Saturday, January 17, 2009

പതിനാറാം താള്‍ ..." അപ്പു മാമ "

അപ്പു മാമ ലീവില്‍ വരുന്നു എന്ന് കേട്ടാല്‍ മതി മോഹനന്‍ ഒഴിച്ചുള്ള ബാക്കിയെല്ലാ ബാലജനങ്ങള്‍ക്കും ഉള്ളില്‍ ആധിയാണ് . ഷാരടി മാഷുടെ ചൂരല്‍ കഷായം പിന്നെയും ക്ഷമിക്കാം പക്ഷെ അപ്പു മാമയുടെ കിഴുക്ക്‌ ... അതോരനുഭവമാണ് എന്ന് അനുഭവസ്ഥരായവര് - തറവാട്ടിലെ കുട്ടി സംഘത്തിലെ തല മുതിര്‍ന്നവര്‍, ഒരു ദീര്‍ഘ നിശ്വാസത്തോടെ പറയുന്നത് പലപ്പോഴും കേട്ടിട്ടുണ്ട് ....

സംഘം തിരിച്ചുള്ള മാത്സ് ട്യൂഷന്‍ തന്നെയാണ് അപ്പു മാമയുടെ വീക്നെസ് ... ലീവില്‍ വന്നു പിറ്റേന്ന് മുതല്‍ തുടങ്ങും ട്യൂഷന്‍ . കൂട്ടത്തില്‍ ഏറ്റവും ഇളയവനായത് കൊണ്ടും , സ്കൂളില്‍ പോകാന്‍ തുടങ്ങിയിട്ടില്ലതതിനാലും മോഹനന് മാത്രം ട്യൂഷനില്‍ നിന്നും ഒഴിവു കൊടുത്തിരുന്നു ...
അതിനാല്‍ തന്നെ അപ്പു മാമ ലീവില്‍ വരല്ലേ എന്നും വന്നാല്‍ തന്നെ പെട്ടന്ന് തിരിച്ചു പോണേ എന്ന് പ്രാര്തിക്കുന്നവരുടെ കൂട്ടത്തില്‍ മോഹനന്‍ ഇല്ലായിരുന്നു ... അതിന് ചില്ലറ കാരണങ്ങളുണ്ട് ....

അപ്പു മാമക്ക്‌ വലിക്കാനുള്ള സിഗരട്ട് കാദറിന്റെ പീടികയില്‍ നിന്നു കൊണ്ടു വരിക എന്നുള്ളതാണ് മോഹനന്‍റെ പ്രധാന ജോലി . കൂട്ടത്തില്‍ മോഹനനും ചില സ്വകാര്യ നേട്ടങ്ങള്‍ ഉണ്ടായിരുന്നു എന്ന് കൂട്ടിക്കോളൂ ... ആരുമറിയാതെ സിഗരട്ട് വാസനിച്ചു നോക്കാറുണ്ട് മോഹനന്‍ ... പിന്നീട് വലുതായപ്പോള്‍
സിഗരട്ട് പാക്കുകള്‍ കാണുമ്പോള്‍ മോഹനന്‍ അപ്പു മാമയെ ഓര്‍ക്കാറുണ്ട് .

വയറു വേദന , തല വേദന , കട വയറ്റില്‍ പല്ല് വേദന എന്നീ പല വിധ രോഗങ്ങളൊന്നും ആളുടെ അടുത്ത് ചെലവാകില്ല . ഇതല്ല ഇതിലപ്പുറം ആണെന്ന് പറഞ്ഞാലും ട്യൂഷനില്‍ നിന്നും നോ രക്ഷ . ഞാനിതൊക്കെ എത്ര കണ്ടിരിക്കുന്നു . " നിന്‍റെ പുറമെല്ലാം ഞാനടിച്ചു പള്ളിപ്പുറം ആക്കും " എന്ന അപ്പു മാമയുടെ വാചകം ഇന്നും ഒരു ചിരിയോടെ മോഹനന്‍ ഓര്‍ക്കാറുണ്ട് .

വലുതായപ്പോഴാണ്‌ അറിഞ്ഞത് , അപ്പു മാമ വിവാതിതനല്ലെന്ന് . തറവാട്ടിലെ എല്ലാ വിവാഹങ്ങളുടെയും
നടത്തിപ്പുകാരനായി മുന്നില്‍ നിന്നിരുന്ന അപ്പു മാമ എന്തെ കല്യാണം കഴിക്കാതിരുന്നതെന്ന് ആര്‍ക്കും അറിയില്ല . ജോലി കിട്ടിയതിനു ശേഷം ആദ്യമായി ലീവില്‍ പോയപ്പോള്‍ തറവാട്ടില്‍ അപ്പു മാമയും ഉണ്ടായിരുന്നു .
"എഡോ താന്‍ പോയി ഒരു സിഗരട്ട് ... " . മുഴുമിപ്പിച്ചില്ല അപ്പു മാമ .. " ഓ .. താനിപ്പോള്‍ പഴയ ആളല്ലല്ലോ അല്ലെ ... " ഇപ്പൊ .. വലിയ ഉദ്യോഗസ്ഥനായില്ലേ ... ഇനി ഇപ്പൊ ..." . സാരമില്ല അപ്പു മാമേ ... ഞാന്‍ കൊണ്ട് വരാം എന്ന് പറഞ്ഞു കാദറിന്റെ കടയിലേക്ക് നടക്കുമ്പോള്‍ മനസ്സില്‍ പറഞ്ഞു ... -" ഇല്ല അപ്പു മാമേ ഞാനിപ്പോളും ആരും കാണാതെ സിഗരട്ട് വാസനിച്ചു നോക്കാറുള്ള ആ പഴയ മോഹനന്‍ തന്നെയാണെന്ന് ...

വിരമിച്ച ശേഷവും അപ്പു മാമ കൂടുകാരുടെ കൂടെത്തന്നെ കഴിഞ്ഞു . നാട്ടില്‍ വന്നു താമസിച്ചില്ല . വന്നാല്‍ത്തന്നെ അധികവും അമ്പലങ്ങളിലും , മറ്റുമായി സമയം ചെലവഴിച്ചു ... അപ്പു മാമയുടെ പഴയ പ്രസരിപ്പെല്ലാം പോയ്പ്പോയപോലെ തോന്നി ഒരിക്കല്‍ കണ്ടപ്പോള്‍ . " എന്തെ അപ്പു മാമേ .... ആകെ ക്ഷീണിച്ച പോലെയുണ്ടല്ലോ ... ". മോഹനന്‍റെ ചോദ്യത്തിന് ചിരിച്ചു കൊണ്ട് അപ്പു മാമ മറുപടി പറഞ്ഞു ... " വയസ്സയില്ലെടോ ... അതൊക്കെ അങ്ങനെയിരിക്കും ... "

ഒരിക്കല്‍ ജോലിക്കിടയില്‍ നാട്ടില്‍ നിന്ന് അമ്മയുടെ ഫോണ്‍ വന്നപ്പോള്‍ എടുക്കാന്‍ പറ്റിയില്ല . ഒരു പ്രധാന മീറ്റിങ്ങിലായിരുന്നു മോഹനനപ്പോള്‍ . പിറ്റേന്ന് ഫോണ്‍ ചെയ്തപ്പോള്‍ ആണ് വിവരം അറിഞ്ഞത് ... "അപ്പു മാമ മരിച്ചു ... " ഏതോ ഒരു കൂട്ടുകാരന്റെ വീട്ടില്‍ വച്ച് ... " . നാട്ടില്‍ തന്നെ എല്ലാം ചെയ്യണമെന്നു അപ്പു മാമ പറഞ്ഞിരുന്നുവത്രേ ... എല്ലാം അപ്പു മാമയുടെ ആഗ്രഹം പോലെ കൂടുകാര്‍ ചെയ്തു കൊടുത്തു ...

വൈകീട്ട് തറവാട്ടില്‍ എത്തുമ്പോഴേക്കും ചടങ്ങുകളെല്ലാം കഴിഞ്ഞിരുന്നു ... വന്നവരും , അപ്പു മാമയുടെ കൂട്ടുകാരില്‍ ചിലരും മാത്രം ബാക്കിയായിരുന്നു ... മോഹനന്‍ തറവാട്ടില്‍ കയറാതെ നേരെ തെക്കേ പറമ്പിലേക്ക്‌ നടന്നു ... ചിത എരിഞ്ഞടങ്ങിയിരിക്കുന്നു ... ഒരു പാട് തറവാട്ടു കാരണവര്‍മാരെ ദഹിപ്പിച്ച അതെ തെക്കേ പറമ്പില്‍ ഇപ്പോള്‍ അപ്പു മാമയും ...

അയാള്‍ മനസ്സില്‍ പറഞ്ഞു ... " അപ്പു മാമേ ... കാദറിന്റെ കടയില്‍ നിന്നും ഒരിക്കല്‍ കൂടെ ഞാനൊരു സിഗരട്ട് ... മോഹനാണ് കരച്ചിലടക്കാനായില്ല ...

Saturday, December 13, 2008

പതിനഞ്ചാം താള്‍ ... "പിങ്ക് സ്ലിപ് .... "

കാര്‍ത്തിക് പരമാവധി പറഞ്ഞു നോക്കി . തന്നെ അയക്കരുതെന്ന്‌ . പക്ഷെ കമ്പനിക്കും ക്ലൈന്റിനും ഒരേ നിര്‍ബന്ധം , കാര്‍ത്തിക് തന്നെ വേണമെന്നു ... ഐ . ടി ഭാഷയില്‍ പറഞ്ഞാല്‍ അയാള്‍ ടീമിലെ ഒരു ക്രിടിക്കല്‍ റിസോര്‍സ് ആണ് . ഒരു മാനേജറില്‍ ഉപരി സുഹൃത്ത് കൂടി ആയ ആനന്ദ് കൂടി പറഞ്ഞപ്പോള്‍ പിന്നെ മനസ്സില്ലാ മനസ്സോടെ അയാള്‍ സമ്മതം മൂളി ...

"നാല് മാസത്തെ കാര്യമല്ലേ കാര്‍ത്തിക് .. അത് കഴിഞ്ഞാല്‍ തിരിച്ചു വരാമല്ലോ . താന്‍ തന്നെ പോകണം .. എന്നാലേ ശരിയാകൂ ..." ആനന്ദ് പറഞ്ഞു ...

"പക്ഷെ ആനന്ദ് എന്‍റെ വിവാഹ നിശ്ചയം അടുത്തടുത്ത്‌ വരികയാണ് . ഞാനെല്ലാം മുന്പേ പറഞ്ഞതല്ലേ .. അതിനിടയില്‍ ഇങ്ങനെ ഒരു ട്രിപ്പ്‌ ... " കാര്‍ത്തികിന് ആധിയേറി ...

