ്ട് ( കിടക്കപ്പായിലാണെന്ന് മാത്രം , അതും പുലര്‍ കാലേ പന്ത്രണ്ടു മണിക്ക് , ചിലര്‍ ... നിരക്ഷരര്‍ ... നട്ടുച്ച എന്നും വിളിക്കും ) എന്ന് മറ്റുള്ളവര്‍ക്ക് മാതൃക കാണിച്ചു കൊണ്ട് , നമ്മുടെ കഥാ നായകന്‍റെ ' സഹ മുറിയന്മാര്‍ ഉറക്കമുണരുമ്പോള്‍ അനൂപ്‌ അവരെ പുച്ഛത്തോടെ ഒരു നോട്ടം നോക്കും ... കഷ്ടം ... പരമാത്മ ചൈതന്യത്തില്‍ അലിഞ്ഞു പരമാനന്ദ രസം നുകരുന്ന യോഗി , സംസാര ദുഃഖത്തില്‍ കിടന്നു ദഹിക്കുന്ന സാധാരണ ജനങ്ങളെ ദയനീയ പൂര്‍വ്വം നോക്കും പോലെ ...

സഹ മുറിയന്മാര്‍ പ്രാഥമിക കര്‍മ കലാ പരിപാടികളിലേക്ക് കടക്കുമ്പോള്‍ അനൂപ്‌ 'വാചകമടി ' സൈറ്റുകളില്‍ ഇരകളെ കാത്തുള്ള ഇരുപ്പിലായിരിക്കും ... ഇര വന്നെടാ ... (പണ്ടെന്നോ എസ്.എസ്.എല്‍.സി പരീക്ഷാ പേപ്പറില്‍ അമീബ ഇര പിടിക്കുന്ന വിധം ഒരു വിദ്വാന്‍ എഴുതിയതോര്‍മ വരുന്നു) ... എന്ന് പറഞ്ഞ് അവനെ വധിച്ചു തളര്‍ന്നിരിക്കുംപോഴേക്കും 'ബ്രെന്ച്ച് ' ശരിയായിട്ടുണ്ടാകും ( ബ്രേക്ക്‌ ഫാസ്റ്റും , ലഞ്ചും ചേര്‍ന്നുള്ള , ബാച്ചിലേഴ്സ് വീടുകളില്‍ മാത്രം കിട്ടുന്ന ' ഒരു തരം ' ഭക്ഷണം ) .

അങ്ങനെ ബ്രെന്ച്ചും കഴിച്ച് , ആലസ്യത്തില്‍ വീണ്ടും ജി മേയിലെനെയും , യാഹുവിനേയും ബുദ്ധിമുട്ടിച്ചതിന് ശേഷം ' ഇനിയെന്ത് എന്നാലോചിച്ചപ്പോലാണ് ' നിങ്ങളുടെ ഭാവി സഹധര്‍മ്മിണിയെ കണ്ടു പിടിക്കാന്‍ ഞങ്ങള്‍ സഹായിക്കാം ' എന്നാ ബോര്‍ഡും തൂക്കിയിരിക്കുന്ന മാട്രിമോണി സൈറ്റുകളില്‍ അല്പം പരതാം എന്ന് കരുതി 'എലിയെ' അങ്ങോട്ട്‌ ചലിപ്പിച്ചത് . പക്ഷെ പെട്ടെന്ന് അത് വേണ്ടെന്നു വച്ചു . അതിനു കാരണം താഴെ എഴുതിയിരിക്കുന്നതില്‍ നിന്ന് പ്രിയ വായനക്കാരാ താങ്കള്‍ വായിച്ചെടുക്കുക ...