"ഞാനല്ലെടോ പറയുന്നത് .. ധൈര്യമായി പോകണം ... ഏറിയാല്‍ നാലും മാസം .. അതില്‍ക്കൂടുതല്‍ വേണ്ടേ വേണ്ട ..." ... ആനന്ദ് കാര്‍ത്തിക്കിനെ സമാധാനിപ്പിച്ചു ..

ആനന്ദ് പറഞ്ഞാല്‍ പിന്നെ മറു വാക്കില്ല കാര്‍ത്തിക്കിന് ... എന്നിരുന്നാലും ഇപ്പ്രാവശ്യം ...

യു. എസ് യാത്ര പുതിയതല്ല കാര്‍ത്തിക്കിന് ... കഴിഞ്ഞ അഞ്ചു വര്‍ഷ കാലയളവില്‍ പല പല പ്രോജക്ടുകള്‍ക്ക് വേണ്ടി പല വട്ടം അയാള്‍ പോയി വന്നിട്ടുണ്ട് ... പണ്ടൊക്കെ ഒരു ത്രില്ലായിരുന്നു യു.എസ് യാത്ര . പിന്നെടെന്നോ അതൊരു മടുപ്പുളവാക്കുന്നതായി മാറി ... പക്ഷെ ഇപ്പോള്‍ ആനന്ദ് കൂടി നിര്‍ബന്ധിച്ചപ്പോള്‍ പിന്നെ എന്ത് ചെയ്യും ...

ഊഷ്മള സ്വീകരണം ....

പല സാരമായ പ്രശ്നങ്ങള്‍ക്കും നിമിഷ നേരങ്ങള്‍ കൊണ്ടു ഉത്തരം നല്കിയ കാര്‍ത്തിക്കിനെ നേരില്‍ കണ്ടപ്പോളുണ്ടായ ആനന്ദവും , അല്‍ഭുതവും നിറഞ്ഞ മുഖങ്ങള്‍ ആയിരുന്നു അയാള്‍ക്ക്‌ ചുറ്റിലും . ദിവസം കേള്‍ക്കുന്ന ശബ്ദത്തിനു ഉടമയായവരെ നേരിട്ടു കാണുമ്പോള്‍ ഉണ്ടായ അത്ഭുതം കാര്‍ത്തിക്കിനും ...

"എവിടെ ടോണി സ്ട്യുവെര്ട് ... " കാര്‍ത്തിക് കൂടി നിന്നവരോട് അന്വേഷിച്ചു ...
തന്നോടു എല്ലാം തുറന്നു സംസാരിക്കുന്ന , സാരമായ എല്ലാ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതില്‍ കാര്‍ത്തികിന്റെ സഹായിയാണ് ടോണി .നേരിട്ടു കണ്ടിട്ടില്ലെന്കിലും രണ്ടു പേരും അടുത്ത സുഹൃത്തുക്കളാണ് ... കാര്‍ത്തിക് വരുന്ന ഷിഫ്ട് തന്നെ തനിക്കും വേണമെന്നു ടോണി വാശി പിടിക്കാറുണ്ട് എന്ന് കേട്ടിട്ടുണ്ട് ...

ടോണി അന്ന് ലീവ് ആണെന്ന് പിനീടാരോ പറഞ്ഞു കേട്ടു ...

ടീം മീറ്റിംഗില്‍ പലപ്പോളായി അയാളുടെ പേര്‍ ഉയര്‍ന്നു വരുന്നുണ്ടായിരുന്നു . പിന്നീടുള്ള ആഴ്ചകളില്‍ തുടങ്ങാന്‍ പോകുന്ന മൈഗ്രശേഷന് കാര്‍ത്തിക് ആണ് നേതൃത്വം കൊടുക്കേണ്ടത് ...

പിറ്റേന്നു ടീം മീറ്റിങ്ങ് കഴിഞ്ഞു ക്യുബിക്കിളില്‍ വന്നിരുന്നപ്പോള്‍ ആണ് അയാള്‍ ആ വെല്‍ക്കം കാര്‍ഡ് കണ്ടത് ... അതിലെ കുറിപ്പ് ഇപ്രകാരം ആയിരുന്നു ...

"ഇവിടെ വന്നു എന്നറിഞ്ഞു .... സ്വാഗതം ... നമുക്കു നേരില്‍ കാണാം .... "

സസ്നേഹം "ടോണി ..."

ഇന്ത്യയില്‍ നിന്നുള്ള കൂടുകാരോട് സംസാരിച്ചു ഫോണ്‍ താഴെ വച്ചപ്പോഴാണ് പുറകില്‍ നിന്നു ആരോ തന്നെ വിളിച്ചതായി തോന്നിയത് ... തിരിഞ്ഞു നോക്കുമ്പോള്‍ ഉയരം കുറഞ്ഞു ... കണ്ണട വച്ച് കുറെയൊക്കെ കഷണ്ടിയായ ... ഒരാള്‍ ...സംശയിച്ചു നിന്ന കാര്‍ത്തിക്കിനെ അയാള്‍ സ്വയം പരിചയപ്പെടുത്തി . "കാര്‍ത്തിക് ... അല്ലെ ... ? "
" ഞാന്‍ ടോണി .. ടോണി സ്ട്യുവെര്ട് ..."

പക്ഷെ ടോണി ... നിങ്ങള്‍ പാടെ മാറിയിരിക്കുന്നു ... പണ്ടയച്ചു തന്ന ഫോട്ടോയില്‍ കണ്ട ആളെ അല്ല ... , എന്തെങ്കിലും അസുഖമോ മറ്റോ ... ? " കാര്‍ത്തിക് ചോദിച്ചു ...

"അതൊക്കെ പോട്ടെ കാര്‍ത്തിക് ... എങ്ങനെയുണ്ട് ഹൂസ്ടന്‍ ... ഇഷ്ടപ്പെട്ടോ ? " .. ഭക്ഷണവും താമസവും എല്ലാം ... ?"

"എല്ലാം നന്നായിരിക്കുന്നു .... " കാര്‍ത്തിക് മറുപടി പറഞ്ഞു ...

" ടോണിയുടെ ഫാമിലി ... എല്ലാവരും സുഖമായി ഇരിക്കുന്നോ ... ?"

" സുഖമായിരിക്കുന്നു എല്ലാവരും ... " . അത് പറയുമ്പോള്‍ എന്തോ ടോണിയുടെ മുഖം മ്ലാനമായിരുന്നു ..." കാര്‍ത്തിക് ശ്രദ്ധിച്ചു ...

"അപ്പോള്‍ ശരി കാര്‍ത്തിക് ... നമുക്കിനിയും കാണാം ... ഇനിയിപ്പോള്‍ ഫോണിന്‍റെ സഹായമില്ലാതെ തന്നെ ... " ടോണി ചിരിച്ചു ... ഒപ്പം കാര്‍ത്തിക്കും ...

പിന്നീടാരോ പറയുന്നതു കേട്ടു ... ടോണിയെക്കുറിച്ച് ... ടോണിയും ഭാര്യയും രണ്ടു കുട്ടികളും അടങ്ങുന്ന ആ ചെറു സന്തുഷ്ട കുടുംബത്തോട് ഈശ്വരന് എന്ത് തോന്നി എന്നറിയില്ല . മരണം ഒരു കാര്‍ അപകടത്തിന്‍റെ രൂപത്തില്‍ ഭാര്യയേയും ഒരു മകനെയും കവര്ന്നെടുത്തപ്പോള്‍ ടോണി തകര്ന്നുപോയി ...

ശരിയാണ് മുന്‍പെന്നോ കുറച്ചു ദിവസം ടോണി ലീവില്‍ ആയിരുന്നു . അതിനെന്തോ കാരണവും അന്ന് പറഞ്ഞിരുന്നു ... പക്ഷെ അത് ഇതിനാലായിരുന്നെന്നു തിരിച്ചറിഞ്ഞത് ഇപ്പോള്‍ .

" സുഹൃത്തേ ... ... ഞാനൊന്നും അറിഞ്ഞിരുന്നില്ല ... കാര്‍ത്തിക് മനസ്സില്‍ പറഞ്ഞു ...

പിന്നീടുള്ള ദിവസങ്ങള്‍ തിരക്കുള്ളതായിരുന്നു . ദിവസവും പതിനാറു മണിക്കൂറോളം ഓഫീസില്‍ . രണ്ടാഴ്ച്ചകളോളം നീണ്ടു നിന്ന ജോലി ഭംഗിയായി തീര്‍ന്നപ്പോള്‍ അഭിനന്ദനങ്ങളുടെ ശരവര്‍ഷം . അന്ന് മീറ്റിംഗില്‍ അഭിനന്ദിച്ചവരുടെ കൂട്ടത്തില്‍ ടോണിയും ഉണ്ടായിരുന്നു ...

മീറ്റിങ്ങിനു ശേഷം പുറത്തു കടന്നപ്പോഴാണ് ആനന്ദ് വിളിച്ചത് ...

"കാര്‍ത്തിക് നമുക്കൊരു കാപ്പി കഴിക്കാം ... എനിക്ക് തന്നോടു കുറച്ചു സംസാരിക്കാനുണ്ട് ..."

കാപ്പി കുടിച്ചു കൊണ്ടിരുന്നപ്പോള്‍ മുഖവുരയോടെ ആനന്ദ് തുടങ്ങി .

"കാര്‍ത്തിക് തനിക്ക് ഞാന്‍ പറയാന്‍ പോകുന്ന കാര്യം ഒരു പക്ഷെ തനിക്കിഷ്ടമാകില്ലെന്നറിയാം .. എന്നാലും എനിക്ക് വേറെ വഴിയില്ല . ഈ അവസരത്തില്‍ ഒരാറ് മാസം കൂടി താന്‍ ഇവിടെ നില്‍ക്കണം എന്നാണ് ക്ലൈന്റ് ആവശ്യപ്പെടുന്നത് ... എനിക്കറിയാം തന്‍റെ വിവാഹ നിശ്ചയം അങ്ങനെ ... എല്ലാം .... പക്ഷെ ... നമുക്കവരെ പിണക്കാന്‍ കഴിയില്ല ..." . " ഒരാറ് മാസം എങ്ങിനെയെങ്കിലും .. പ്ലീസ് .... "

കാര്‍ത്തിക്കിന് ഉറക്കെ ചീത്ത വിളിക്കാനാണ് തോന്നിയത് . ഇതെല്ലാം ആദ്യമേ പറഞ്ഞതാണ് ...എന്നിട്ടിപ്പോള്‍ ... അയാള്‍ പരമാവധി പറഞ്ഞു നോക്കി ... ഒടുവില്‍ ആനന്ദിന്‍റെ നിര്‍ബന്ധത്തിനു വഴങ്ങി അയാള്‍ സമ്മതിച്ചു .

"പക്ഷെ ആറ് മാസം ... അതില്‍ കൂടുതല്‍ നില്‍ക്കാന്‍ പറഞ്ഞാല്‍ പിന്നെ ഞാന്‍ ജോലി രാജി വച്ച് എന്‍റെ പാട്ടിനു പോകും ... ആദ്യമേ പറയാം ... " . കാര്‍ത്തിക് ഓര്‍മ്മിപ്പിച്ചു ...

"ഇല്ലെടോ ആറ് മാസം അതില്ക്കൊടുതല്‍ ഇല്ല ... എനിക്ക് വളരെ വിഷമമുണ്ട് ... പക്ഷെ ... വേറെ ഒരു വഴിയും ഇല്ലെടോ .... " അല്ലെങ്കിലും നമ്മളൊക്കെ മറ്റാര്‍ക്കൊക്കെയോ വേണ്ടി ജീവിക്കുകയാനെടോ ... എന്ത് ചെയ്യാം ... " ആനന്ദ് ദീര്‍ഖ നിശ്വാസത്തോടെ പറഞ്ഞു ...

ഈ വേദാന്തം ഒന്നും കാര്‍ത്തിക്കിന്റെ തലയില്‍ കയറിയില്ല ... ഒടുവില്‍ , കാര്‍ത്തിക് ശരിയെന്നു പറഞ്ഞപ്പോള്‍ ആണ് ആനന്ദിന്‍റെ ശ്വാസം നേരെ വീണത്‌ ... അയാള്‍ കാര്‍ത്തിക്കിന് നന്ദി പറഞ്ഞു ...

" ഹൈ കാര്‍ത്തിക് ... അപ്പോള്‍ എല്ലാം ഭംഗിയായി കഴിഞ്ഞു അല്ലെ ?. ഇനി എന്നാണു തിരിക്കുന്നത് " ... അന്ന് വൈകിട്ട് കാപ്പി കഴിക്കാന്‍ കാന്റീനില്‍ ഇരിക്കുമ്പോള്‍ ടോണി ചോദിച്ചു ...

" ഇല്ല ടോണി ... ഇനിയും ഒരാറ് മാസം കൂടി ഇവിടെ നില്‍ക്കാനാണ് കമ്പനി പറയുന്നതു . എന്ത് ചെയ്യാം ... വേറെ ഒരു രക്ഷയും ഇല്ല .. നിന്നെ പറ്റൂ ... "

ഇതു കേട്ടപ്പോള്‍ ടോണിയുടെ മുഖം ഒന്നു വിളറിയതായി കാര്‍ത്തിക് ശ്രദ്ധിച്ചു ...

"അപ്പോള്‍ ശരി കാര്‍ത്തിക് .. എന്തായാലും സന്തോഷം കുറച്ചു കാലം കൂടെ താങ്കളെ ഇവിടെ കാണാമല്ലോ ... " യാത്ര പറഞ്ഞു ടോണി നടന്നു നീങ്ങി ...

വാരാന്ത്യം മുഴുവന്‍ ഉറങ്ങിയും , സിനിമ കണ്ടും തീര്‍ത്തു . പ്രോജക്റ്റ് തീര്‍ന്നതിനാല്‍ ഒരു ശൂന്യത ... അലസമായ ദിവസങ്ങള്‍ ... കാര്യമായ പണിയൊന്നും ഇല്ല . കാര്‍ത്തിക്കിന് വല്ലാതെ മടുപ്പ് തോന്നി ...

ഒരിക്കല്‍ കാര്‍ത്തിക് വരുമ്പോള്‍ ഒരു കുറിപ്പ് ...

" സുഹൃത്തേ നന്ദി ... ഞാന്‍ പോവുകയാണ് ... എന്നെങ്കിലും കാണാം ... "

സസ്നേഹം ടോണി ...

കാര്‍ത്തിക്കിന് ഒന്നു മനസ്സിലായില്ല ...ടോണിയെ കാണാനായി അയാള്‍ ഇരിക്കുന്നിടത്ത് പോയപ്പോള്‍ അവിടം ശൂന്യമായിരുന്നു. പിന്നീടുള്ള ദിവസങ്ങളിലും ടോണിയെ കണ്ടില്ല ...

പിന്നീടെന്നോ ടോണിയുടെ അടുത്ത സീറ്റില്‍ ഇരിക്കുന്ന ഒരു സ്ത്രീയാണ് കാര്യം പറഞ്ഞത് ... കഴിഞ്ഞ മാസം പിങ്ക് സ്ലിപ് കിട്ടിയവരുടെ കൂട്ടത്തില്‍ ടോണിയും ഉണ്ടായിരുന്നു ... അവസാനം വരെ ടോണി ലിസ്റ്റില്‍ ഇല്ലായിരുന്നു ... പക്ഷെ ഇന്ത്യയില്‍ നിന്നുള്ള മറ്റാരോ അയാള്‍ക്ക് പകരക്കാരനായി വന്നെന്നും ഒരു പക്ഷെ അതായിരിക്കാം ടോണിയെ പറഞ്ഞയക്കാന്‍ കാരണമെന്നും അവര്‍ പറഞ്ഞു നിര്‍ത്തി .


കാര്‍ത്തിക് ഒന്നും മിണ്ടിയില്ല ... അയാള്‍ നടന്നു ... ഒന്നു കൂടി ടോണിയുടെ സീറ്റിലേക്ക് നോക്കി . ഇല്ല അവിടെ ശൂന്യം ... അയാള്‍ വരില്ല ... അതിന് കാരണക്കാരന്‍ ... താനാണോ ? ...

പിറ്റേന്നുള്ള അവാര്‍ഡ് ദാന ചടങ്ങില്‍ പ്രത്യേക നേട്ടത്തിനുള്ള കമ്പനി അവാര്‍ഡ് വാങ്ങുമ്പോള്‍ അയാള്‍ക്കെന്തോ സന്തോഷമൊന്നും തോന്നിയില്ല . മനസ്സില്‍ മുഴുവനും ടോണിയുടെ മുഖമായിരുന്നു ....

ടോണി മാപ്പ് .. ഞാന്‍ അറിഞ്ഞില്ല ... ഒന്നും ...

Wednesday, November 12, 2008

പതിന്നാലാം താള്‍ " അനിതയുടെ ... താളുകള്‍ "

ഒന്നാം ചരമ വാര്‍ഷികം
അനിത
ജനനം 15-09-1980 മരണം 10-3-2007
സന്തപ്ത കുടുംബങ്ങങ്ങള്‍ ...

ഫോട്ടോയില്‍ കാണുന്ന പെണ്‍കുട്ടിയെ അയാള്‍ക്ക്‌ നേരിട്ടു പരിച്ചയമില്ലെന്കിലും അയാള്‍ക്കറിയാം അവരെ . ആ ഫോട്ടോ അയാള്‍ ആദ്യമായി കാണുന്നത് മൂന്നു വര്‍ഷങ്ങള്‍ക്കു മുന്പ് ഒരു മാട്രിമോണി സൈറ്റില്‍ . അവസാനമായി കഴിഞ്ഞ വര്‍ഷം ഇതേ ദിവസം ഇതേ പത്രത്തില്‍ ... ചരമക്കോളത്തില്‍ ... ആത്മഹത്യ ചെയ്തു എന്ന വാര്‍ത്തയോടു കൂടി ...

മാട്രിമോണി സൈറ്റിലെ ആ പ്രൊഫൈല്‍ അയാള്‍ ഇപ്പോളും ഓര്‍ക്കുന്നു . അന്നയാള്‍ ഓഫീസിനടുത്തുള്ള ഒരു ഫ്ലാറ്റില്‍ കൂട്ടുകാരോടൊത്ത് താമസിക്കുന്ന കാലം . ഒരു രസത്തിനു വേണ്ടി രെജിസ്ടര്‍ ചെയ്ത മാട്രിമോണി സൈറ്റില്‍ നിന്നും അപ്രതീക്ഷിതമായാണ് അയാള്‍ക്ക്‌ ഒരു മെയില്‍ കിട്ടിയത് ... " എനിക്ക് നിങ്ങളുടെ പ്രൊഫൈലില്‍ താത്പര്യം ഉണ്ട് , തിരിച്ചു താത്പര്യം ഉണ്ടെങ്കില്‍ ഈ മെയില്‍ ഐ. ഡിയില്‍ മറുപടി അയക്കുക " . ഇതായിരുന്നു മെയിലിന്‍റെ ഉള്ളടക്കം .

കൂട്ടുകാരുടെ നിര്‍ബന്ധം സഹിക്കാന്‍ വയ്യാതെ അയാള്‍ ആ പെണ്‍കുട്ടിയുടെ പ്രൊഫൈല്‍ തുറന്നു നോക്കി . കാണാന്‍ അത്ര ആകര്‍ഷകമാല്ലാതിരുന്ന ഒരു ഫോട്ടോ ഉണ്ടായിരുന്നു അതില്‍ ...

ആ റിക്വസ്റ്റ് റിജക്റ്റ് ചെയ്യാന്‍ അത് മാത്രമായിരുന്നില്ല കാരണം . അച്ഛനും അമ്മയും ഇന്റര്‍ കാസ്റ്റ് മാര്യേജ് ചെയ്തവര്‍ , ചൊവ്വാദോഷം , പതിവിലും കവിഞ്ഞ തടി ( അല്പം തടി കൂടുതല്‍ എന്ന് പ്രൊഫൈലില്‍ എഴുതിയിരിയ്ക്കുന്നു ) , പരിമിതമായ വിദ്യാഭ്യാസം എന്നീ കാരണങ്ങളാല്‍ ആകണം അയാള്‍ക്ക്‌ മുന്പേ മറ്റു പലര്ക്കും അവരെ ഇഷ്ടപ്പെടാതെ പോയത് ...

ഭംഗി ഒരു പ്രശ്നമല്ലെങ്കിലും തനി യാഥാസ്ഥികര്‍ ആയ കുടുംബാംഗങ്ങള്‍ അംഗീകരിയ്ക്കുന്ന കാര്യങ്ങള്‍ അല്ല മറ്റൊന്നും . എന്നിരുന്നാലും തന്നെക്കുറിച്ച് ആ കുട്ടി എഴുതിയിരുന്ന കാര്യങ്ങള്‍ അയാളെ വല്ലാതെ സ്പര്‍ശിച്ചു ... സാധാരണ പെണ്‍കുട്ടികള്‍ എഴുതാറുള്ള സ്വയ വര്‍ണനകള്‍ അയാള്‍ക്കറിയാം . പക്ഷെ എന്തോ അതില്‍ നിന്നും വ്യത്യസ്തമായിരുന്നു അത് .

എന്നെക്കുറിച്ചു കൂടുതലറിയാന്‍ എന്‍റെ ബ്ലോഗ് വായിയ്ക്കുക ... ബ്ലോഗിന്‍റെ പേര് താഴെ കൊടുക്കുന്നു ...
" അനിതയുടെ താളുകള്‍ "
ഇങ്ങനെ അവസാനിയ്ക്കുന്നു ആ പ്രൊഫൈല്‍ .

പിന്നെടെന്നോ ആണെന്ന് തോന്നുന്നു അയാള്‍ ആ ബ്ലോഗ് വായിയ്ക്കാന്‍ ഇടയായത് . കൃത്യമായി ഓര്‍ക്കുന്നില്ല . ഒരു പക്ഷെ അയാള്‍ ആദ്യമായി വായിച്ചിട്ടുള്ള ബ്ലോഗും അനിതയുടെ തന്നെ . കഥകളും , കവിതകളും , നിരൂപണങ്ങളും , യാത്രാ വിവരണങ്ങളും ആയി ഒരുപാടു പോസ്റ്റുകള്‍ ഒരു വര്‍ഷത്തിനിടയ്ക്ക് . പക്ഷെ ആ കഥകളിലും കവിതകളിലും അയാള്‍ ഒന്നു ശ്രദ്ധിച്ചു . നൈരാശ്യം , ഒറ്റപ്പെടല്‍ ഇതൊക്കെയായിരുന്നു എല്ലാത്തിന്‍റെയും ഇതി വൃത്തം . എന്തേ എല്ലാത്തിലും നൈരാശ്യം കലര്‍ന്നിരിക്കുന്നെതെന്നു ഒരിക്കല്‍ അയാള്‍ ഒരു കമന്റായി എഴുതി . മറുപടി , ഒരു ചിരിക്കുന്ന മുഖം ... പിന്നെപ്പിന്നെ അയാള്‍ അവ വായിക്കുക എന്നല്ലാതെ ഒന്നും കമന്റായി എഴുതാതെയായി .

പിന്നീട് കുറെ മാസങ്ങളോളം അനിതയുടെ ബ്ലോഗില്‍ പുതുതായി ഒന്നും പോസ്റ്റു ചെയ്തു കണ്ടില്ല . അങ്ങനെയിരിക്കെ ഒരു ദിവസം " ദീര്‍ഘ യാത്ര " എന്ന പേരില്‍ ഒരു കവിത പോസ്റ്റ് ചെയ്തു കണ്ടു . പതിവു തെറ്റിച്ചു അയാള്‍ അന്നതിനൊരു കമന്റെഴുതി ...

"നന്നായിരിക്കുന്നു .. പക്ഷെ എങ്ങോട്ടാണ് യാത്ര ... " . ഒരു പക്ഷെ അനിത അയാള്‍ക്ക്‌ ആദ്യമായും അവസാനമായും അയച്ച മറുപടിയും അതായിരുന്നു ... അതിപ്രകാരമായിരുന്നു ...

" എങ്ങോട്ടെന്നു അറിയാത്ത ഒരു ദീര്‍ഘ യാത്ര ... " .

പക്ഷെ അത് എങ്ങോട്ടാണെന്ന് അയാള്‍ക്ക്‌ പിടി കിട്ടിയത് പിറ്റേ ദിവസത്തെ ചരമക്കോളത്തില്‍ നിന്നും ...

അന്നയാള്‍ വൈകിയിട്ടു അനിതയുടെ ബ്ലോഗില്‍ അവസാനത്തെ പോസ്റ്റില്‍ കമന്റായി അയാള്‍ എഴുതി .

" അറിഞ്ഞില്ല ഞാന്‍ ... അറിഞ്ഞിരുന്നെന്കില്‍ ... " . അയാള്‍ കാത്തിരുന്നു ... മറുപടിക്കായി ... വരില്ലെന്ന് അറിയാമെന്കിലും ...

Friday, November 7, 2008

പതിമൂന്നാം താള്‍ ..." ഒരു ശരാശരി മലയാളിയുടെ ഹര്‍ത്താല്‍ ദിന പദ്ധതികള്‍ ... ഒരവലോകനം "

" മുകുന്ദന്‍ സാറ് അറിഞ്ഞില്ലേ ... നാളെ ഹര്‍ത്താലാണ് " . ചായ ഗ്ലാസ് മേശപ്പുറത്തു വച്ചു കൊണ്ടു പ്യൂണ്‍ ദിവാകരന്‍ പറഞ്ഞു തീര്‍ന്നതും ചുറ്റിലും ഇരുന്നവരുടെ ശ്രദ്ധ അയാളിലായി ...

" അതെ സാറേ ... ഞാന്‍ ചായ കുടിയ്ക്കാന്‍ പോയപ്പോളാണ് വിവരം അറിയുന്നത് ... തെക്കെവിടെയോ ഒരു രാഷ്ട്രീയ സംഘര്‍ഷം ... ഒന്നോ രണ്ടോ പേരു ആശുപത്രിയില്‍ ആണെന്നാണ്‌ കേട്ടത് " . ദിവാകരന്‍ പറഞ്ഞു നിര്‍ത്തിയതും ഹെഡ് ക്ലാര്‍ക്ക് നന്ദ കുമാര്‍ സാറ് മുതല്‍ തൂപ്പുകാരി ലീല വരെയുള്ളവര്‍ മേശയ്ക്കു ചുറ്റും കൂടിയിരുന്നു ...

"എടോ ഈ ചായ തനിയ്ക്കിരിയ്ക്കട്ടെ ... ഏതായാലും ഒരു സന്തോഷ വാര്‍ത്ത അറിയിച്ചതല്ലേ ... " . ചിരിച്ചു കൊണ്ടു ദിവാകരന്‍ ചായയുമായി പുറത്തേയ്ക്ക് പോകുമ്പോള്‍ അയാള്‍ നാളത്തേക്ക് ഉള്ള പദ്ധതികള്‍ ആലോചിക്കുകയായിരുന്നു .

എന്തൊക്കെയായാലും ഹര്‍ത്താലുകളെ ജനവിരുധമായി കാണുന്നവരുടെ കൂട്ടത്തില്‍ അയാളില്ല . തിരക്ക് പിടിച്ച ഓഫീസ് ജീവിതത്തിന്നിടയില്‍ ഒന്നു റിലാക്സ് ചെയ്യാനുള്ള ഒരു സന്ദര്‍ഭമാണ് അയാളെ സംബന്ധിച്ച് എടുത്തോളാം ഹര്‍ത്താല്‍ ദിനം . ഇതൊക്കെയുണ്ടോ ഹര്‍ത്താല്‍ വിരുധര്‍ക്ക് പറഞ്ഞാല്‍ മനസ്സിലാകുന്നു... അവര്‍ക്ക് പ്രസംഗിച്ചാല്‍ പോരെ. യാഥാര്‍ത്ഥ്യം ആരറിവൂ ...

" നാളെ വെള്ളി . ഏതായാലും ശനിയാഴ്ചയ്ക്കു ഒരു ലീവ് പറഞ്ഞേക്കാം ... കുറെ കാലമായി കൂട്ടുകാരുമായി ഒന്നു കൂടിയിട്ട് .ശനിയാഴ്ച ഭാര്യയേയും കുട്ടികളെയും കൊണ്ടു ഒരു സിനിമ കാണല്‍ ... ". അയാള്‍ മനസ്സില്‍ കണക്കു കൂട്ടി ... അല്ലെന്കിലും പദ്ധതികള്‍ക്കണോ പഞ്ഞം ... എന്തുകൊണ്ട് ഒരു ഹര്‍ത്താല്‍ വാരം തന്നെ സംഘടിപ്പിച്ചു കൂടാ എന്നൊക്കെ അയാള്‍ ആലോചിയ്ക്കാറുണ്ട് ...

" അപ്പളേ .. ജയിംസേ .. താന്‍ അറിഞ്ഞില്ലേ നാളത്തെ ഹര്‍ത്താലിന്റെ കാര്യം ... നമുക്കൊന്ന് കൂടാം മനോജിന്‍റെ വീട്ടില്‍ ... അയ്യാളുടെ ഭാര്യ നാട്ടിലായതിനാല്‍ പിന്നെ പ്രശ്നങ്ങളില്ല ... താന്‍ അവിടെ വന്നാല്‍ മതി . ഞാന്‍ വേണുവിനേം കൂട്ടി അവിടെ വരാം ... അപ്പോള്‍ എല്ലാം പറഞ്ഞ പോലെ . നാളെ കൃത്യം പത്തു മണിയ്ക്ക് ".

ഫോണ്‍ താഴെ വയ്ക്കുമ്പോള്‍ അക്കൌന്ടന്റ്റ് മത്തായി വിളിച്ചുപറഞ്ഞു ... " അപ്പളേ മുകുന്ദന്‍ സാറേ ... ന്നാല്‍ ഞാനും കൂടാം നാളെ " ...ചിരിച്ചു കൊണ്ടു ശരി എന്ന് പറയുമ്പോള്‍ അയാള്‍ മനസ്സില്‍ പറഞ്ഞു ... " ഓസിനു കിട്ടുന്ന ഒരു ചാന്‍സും കളയരുതേ ... "

അല്ലെങ്കിലും ഈ വിധ കാര്യങ്ങളില്‍ എല്ലാവരും കിറു കൃത്യമാണ് ... ഓഫീസില്‍ അല്പം നേരെത്തെ എത്താന്‍ പറഞ്ഞാല്‍ അല്പം കൂടി വൈകി വരുന്നവര് കൂടെ ഈ വിധ സന്ദര്‍ഭങ്ങളില്‍ വളരെ നേരത്തെ എത്തുന്നത്‌ കാണാം ... അയാള്‍ ഓര്‍ത്തു ...

ഓഫീസ് വിട്ടു ബസ്സ് സ്റൊപിലെയ്ക്ക് നടക്കുമ്പോള്‍ കണ്ടു ബീവരജ് ഷോപ്പിനു മുന്നിലെ തിരക്ക് ... വരി വളഞ്ഞു മൂന്നു ചുറ്റായി കഴിഞ്ഞിരുന്നു ... എല്ല്ലാവരും നാളേക്കുള്ള തയ്യാറെടുപ്പാണ് ...പച്ചക്കറി കടകളിലും , പല വ്യഞ്ജന കടകളിലും പതിവില്ലാത്ത തിരക്കുണ്ടായിരുന്നു ...

ബസ്സില്‍ പതിവിലും തിരക്കുണ്ടായിരുന്നു ... ഒരു വിധം തിക്കിത്തിരക്കി ഉള്ളില്‍ കയറിപ്പറ്റി ..." എന്‍റെ മാഷേ നിങ്ങളൊന്നു ക്ഷമിക്ക് ... രണ്ടു മിനിട്ട് വൈകിയാല്‍ എന്താ മാനം ഇടിഞ്ഞു വീഴുമോ ... പത്താളെ എക്സ്ട്രാ കിട്ടിയാല്‍ ഞങ്ങടെ കാര്യം രക്ഷപ്പെട്ടു ... നാളത്തെ ഒരു ഫുള്‍ ഡേ ഓട്ടം പോക്കാ ... " . സമയമായിട്ടും വണ്ടി വിടാത്തതില്‍ കയര്‍ത്ത ഒരു യാത്രക്കാരനോട് കണ്ടക്ടര്‍ ചൂടാകുന്നതാണ് ... അയാള്‍ അമര്‍ത്തി ചിരിച്ചു ...

" എന്താ സുക്വോ ... ഇപ്രാവശ്യം വലിയ കല്ലുകള്‍ ഒന്നും കിട്ട്യേല്ലേ ... " ... പലചരക്ക് കടക്കാരന്‍ ദേവസ്യേട്ടന്റെ ചോദ്യം കെട്ട് ... സുകു ചിരിച്ചു ... "എന്ത് പറയാനാ ദേവസ്യെട്ടാ .. വന്നു വന്നു രാഷ്ട്രീയക്കാര്‍ക്കും ജീവിക്കാന്‍ വയ്യാതായി ... ഒരു കല്ല്‌ ചോദിച്ചാല്‍ എന്താ ഒരു ഗമ എല്ലാര്‍ക്കും ... അപ്പോള്‍ പിന്നെ കഴിഞ്ഞ ഹര്‍ത്താലിന്റെ ബാക്കി കുറച്ചു പൊടിക്കല്ലുകളും മരമുട്ടികളും വച്ചു അഡ്ജസ്റ്റ് ചെയ്യാം എന്ന് വച്ചു ..." ഹര്‍ത്താല്‍ ആഹ്വാനം ചെയ്ത രാഷ്ട്രീയ പാര്‍ട്ടിയുടെ അംഗം ആണ് സുകു ...

വീട്ടില്‍ എത്തുമ്പോഴേയ്ക്കും ഇരുട്ടിയിരുന്നു . അയാളുടെ ഏഴാം ക്ലാസുകാരന്‍ മകന്‍ പിറ്റേന്ന് ക്രികറ്റ് കളിയ്ക്കാനുള്ള സ്ടംബുകള്‍ ചെത്തിമിനുക്കുകയായിരുന്നു ... എല്ലാവരും വെല്‍ പ്ലാന്‍ഡ് ആണ് ... അയാള്‍ ചിരിച്ചു ...

" മാര്‍ക്കറ്റ് വഴി വന്നപ്പോള്‍ നല്ല കരിമീന്‍ കണ്ടു ... കാശ് ഇത്തിരി കൂടുതലാനെന്കിലും ഒരു കിലോ വാങ്ങി ... ഏതായാലും നാളെ മുടക്കല്ലേ ... കറി വെയ്ക്കാം " ഷര്‍ട്ടും പാന്റും അയയില്‍ തൂക്കുമ്പോള്‍ ഭാര്യ പറയുന്നതു കേട്ടു "... അതെന്തായാലും നന്നായി ... അയാള്‍ പറഞ്ഞു ...

" സത്യം പറഞ്ഞാല്‍ ഹര്‍ത്താല്‍ ഒരു തരത്തില്‍ നല്ലതാണ് ... കുട്ടികള്‍ക്ക് സ്കൂളില്‍ പോകേണ്ടെന്നുള്ള സന്തോഷം , ജോലിക്കാര്‍ക്ക് ഒരവധി കിട്ടിയതിന്റെ സന്തോഷം , കച്ചവടക്കാര്‍ക്ക് ഇരട്ടി കച്ചവടം ( കാര്യം ഒരു ദിവസത്തെ കച്ചവടം പോകുമെന്കിലും ) , ബസ്സുകാര്‍ എക്സ്ട്രാ ഓട്ടം നടത്തി അടുത്ത ദിവസത്തെ നഷ്ടം നികത്തുന്നു ... അവര്ക്കും ഒരു ദിവസം വിശ്രമം .. പിന്നെ ആര്‍ക്കാണ് ഇവിടെ നഷ്ടം ... ?... മറ്റു കച്ചവട സംരംഭങ്ങളൊന്നും ഇല്ലാത്ത ഇന്നാട്ടില്‍ ആര്‍ക്കു നഷ്ടം ... " അയാള്‍ ചിരിച്ചു ...


വാര്‍ത്തകളില്‍ പ്രത്യേകിച്ച് വിശേഷങ്ങളൊന്നും ഉണ്ടായിരുന്നില്ല ... ആഗോള സാമ്പത്തിക മാന്ദ്യവും , ആണു കരാറും , നാണയ പെരുപ്പവും എല്ലാം സ്ഥിരം പല്ലവികള്‍ . പക്ഷെ ഒടുവില്‍ കിട്ടിയ അറിയിപ്പ് കേട്ടു അയാള്‍ മാത്രമല്ല , എല്ലാവരും ഒന്നു നടുങ്ങി ... അതിപ്രകാരമായിരുന്നു ...

"പ്രസിഡന്റിന്റെ കേരള സന്ദര്‍ശനം കണക്കിലെടുത്ത് കൊണ്ടു നാളെ നടത്താന്‍ ഉദ്ദേശിച്ച ഹര്‍ത്താല്‍ മറ്റൊരു ദിവസത്തേക്ക് മാറ്റി വച്ചിരിക്കുന്നു ... "

" അല്ലെങ്കിലും ഇവന്മാരെ വിശ്വസിച്ച നമ്മളെ വേണം തല്ലാന്‍ ... ഇലയിട്ടു അവസാനം ചോറില്ലെന്നു പറഞ്ഞാല്‍ . ഫോണിന്റെ അങ്ങേ തലക്കല്‍ ജയിംസ് ... ദേഷ്യം കൊണ്ടു അലറുകയായിരുന്നു ... ".

നാളെ കാണാമെന്നു പറഞ്ഞു ഫോണ്‍ താഴെ വച്ചു വീടിനു പുറത്തിറങ്ങിയപ്പോള്‍ മുറ്റത്ത്‌ കിടക്കുന്ന ക്രികറ്റ് സ്ടംബുകളെ നോക്കി വിഷണ്ണനായി ഇരിക്കുന്നുണ്ടായിരുന്നു .. ഒരു കൊച്ചു ഹര്‍ത്താല്‍ ആരാധകന്‍ ...

Monday, November 3, 2008

പന്ത്രണ്ടാം താള്‍ .. " കാത്തിരുപ്പ് ..."

" അല്ലാ ... ഗോപി മാഷ്‌ ഇന്നു നേരത്തെ ആണല്ലോ . ഇന്നെന്താ വിശേഷിച്ചു ... ?" ." ആ ... ഇന്നാ അയ്മ്മദെ പെങ്ങളും കുട്ട്യോളും ബോംബെന്ന് വരണത് ... കൂട്ടിക്കൊണ്ടു വരാന്‍ തൃശൂര് വരെ പൂവ്വാണ് ..." ചായക്കടക്കാരന്‍ അയമ്മദിന്റെ സ്ഥിരം കുശലപ്രശ്നം ആണ് . ഒന്നുകില്‍ എന്താ നേരത്തെ എന്ന് ചോദിയ്ക്കും അല്ലെങ്കില്‍ എന്താ വൈകിയതെന്ന് ... ആര്‍ക്കും ചേതമില്ലാത്ത ചോദ്യമല്ലേ ... മാഷും ആസ്വദിയ്ക്കാറുണ്ട് ആ ചോദ്യം ...മറുപടി പറഞ്ഞു തിരിഞ്ഞതും തൃശൂര്‍ ബസ്സ് വന്നു നിന്നതും ഒരുമിച്ചായിരുന്നു ...

സ്‌റ്റേഷനില്‍ പതിവിലധികം തിരക്കുണ്ടായിരുന്നു ... വണ്ടി വരാന്‍ ഇനിയും രണ്ടു മണിക്കൂറുണ്ട്‌ . പ്ലാട്ഫോരം ടിക്കറ്റും അത് വരെ സമയം കളയാന്‍ ഒരു വാരികയും വാങ്ങി മാഷ്‌ പ്ലട്ട്ഫോര്‍മിന്റെ ഒരൊഴിഞ്ഞ കോണില്‍ ഒരു ബെന്ചിലിരുന്നു ...

അനിയത്തിയുടെ ഭര്‍ത്താവിനു ബോംബെയില്‍ കച്ചവടം ആണ് . തിരക്കുള്ള സമയം ആയതിനാല്‍ അദ്ദേഹത്തിന് വരാന്‍ പറ്റില്ല . അതിനാലാണ് പെങ്ങളും കുട്ട്യോളും ഒറ്റയ്ക്ക് വരുന്നതു . തൃശൂര് വരെ ഒറ്റയ്ക്ക് വന്നതല്ലേ ഇനി വീട് വരെ വരാനും അവര്‍ക്കറിയാം , എന്തിനാ അവിടെപ്പോയി കാത്തു കേട്ടിക്കെടക്കുന്നതെന്ന് ഭാര്യ ചോദിയ്ക്കും ... പക്ഷെ മാഷ്‌ മറുപടി പറയും ... തൃശൂര് ഞാന്‍ കാത്തു നില്‍ക്കുന്നുണ്ടാകും എന്നുള്ളതാണ് അവളുടെ ധൈര്യം ... കാര്യം അഞ്ചു പത്തു വര്‍ഷം ബോംബെല് കഴിഞാതാണ് , രണ്ടു കുട്ടികളുടെ അമ്മയാണ് എന്നൊക്കെ പറഞ്ഞാലും മാഷ്ക്ക് അവള്‍ എന്നും കുഞ്ഞനുജത്തി തന്നെയാണ് . ഇതൊക്കെ ഭാര്യയ്ക്കുണ്ടോ പറഞ്ഞാല്‍ മനസ്സിലാകുന്നു ...

"മണി ഇപ്പൊ എത്രയായീ ". ഒരു വൃദ്ധനാണ് ... കാഴ്ചയില്‍ ഒരു എഴുപത്തിയഞ്ച് വയസ്സോളം പ്രായം തോന്നിയ്ക്കും ... വെള്ള മുണ്ടും ഷര്‍ട്ടും വേഷം ... " മണി പതിനൊന്നര ... ആകുന്നു " മാഷ്‌ മറുപടി പറഞ്ഞു ..." മകന്‍റെ മകന്‍ വരുന്നുണ്ട് ഇന്നു ... ഡല്‍ഹിയില്‍ നിന്നു ... അയാളേം കാത്തു നിക്കുകയാണ് .വണ്ടി ലേറ്റ് ആണ് എന്ന് കേട്ടു . എന്തായാലും അത് വരെ സംസാരിചിരിയ്ക്കാന്‍ ഒരാളെ കിട്ടിയല്ലോ ". വൃദ്ധന്‍ ബെന്ചില്‍ ഇരിയ്ക്കാന്‍ നേരത്ത് പറഞ്ഞു . " . " ഞാന്‍ വന്നത് മുഷിവായോ " , വൃദ്ധന്‍ കൂട്ടത്തില്‍ ചോദിച്ചു ... " ഓ .. ഇല്ല ... സന്തോഷമേ ഉള്ളൂ "... " ഞാന്‍ ഗോപി ... ഇവിടെ അടുത്ത് സ്കൂളില്‍ മാഷാണ് ... പെങ്ങളും കുട്ടികളും വരുന്നുണ്ട് ... ബോംബെന്ന് ... അവരേം കാത്തു നില്‍ക്കുകയാണ്‌ "... മാഷ്‌ സ്വയം പരിചയപ്പെടുത്തി ...

" ഞാന്‍ അവനോടു പറഞ്ഞതാണ് . ഇനി ഇവിടെ വന്നു താമസിയ്ക്കാന്‍ ... പത്തിരുപത്തഞ്ചു വര്‍ഷമായില്ലേ അവിടെ . ഇനി നാട്ടില്‍ വന്നു താമസിചൂടെ എന്ന് . എന്ത് പറഞ്ഞാലും അവന്‍ പറയും .. കൊട്ട്യോള്ടെ പഠിപ്പ് ബുദ്ധിമുട്ടാവില്ലേ അച്ഛാ എന്ന് . എന്നും അവന് ഓരോരോ കാരണങ്ങളാണ് . കുട്ട്യോളുടെ പഠിപ്പും , അവന്റെയും അവന്റെ ഭാര്യയുടെ ജോലിയും .. അങ്ങനെ ഒരായിരം കാരണങ്ങള്‍ .... അവസാനം നീ വന്നില്ലെന്കിലും മോനെയെന്കിലും ഒന്നു അയയ്ക്കാന്‍ പറഞ്ഞു ... അവസാനം അതവന്‍ കേട്ടു ... " അത് പറഞ്ഞു തീര്‍ക്കുമ്പോള്‍ ആ കണ്ണുകളെ തിളക്കം മാഷ്‌ ശ്രദ്ധിച്ചു ... " എല്ലാ വീടുകളിലും ഇതൊക്കെ തന്നയാണ് അവസ്ഥ ... ഒരു വയസ്സായ അച്ഛനും അമ്മയും വീട്ടില്‍ .. മക്കള്‍ എല്ലാവരും പുറം നാടുകളില്‍ . അല്ലാ ... അവരെയും കുറ്റം പറയാന്‍ പറ്റില്ല ... ഇവിടെ ജോലിയെന്തെന്കിലും കിട്ട്യാലല്ലേ ഇവിടെ നില്‍ക്കാന്‍ പറ്റുള്ളൂ ... " മാഷ്‌ അത് പറഞ്ഞപ്പോള്‍ വൃദ്ധന്‍ അത് ശരിയാണെന്ന രീതിയില്‍ തലയാട്ടുന്നുണ്ടായിരുന്നു . "എന്തായാലും സന്തോഷമായല്ലോ ... ഇപ്പോള്‍ പേരക്കുട്ടി വരുന്നുണ്ടല്ലോ ... " ... മാഷ്‌ അത് പറഞ്ഞപ്പോള്‍ വൃദ്ധന്‍ ചിരിച്ചു ...

വണ്ടി വരാന്‍ ഇനിയും അര മണിക്കൂറുണ്ട്‌ . ഒരു ചായ കുടിച്ചു കളയാം എന്ന് കരുതി മാഷ്‌ എഴുന്നേറ്റു . ചായ കുടിച്ചു വൃദ്ധനായി ഒരു ചായയും വാങ്ങി മാഷ്‌ തിരിച്ചു ബെന്ചില്‍ വന്നിരുന്നു . വൃദ്ധനിരുന്ന സ്ഥലം ശൂന്യം ... മാഷ്‌ ചുറ്റും നോക്കി . ഇല്ല അയാള്‍ ചുറ്റും എവിടെയും ഇല്ല ... " മാഷ്‌ ആരെയാ തിരയുന്നത് ? ". പുറകു വശത്തുള്ള ചായക്കടക്കാരന്‍ ചോദിച്ചു . "ഇവിടെ ... ഇവിടെ ഇരുന്നിരുന്ന ഒരു വൃദ്ധനെ .... ". " ഓ ... നല്ല കാര്യായീ ... മാഷ്ക്ക് വല്ല ഭ്രാന്തും ഉണ്ടോ ... അങ്ങേര്‍ക്കു നോസ്സാണ് ... എല്ലാ വെള്ളിയാഴ്ചയും ഇവിടെ വരും ... ചോദിച്ചാല്‍ പറയും മകന്‍റെ മകന്‍ വരുന്നൂ എന്ന് ... ആദ്യം ഞങ്ങളും വിശ്വസിച്ചു ... പിന്നീടാ കാര്യം പിടി കിട്ടീത് ... അങ്ങേരുടെ മകനും , കുടുംബവും കഴിഞ്ഞ ഡിസംബറില്‍ നാട്ടിലേക്ക് വരുന്നേരം ഡെല്‍ഹീല് വച്ചു വാഹനാപകടത്തില്‍ മരിച്ചു ... ആ ഷോക്കില്‍ നിന്നു മോചിതനായിട്ടില്ല ഇദ്ദേഹം ഇനിയും . ഇപ്പൊ എല്ലാവര്ക്കും ഇതറിയാം ... എങ്കിലും ഞങ്ങളും അഭിനയിയ്ക്കും . വണ്ടി ലേറ്റ് ആണ് ... വണ്ടി ക്യാന്‍സല്‍ ചെയ്തു എന്നൊക്കെ പറഞ്ഞു "...
ചായക്കടക്കാരന്‍ ഇതു പറഞ്ഞു നിര്‍ത്തിയതും ബോംബെയില്‍ നിന്നുള്ള നേത്രാവതി എക്സ്പ്രസ്സ് വന്നു നിന്നതും ഒരുമിച്ചായിരുന്നു ...

Saturday, November 1, 2008

പതിനൊന്നാം താള്‍ ... " ഒരു ട്രെയിന്‍ യാത്രയുടെ ഓര്‍മയ്ക്ക് ..."

അടുത്ത പ്രൊജെക്ടിനു വേണ്ടിയുള്ള കാത്തിരുപ്പ് ശ്രീ ഹരിയില്‍ വല്ലാത്ത ഒരു മടുപ്പുളവാക്കി തുടങ്ങിയിരിയ്ക്കുന്നു ... ഇനി എത്ര ദിവസം ഈ ഇരുപ്പ് ഇരിക്കേണ്ടി വരും എന്ന് ദൈവത്തിനു മാത്രം അറിയാം . തന്‍റെ ഇഷ്ടപ്പെട്ട ബ്ലോഗര്‍മാരുടെ ഒട്ടു മിക്ക പുതിയ പോസ്റ്റുകളെല്ലാം അയാള്‍ ഇതിനകം പലാവര്‍ത്തി വായിച്ചു കഴിഞ്ഞിരുന്നു . എഴുതാനാണെങ്കില്‍ ഒന്നും പുതുതായി തോന്നുന്നുമില്ല . അലസമായി പഴയ മെയിലുകളില്‍ക്കൂടി കണ്ണോടിക്കുമ്പോള്‍ ആണ് രണ്ടു വര്‍ഷങ്ങള്‍ക്കു മുന്പുള്ള ആ മെയിലില്‍ അയ്യാളുടെ കണ്ണുകള്‍ ഉടക്കിയത് . "സസ്നേഹം അശ്വതി .." എന്ന പേരിലുള്ള ആ മെയിലിനു അയാള്‍ ഒരു ഫ്ലാഗ് സെറ്റ് ചെയ്തിരിയ്ക്കുന്നു ... പെട്ടെന്ന് തിരിച്ചറിയാന്‍ ...

ചെന്നൈ മെയിലിന്‍റെ എസ് വണ്‍ കോച്ച് പതിവിലും വിരുദ്ധമായി വളരെ അകലെയാണ് ഇപ്രാവശ്യം നിര്‍ത്തിയത് . റെയില്‍വേ മന്ത്രി മുതല്‍ അങ്ങ് അറ്റത്തുള്ള തൂപ്പുകാരനെ വരെ മനസ്സില്‍ ചീത്ത വിളിച്ചു കൊണ്ടു അയാള്‍ എസ് വണ്‍ കൊച്ചിന് അടുത്തേക്ക് അയാള്‍ ഓടി . യാത്രയാക്കാന്‍ കൂടെ ആരും ഇല്ലാത്തതിനാല്‍ ആരോടും യാത്ര പറയേണ്ടല്ലോ . അതയാള്‍ മനപ്പൂര്‍വം ഒഴിവാക്കുന്നതാണ് .അയാളെ സംബന്ധിച്ച് എടുത്തോളാം ഒരു വല്ലാത്ത വേദനയാണ് അത് . പണ്ടു കുട്ടിക്കാലത്ത് ഗള്‍ഫിലുള്ള അമ്മാവന്‍ ലീവില്‍ വന്ന് തിരിച്ചു പോകുമ്പോള്‍ അദ്ദേഹം വിതുമ്പുന്നത് കണ്ടു ശ്രീ ഹരി ആലോചിക്കാറുണ്ട് . ഇത്രയും നല്ല സ്ഥലത്തേയ്ക്ക് പോകുന്ന അമ്മാവനെന്തിനാ ഇങ്ങനെ കരയുന്നതെന്ന് . അത്ര തന്നെ ദൂരത്തല്ല എങ്കിലും ഇന്നയാള്‍ അതിന്‍റെ കാരണം മനസ്സിലാക്കുന്നു ...


കമ്പാര്ട്മെന്ട് പതിവില്‍ അധികം നിറഞ്ഞിരുന്നു . തിക്കിത്തിരക്കി ഒരു വിധം അയാള്‍ തന്‍റെ സീറ്റ് കണ്ടു പിടിച്ചു . പക്ഷെ അതിലൊരു മധ്യ വയസ്കയായ ഒരു സ്ത്രീ ഇരുന്നിരുന്നു . ഇതു സാധാരണ പതിവുള്ളതാണ് . തിരക്കുള്ള സമയമായതിനാല്‍ ആരെങ്കിലുമൊക്കെ കാണും സീറ്റില്‍ , പറഞ്ഞാല്‍ ഒരു ചെറു ക്ഷമാപണത്തോടെ അവര്‍ സീറ്റ് ഒഴിഞ്ഞു തരികയോ അതല്ലെന്കില്‍ ഒതുങ്ങിയിരിക്കുകയോ ചെയ്യും . " ഇതെന്‍റെ സീറ്റ് ആണ് ... ബുധിമുട്ടില്ലെന്കില്‍ ഒരല്പം നീങ്ങിയിരിയ്ക്കാമോ ".അയാള്‍ ആ സ്ത്രീയോടു ചോദിച്ചു. പെട്ടന്നായിരുന്നു മറു വശത്തിരുന്ന മധ്യ വയസ്കന്‍ അയാള്‍ക്ക്‌ നേരെ ചീറി അടുത്തത് . "എടൊ .. ഞങ്ങള്‍ ഈ സീറ്റ് വിഴുങ്ങുകയൊന്നും ഇല്ല . ഒന്നുമില്ലെന്കിലുമ്മ് വയസ്സായ സ്ത്രീ അല്ലെ അവര്‍ ?. തനിയ്ക്കൊന്നും മനസ്സാക്ഷിയില്ലേ ?... " . ഇതില്‍പ്പരം വിനീതനാകുന്നതെങ്ങിനെ ?. ഇല്ല തന്‍റെ ഭാഗത്ത് തെറ്റൊന്നും ഇല്ല . സീറ്റില്‍ ഇരിയ്ക്കുന്ന സ്ത്രീ ദയനീയമായി അയാളെ നോക്കി . ശ്രീ ഹരിയ്ക്ക് കാര്യം പിടി കിട്ടി . സ്ത്രീ മധ്യ വയസ്കന്റെ ഭാര്യയാണ് . താന്‍ കയറി ചൂടാകുനതിനു മുന്പ് അയാള്‍ നടത്തിയ ഒരു "നയത്തിലുള്ള ഒരു ആക്രമണം " ആണ് ഇപ്പോള്‍ കണ്ട കയര്‍ക്കല്‍ ...

"ഏട്ടന്‍ ഇങ്ങോട്ടിരുന്നോളൂ ... ഇതാ ഇവിടെ സ്ഥലമുണ്ട് ". നോക്കിയപ്പോള്‍ സൈഡ് സീറ്റില്‍ ഉള്ള ഒരു പയ്യനാണ് .അവന്‍ തിങ്ങി ഞെരുങ്ങി സ്ഥലമുണ്ടാക്കി ശ്രീ ഹരിയെ അങ്ങോട്ട് ക്ഷണിച്ചു . മധ്യ വയസ്കന്‍ കണ്ട ഭാവമില്ല . അയാള്‍ പുറത്തേക്ക് നോക്കിയിരുപ്പാണ് . " ഒരൊറ്റ രാത്രിയുടെ കാര്യമല്ലേ ... മാത്രമല്ല ആ സ്ത്രീ ആണെന്കില്‍ അമ്മയുടെ പ്രായവും ഉണ്ട് . പോട്ടെ സാരമില്ല . എത്ര നൈറ്റ് ഷിഫ്റ്റുകള്‍ ചെയ്തിരിയ്ക്കുന്നു . ഇതൊക്കെ ഒരു വലിയ പ്രശ്നമാണോ ... ?... " .അയാള്‍ ചിന്തിച്ചു . മാത്രമല്ല ... " എന്ഗര്‍ മാനേജ്മെന്റ്" എന്ന ഒരു സിനിമ കണ്ടു എങ്ങിനെ പ്രക്ഷുബ്ധമായ അവസരങ്ങളെ നേരിടാം എന്ന് മനസ്സിലാക്കാന്‍ തുടങ്ങിയിരിയ്ക്കുന്നു അയാള്‍ .

ബാഗ് മുകളില്‍ വച്ചു , സൈഡ് സീറ്റില്‍ ഉള്ള സീറ്റില്‍ ഇരിപ്പ് ഉറപ്പിയ്ക്കുമ്പോള്‍ എല്ലാവരും ദയനീയമായി അയാളെ നോക്കുന്നുണ്ടായിരുന്നു . പതുക്കെ എല്ലാ കണ്ണുകളും പിന്‍ വലിഞ്ഞു തുടങ്ങിയതോടെ ശ്രീ ഹരി ഒരു ചെറു മന്ദഹാസത്തോടെ ആ പയ്യന് നന്ദി പറഞ്ഞു കൊണ്ടു സ്വയം പരിചയപ്പെടുത്തി . ചെന്നയില്‍ വിഷ്വല്‍ കമ്മ്യൂനിക്കേഷന്‍ ഫസ്റ്റ് ഇയര്‍ വിദ്യാര്‍ഥി എന്നവനും പരിചയപ്പെടുത്തി . " ഏട്ടന്‍ അമര്ന്നിരുന്നോളൂ ... എനിയ്ക്ക് ബുദ്ധിമുട്ടില്ല ... " . അവനെ ബുധിമുട്ടിയ്കാതിരിയ്ക്കാന്‍ വേണ്ടി പരിശ്രമിയ്ക്കുകയായിരുന്നു ശ്രീ ഹരി ...

ഓണം വെക്കേഷന്‍ കഴിഞ്ഞു മടങ്ങുന്ന കുട്ടികളും , കുടുംബങ്ങളും ആയിരുന്നു വണ്ടി മുഴുവനും ... പെട്ടന്നാണ് ഒരു ബാഗും മാറോടു അടക്കിപ്പിടിച്ചിരുന്ന ഒരു പെണ്‍ കുട്ടിയെ അയാള്‍ കണ്ടത് . ഈ ബഹളങ്ങളൊന്നും അവള്‍ അറിഞ്ഞിട്ടില്ലെന്ന പോലെയാണ് അവളുടെ ഇരിപ്പ് . പുറത്തേയ്ക്ക് കണ്ണും നട്ടുകൊണ്ട് . ഏതായാലും നന്നായി ... ആ വയസ്സനോട്‌ കയര്‍ക്കാതിരുന്നത് ... അയാള്‍ ചിന്തിച്ചു .

ഭക്ഷണപ്പൊതി അഴിയ്ക്കാന്‍ തുങ്ങിയപ്പോള്‍ അയാള്‍ ഒരു ഒവ്പചാരികതയ്ക്കുവേണ്ടി ആ പെണ്‍കുട്ടിയോട് ചോദിച്ചു ." കഴിയ്ക്കുന്നില്ലേ ... ?". " ഇല്ല ഞാന്‍ കഴിച്ചു " . ചിരിച്ചു കൊണ്ടുള്ള അവളുടെ മറുപടി പെട്ടെന്നായിരുന്നു . ശ്രീ ഹരി സ്വയം പരിചയപ്പെടുത്തിയപ്പോള്‍ ആ പെണ്‍കുട്ടിയും സ്വയം പരിചയപ്പെടുത്തി . പേര്‌ അശ്വതി .. ചെന്നയില്‍ ഒരു സോഫ്റ്റ്‌വെയര്‍ കമ്പനിയില്‍ ജോലി ചെയ്യുന്നു . നാട് തൃശ്ശൂര് ... കഴിയ്ക്കുന്നതിനിടയില്‍ അവര്‍ ഒരുപാടു സംസാരിച്ചു . അപ്പോഴത്തെ അയ് . ടി മാന്ദ്യവും , ശമ്പള വര്‍ധനയും എങ്ങിനെ ഒരു പാടു കാര്യങ്ങള്‍ ...

" വിസിറ്റിങ്ങ് കാര്‍ഡ് ഉണ്ടെങ്കില്‍ തരൂ ... ഞാന്‍ എപ്പോഴെങ്ങിലും വിളിക്കാം ". ഇറങ്ങാന്‍ നേരത്ത് ശ്രീ ഹരി ഇതു പറഞ്ഞപ്പോള്‍ അവള്‍ മന്ദഹസിച്ചു കൊണ്ടു പറഞ്ഞു ." വിസിറ്റിംഗ് കാര്‍ഡില്ല . എന്‍റെ സെല്‍ നമ്പര്‍ തരാം ". ഒരു മിസ്സ്ഡ് കോളില്‍ കൂടെ തന്‍റെ നമ്പര്‍ അവള്‍ക്കും കൊടുത്തിട്ട് അയാള്‍ നടന്നു ...

ചെന്നയില്‍ കാല് കുത്തിയാല്‍ പിന്നെ തിരക്കാണ് . രാത്രിയെന്നോ പകലെന്നോ ഇല്ലാതെ ഉള്ള വര്‍ക്ക് . പ്രോജക്ടിന്റെ ഒരു ക്രിട്ടിക്കല്‍ റിസോര്‍സ് ആണ് ശ്രീ ഹരി . പലപ്പോഴും ഊണും ഉറക്കവും എല്ലാം ഓഫീസില്‍ തന്നെ . അങ്ങനെയിരിക്കെയാണ് ഒരിയ്ക്കല്‍ ഉറങ്ങി എഴുന്നേറ്റപ്പോള്‍ ഒരു മിസ്ഡ് കോള്‍ കണ്ടത് . "അശ്വതി ... ട്രെയിന്‍ " എന്ന പേരില്‍ സ്റ്റോര്‍ ചെയ്ത നമ്പറില്‍ നിന്ന് . തിരിച്ചു വിളിച്ചപ്പോള്‍ അവള്‍ പറഞ്ഞു ... "ഞാന്‍ കരുതി മറന്നിട്ടുണ്ടാകും എന്ന് ... എന്തായാലും തിരിച്ചറിഞ്ഞു തിരികെ വിളിച്ചല്ലോ ... സന്തോഷം ...".

അയാളെ സംബന്ധിച്ചെടുത്തോളം ആദ്യത്തെ അനുഭവമാണ് . ഒരു പെണ്‍ കുട്ടി അതും ട്രെയിനില്‍ വച്ചുള്ള മാത്രം പരിചയത്തില്‍ ഫോണ്‍ ചെയ്യുന്നു . പിന്നീടുള്ള പല സംസാരത്തില്‍ നിന്നും അയാള്‍ ഒരു കാര്യം തിരിച്ചറിഞ്ഞു . എവിടെയൊക്കെയോ അവരുടെ വേവ് ലെങ്ങ്തുകള്‍ മാച്ച് ചെയ്യുന്നു എന്ന് . ഒഴിവു സമയങ്ങളില്‍ , വാരാന്ത്യങ്ങളില്‍ അവര്‍ ഒരു പാടു സംസാരിച്ചു , ഫോണിലൂടെ .

അപ്പോള്‍ " അടുത്ത ഞായറാഴ്ച ... പബ്ലിക് ലൈബ്രറിയ്ക്കു മുനിപില്‍ വച്ചു .. കൃത്യം പത്തെ കാലിനു ... ഞാന്‍ അവിടെ കാത്തു നില്‍ക്കാം ". അവള്‍ പറഞ്ഞു തീരുമ്പോള്‍ അയാള്‍ പ്രാര്‍ത്ഥിച്ചു . "സൈറ്റില്‍ പ്രശ്നങ്ങളൊന്നും ഉണ്ടാകല്ലേ എന്ന് ". ഉണ്ടായാല്‍ കഴിഞ്ഞു എല്ലാം ... പത്തര കഴിഞ്ഞപ്പോള്‍ അയാള്‍ ഓടുകയായിരുന്നു . അയാളവിടെ എത്തുമ്പോള്‍ സ്ഥാലം ശൂന്യം . " ഒരു പക്ഷെ ട്രാഫിക് ജാമില്‍ പെട്ട് പോയിട്ടുണ്ടാകും ". അയാള്‍ കരുതി . പതിനോന്നായിട്ടും കാണാതായപ്പോള്‍ ഒന്നു ഫോണ്‍ ചെയ്തു കളയാമെന്നു കരുതി അവളെ വിളിച്ചു . മൂന്നു വട്ടവും ഡയല്‍ ചെയ്തപ്പോള്‍ കിട്ടിയ ഉത്തരം . നമ്പര്‍ നിലവിലില്ലെന്ന് ... പതിനൊന്നര വരെ കാത്തു നിന്ന് അയാള്‍ ഒരിക്കല്‍ കൂടി ദില്‍ ചെയ്തു . ഇല്ല മാറ്റമില്ല . അതെ ഉത്തരം ...നമ്പര്‍ നിലവിലില്ല .

ഒരു പക്ഷെ എന്തെങ്കിലും തിരക്കില്‍ പെട്ട് പോയിട്ടുണ്ടാകും . അല്ലെങ്കില്‍ അവിചാരിതമായി നാട്ടിലെങ്ങാനും ... പിന്നീടുള്ള അയാളുടെ മെയിലുകള്‍ക്ക് ഒന്നും ഒരു മറുപടിയും ഉണ്ടായില്ല . എങ്കിലും വാരാന്ത്യങ്ങളില്‍ വെറുതെ അയാള്‍ ആ നമ്പരില്‍ ഡയല്‍ ചെയ്തു നോക്കും . എന്തെങ്കിലും മാറ്റം ഉണ്ടോ എന്നറിയാന്‍ .ഇല്ല ഒരു മാറ്റവും ഇല്ല ... പോട്ടെ ... എവിടെ നിന്നോ വന്ന് ... എങ്ങോട്ടോ പോയി ... അയാള്‍ സ്വയം ആശ്വസിച്ചു ... പക്ഷെ തിരക്കുകള്‍ക്കിടയിലും അയാള്‍ വെറുതെ ആഗ്രഹിയ്ക്കുമായിരുന്നു . വീണ്ടും അതെ നമ്പറില്‍ നിന്നും കോള്‍ വരുമെന്ന് ...

വര്‍ഷങ്ങള്‍ രണ്ടു കഴിഞ്ഞിരിയ്ക്കുന്നു ... ആ മെയിലില്‍ ഡിലീറ്റ് ചെയ്തു മെയില്‍ ബോക്സ് ക്ലോസ് ചെയ്തു അയാള്‍ പുറത്തേയ്ക്ക് നോക്കിയിരുന്നു ... പെട്ടന്നയാള്‍ക്ക് തോന്നി . എന്ത് കൊണ്ടു ഈ സംഭവം തന്നെ തന്‍റെ ബ്ലോഗില്‍ എഴുതിക്കൂടാ ... ടൈപ് ചെയ്തു പബ്ലിഷ് ചെയ്യുമ്പോള്‍ അയാള്‍ ഓര്‍ത്തു .. വേണോ ഇതെന്ന് ... പേരുകള്‍ വ്യാജം എന്ന അടിക്കുറിപ്പോടെ അയാള്‍ അത് പബ്ലിഷ് ചെയ്തു ... " ചെന്നൈ മെയില്‍ ..." എന്ന പേരില്‍ ...

ആഴ്ചകള്‍ രണ്ടു കഴിഞ്ഞു ... വെറുതെ തന്‍റെ ബ്ലോഗുകളില്‍ വായനക്കാര്‍ എഴുതിയ കമന്റ് കളിലൂടെ പോകുമ്പോള്‍. ചെന്നൈ മെയില്‍ എന്ന പോസ്റ്റിനു താഴെ ഡല്‍ഹിയില്‍ നിന്നും നിന്നും ഒരു അശ്വതി നായരുടെ ഒരു കമന്റ് ... അതിപ്രകാരമായിരുന്നു ...

"ഒന്നും മനപ്പൂര്‍വമല്ലായിരുന്നു ... സാഹചര്യങ്ങള്‍ ... ക്ഷമിയ്ക്കുക ... എന്നെങ്കിലും കണ്ടു മുട്ടാം എന്ന പ്രതീക്ഷയോടെ ... നിര്‍ത്തുന്നു ...

നോട്ട് : - തികച്ചും സാങ്കല്പികമാണ് ഇതിലെ കഥാപാത്രങ്ങള്‍ ...

Thursday, October 30, 2008

പത്താം താള്‍ ... " തുടയ്ക്ക് തുമ്പ പൂവേ ഈ കണ്ണീര് ... "

ലീവില്‍ പോകുമ്പോള്‍ ചെയ്യാറുള്ള കാര്യങ്ങളില്‍ ഒന്നാണിത് . ഏട്ടന്‍റെ മേശ തുറന്നു നോക്കുക എന്നത് . ഏട്ടന്‍റെ പഴയ ഒരു ജോഡി ചെരുപ്പ്,പേന,കുറെ പി.എസ്.സി റാങ്ക് ഫയലുകള്‍ , കുറെ നോട്ട് പുസ്തകങ്ങള്‍ എന്നിവയല്ലാതെ ഒന്നും അതിനകത്തില്ല എന്ന് വ്യക്തമായി അറിയാം എന്നിരുന്നാലും അത് തുറക്കുമ്പോള്‍ വര്‍ഷങ്ങള്‍ക്കു മുന്‍പിലേക്ക് പോകും ഞാന്‍ അറിയാതെ .അവിടെ ഏട്ടന്‍റെ സാമീപ്യമുണ്ട് ...

ഒന്‍പതു വയസ്സ് താഴെയുള്ള കുഞ്ഞനുജാനായിരുന്നത് കൊണ്ടോ എന്തോ എന്നറിയില്ല ഏട്ടനെന്നെ വല്ലാതെ സ്നേഹിച്ചിരുന്നു . എന്നെ പേരിനോടൊപ്പം "കുട്ടാ' എന്ന് ചേര്‍ത്ത് വിളിച്ചിരുന്നത് ഏട്ടന്‍ മാത്രം . നടക്കാന്‍ വയ്യാത്ത അച്ഛന്‍റെ സ്ഥാനത്ത് നിന്നു വീട്ടിലെ എല്ലാ കാര്യങ്ങള്‍ക്കും മുന്‍ പന്തിയില്‍ ഉണ്ടായിരുന്നു ഏട്ടന്‍ . ഒരു കൊച്ചു ഗൃഹനാഥന്റെ സ്ഥാനം ഏറ്റെടുത്ത് . അത് കൊണ്ടു തന്നെ " എനിക്ക് തന്നെപ്പോലെ കളിച്ച് നടക്കാന്‍ പറ്റിയിട്ടില്ലെടോ , ഞാന്‍ ചെറുപ്പത്തിലെ വയസ്സനായി " എന്ന് ഏട്ടന്‍ പകുതി കളിയായും പകുതി കാര്യമായും പറയാറുള്ളത് ഞാന്‍ ഇന്നും ഓര്‍ക്കുന്നു .

ഏട്ടന്‍ പഠിക്കാന്‍ അത്ര മിടുക്കനായിരുന്നില്ല . പത്താം ക്ലാസ്സില്‍ ചുരുങ്ങിയ മാര്‍ക്ക് വാങ്ങി ജയിച്ചപ്പോള്‍ , അതിന് ശേഷം കോളേജില്‍ അഡ്മിഷന്‍ കിട്ടാന്‍ വേണ്ടി ഓടി നടന്നപ്പോള്‍ ഏട്ടന്‍ ഒരുപാടു വിഷമിച്ചിരുന്നതായി ഞാന്‍ ഓര്‍ക്കുന്നു . വര്‍ഷങ്ങള്‍ക്കു ശേഷം അതെ കടമ്പ നല്ലൊരു മാര്‍ക്ക് വാങ്ങി ഞാന്‍ കടന്നപ്പോള്‍ കുഞ്ഞനുജന്റെ വിജയത്തില്‍ എന്നെക്കാലേറെ സന്തോഷിച്ചത്‌ ആ മനുഷ്യനായിരുന്നു ...

ഏട്ടനെന്തിനും ഉത്സാഹമായിരുന്നു . തന്‍റെ ബുദ്ധിമുട്ടുകള്‍ മറ്റുള്ളവരെ അറിയിക്കാതിരിക്കുന്നതില്‍ ഒരു പ്രത്യേക ശ്രദ്ധ വച്ചിരുന്നു അദ്ദേഹമെന്നും . ആരെയും ഒന്നും അറിയിക്കാതെ എപ്പോളും ഒരു ചിരിച്ച മുഖത്തോടെ നേരിടുന്ന ഏട്ടന്‍റെ മനോധൈര്യം ഇന്നും എനിക്കന്യം .

ഈശ്വരന്റെ കണക്കു കൂട്ടലുകള്‍ക്ക് തെറ്റ് പറ്റാറുണ്ടോ ?. ഉണ്ടാവില്ല . വലിയ പ്രോജക്ടുകള്‍ കിട്ടുമ്പോള്‍ നല്ല കഴിവുള്ളവരെ കമ്പനി അതിലേക്കു മാറ്റുന്ന പോലെ ഈശ്വരനും ചെയ്തു കാണും ... അത് ശരിയാണോ ?... ആണോ ? ... അത് വരെ കൈ പിടിച്ചു നടന്ന്‌, ഇനി താന്‍ തന്നെ നടന്നാല്‍ മതി എന്നും പറഞ്ഞ്‌ എവിടെയോ മറഞ്ഞു ഏട്ടന്‍. ഒരു പാടു നല്ല കുറെ ഓര്‍മ്മകള്‍ മാത്രം ബാക്കി വച്ചു കൊണ്ട് ...

നോട്ട് : - ഈ ശീര്‍ഷകം എനിക്കിഷ്ടപ്പെട്ട ഒരു മോഹന്‍ലാല്‍ സംഭാഷണത്തില്‍ നിന്നും കടമെടുത്തതാണ് ....