നാളത്തെ നല്ല പകുതികള്‍ ആകേണ്ട ( സായിപ്പ് ബെറ്റര്‍ ഹാഫ് എന്നോ മറ്റോ വിളിക്കുമെന്ന് കേട്ടിട്ടുണ്ട് ) മങ്കാ മണികള്‍ എല്ലാം ഒന്നടങ്കം തങ്ങള്‍ക്കു പി എച്ച് ഡി , ഡിഗ്രി ( അതും ചില്ലറ ഡിഗ്രി ഒന്നും പോര ... വല്ല കൂടിയം ഇനം എന്തെങ്കിലും ഉണ്ടെങ്കില്‍ അത് ... അല്ലാതെ നമ്മുടെ നാട്ടില്‍ വെറുതെ കിട്ടുന്ന , എം.ജി , കാലിക്കട്ട് എന്നീ കളരികള്‍ കൊടുക്കുന്ന ഡിഗ്രീകളോട് തൊട്ടുകൂടായ്മ പ്രഖ്യാപിച്ചിരിക്കുകയാണ് മങ്കാ അസോസിയേഷന്‍ ) എന്നിവകളില്‍ കുറഞ്ഞ ഡിഗ്രി പേറുന്ന ഒരുത്തനും അപേക്ഷ സമര്‍പ്പിക്കണ്ട എന്ന് ഒന്നടങ്കം തീരുമാനിച്ചിരിക്കുന്ന സാഹചര്യത്തില്‍ , ജീവിക്കാന്‍ വേണ്ടി ഒരു ഡിപ്ലോമ മാത്രം തട്ടിക്കൂട്ടിയെടുത്ത് ജീവിത പടക്കളത്തിലേക്ക് ഇറങ്ങിയ നമ്മുടെ കഥ നായകന്‍ മാട്രിമോണി സൈറ്റുകള്‍ , മങ്ക അസോസിയേഷന്‍ എന്നിവകളോട് ഒരു ശീത സമരത്തിന്‍റെ വക്കിലെത്തി നില്‍ക്കുകയാണ്‌ .

'മുണ്ടലക്കുന്ന പ്രിട്ജ് ' ഉള്ള കാരണം തുണി കഴുകല്‍ , ഉണക്കല്‍ എന്നീ പ്രക്രിയകളില്‍ നിന്ന് ആശ്വാസം . എന്നിരുന്നാലും ഇസ്ത്തിരിയിടല്‍ ഇന്നും ഒരു സമസ്യയായി തുടരുന്നതിനാല്‍ നമ്മുടെ കഥാ നായകന് അതിനുള്ള യന്ത്രം കണ്ടു പിടിക്കാത്ത ശാസ്ത്ര ലോകത്തോട്‌ ഒരു അതൃപ്തി ഇല്ലാതില്ല .

ഞായറാഴ്ച അവസാനിക്കുകയാണ് . സന്ധ്യ മയങ്ങുന്നത്തോടെ തൊണ്ടയില്‍ ഒരു വേദന വരും . വിഷമം ...
നാളെ വീണ്ടും ഓഫീസിലേക്ക് പോകേണ്ട കാര്യം ഓര്‍ക്കുമ്പോള്‍ ... പണ്ട് സ്കൂളില്‍ പഠിക്കുന്ന കാലത്തും ഇങ്ങനെയാണ് . ഞായറാഴ്ച ജയന്റ് റോബോട്ടും , മലയാളം സിനിമയും കഴിഞ്ഞാല്‍ പിന്നെ ഒരു പനിയോ ചുമയോ വരാത്തതെന്ത് എന്നാലോചിച്ചു വിഷമിക്കാറുണ്ട് ... വര്‍ഷങ്ങള്‍ക്കു ശേഷവും തിങ്കളാഴ്ചകള്‍ പഴയത് പോലെ അനൂപിന്‍റെ ഉറക്കം കളഞ്ഞു കൊണ്ടിരിക്കുന്നു ....

സന്ധ്യ മയങ്ങി . ഞായറാഴ്ച കഴിഞ്ഞു ... ജയന്റ് റോബോട്ടും , മലയാള സിനിമയും ഇപ്പോളില്ല ... തൊണ്ടയില്‍ വേദന വരുന്നു ... നാളെ വത്സല ടീച്ചര്‍ വരരുതേ എന്ന് ചിരിച്ചു കൊണ്ട് പ്രാര്‍തഥിച്ചു പിറ്റേന്ന് പൂര്‍ത്തിയാക്കാനുള്ള പ്രോജെക്ട് വര്‍ക്കിനെ കുറിച്ച് ആലോചിച്ചുകൊണ്ട്‌ അനൂപ്‌ ഉറങ്ങാന്‍ കിടന്നു ...

No comments: